Connect with us

Kerala

കാത്തിരിപ്പുകള്‍ക്ക് വിരാമം; പെരുമ്പളം പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായ പരിപാടിയില്‍ മന്ത്രിമാരും ജില്ലയിലെ എംപിമാരും എംഎല്‍എമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു. 

Published

|

Last Updated

ആലപ്പുഴ|വേമ്പനാട്ടുകായലിലെ ഏറ്റവും വലിയ ദ്വീപിലെ നിവാസികളുടെ സ്വപ്നമായ പെരുമ്പളം പാലം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരവധിപേര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായി എത്തി. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായ പരിപാടിയില്‍ മന്ത്രിമാരും ജില്ലയിലെ എംപിമാരും എംഎല്‍എമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.

വേമ്പനാട് കായലിന് കുറുകെ ഒരു കിലോമീറ്ററിലേറെ നീളത്തിലാണ് പാലം നിര്‍മിച്ചത്. കായലിന് കുറുകെ നിര്‍മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമാണിത്. പെരുമ്പളം പാലം കിഫ്ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്. പൊതുമരാമത്ത് വകുപ്പ് കെആര്‍എഫ്ബി വിഭാഗത്തിനായിരുന്നു നിര്‍മ്മാണ ചുമതല.  ദേശീയ ജലപാത കടന്നുപോകുന്നയിടത്ത് തൂണുകള്‍ ഒഴിവാക്കാന്‍ ബോസ്ട്രിങ് ആര്‍ച്ച് മാതൃകയിലാണ് നിര്‍മാണം. ഇവിടെ മഴവില്‍ വര്‍ണത്തില്‍ പെയിന്റ് ചെയ്തതോടെ അഴക് കൂടി. പാലം തുറക്കുന്നതോടെ കെഎസ്ആര്‍ടിസി ബസുകള്‍ ദ്വീപിലേക്ക് എത്തും. ആദ്യഘട്ടത്തില്‍ പെരുമ്പളം പാലം മൈതാനം താത്കാലിക ബസ് സ്റ്റാന്‍ഡായി ഉപയോഗിക്കാനും പിന്നീട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ഥിരം ബസ് സ്റ്റാന്‍ഡ് നിര്‍മ്മിക്കാനുമാണ് തീരുമാനം.

വേമ്പനാട്ടുകായലില്‍ ആറര കിലോമീറ്റര്‍ നീളവും രണ്ടുകിലോമീറ്റര്‍ വീതിയുമുള്ളൊരു തുരുത്താണ് പെരുമ്പളം ദ്വീപ്. 14 വാര്‍ഡിലായി 12,000ത്തിലധികമാണ് ദ്വീപിലെ ജനസംഖ്യ. ആലപ്പുഴ ജില്ലയിലാണ് ഉള്‍പ്പെടുന്നതെങ്കിലും എറണാകുളം, കോട്ടയം ജില്ലകളോടും ബന്ധമുള്ള ഭൂമിശാസ്ത്ര പ്രത്യേകതയുള്ള പ്രദേശമാണ് പെരുമ്പളം ദ്വീപ്. മത്സ്യത്തൊഴിലാളികളും കയര്‍ തൊഴിലാളികളും കര്‍ഷകരുമൊക്കെയാണ് ഇവിടുത്തെ താമസക്കാര്‍. പുറംലോകവുമായി ബന്ധപ്പെടാന്‍ വള്ളവും ബോട്ടുമല്ലാതെ മറ്റ് ഗതാഗതമാര്‍ഗങ്ങള്‍ ഇല്ലാതിരുന്ന ഇവിടുത്തെ ആളുകളുടെ വലിയ സ്വപ്നമായിരുന്നു ദ്വീപിന് ഒരു പാലം വേണമെന്ന കാര്യം. ജില്ലയുടെ മറ്റൊരു സ്വപ്ന പദ്ധതിയായ ആലപ്പുഴ- ചങ്ങനാശേരി റോഡും (എസി റോഡ്) നാടിന് സമര്‍പ്പിക്കും. 65.5 കോടി രൂപയില്‍ നിര്‍മിച്ച പടഹാരം പാലം, കാവാലം തട്ടാശേരി പാലത്തിന്റെ നിര്‍മാണം എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പിന്റെ സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

 

 

 

Latest