feature
വലിയ പെരുന്നാളിലെ സ്നേഹ സാന്നിധ്യങ്ങൾ
പ്രവാസ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് പലതായ മനുഷ്യരുമായുള്ള സ്നേഹസമ്പർക്കമാണ്. രാജ്യവും ഭാഷയും നിറവും മതവും ജാതിയും ഒക്കെ രണ്ടാമതാകുന്ന സൗഹൃദത്തിൻ്റെ വിശാലമായ ഇടമാണ് ഏതൊരു പ്രവാസിക്കും ഗൾഫ് ജീവിതകാലം. അതിൽ പരസ്പര പങ്കുവെപ്പിന്റെ അതിരില്ലാത്ത ആത്മാനുഭൂതി അനുഭവിക്കാത്ത മനുഷ്യർ കുറവായിരിക്കും. ബഹുസ്വര സമൂഹത്തിൽ ഏറ്റവും കൂടുതൽ സൗഹൃദങ്ങളും ചേർത്ത് പിടിക്കലും നടക്കുന്നത് വിശ്വാസികളുടെ വിശേഷപ്പെട്ട ദിനങ്ങളിലായിരിക്കും. ആ അർഥത്തിലാണ് വിശുദ്ധ നോമ്പുകാലവും ബലിപെരുന്നാളും ഓണവും വിഷുവും ക്രിസ്മസും ഒക്കെ സ്നേഹസമ്പർക്കത്തിൻ്റെ ദിനങ്ങളായി മാറുന്നത്.

രണ്ട് പതിറ്റാണ്ട് പിന്നിട്ട പ്രവാസ ജീവിതത്തിൽ ഒരോ ബലിപെരുന്നാളും സൗഹൃദത്തിന്റെ ഓർമകൾ സമ്പന്നമാകുന്ന ദിനമാണ്. ഉപാധികൾ ഇല്ലാതെ പരസ്പരം സ്നേഹിക്കാനും മനസ്സ് തുറക്കാനും കഴിയുന്ന ചില ദിവസങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. പ്രവാസ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് പലതായ മനുഷ്യരുമായുള്ള സ്നേഹസമ്പർക്കമാണ്. രാജ്യവും ഭാഷയും നിറവും മതവും ജാതിയും ഒക്കെ രണ്ടാമതാകുന്ന സൗഹൃദത്തിന്റെ വിശാലമായ ഇടമാണ് ഏതൊരു പ്രവാസിക്കും ഗൾഫ് ജീവിതകാലം.
അതിൽ പരസ്പര പങ്കുവെപ്പിന്റെ അതിരില്ലാത്ത ആത്മാനുഭൂതി അനുഭവിക്കാത്ത മനുഷ്യർ കുറവായിരിക്കും. ബഹുസ്വര സമൂഹത്തിൽ ഏറ്റവും കൂടുതൽ സൗഹൃദങ്ങളും ചേർത്ത് പിടിക്കലും നടക്കുന്നത് വിശ്വാസികളുടെ വിശേഷപ്പെട്ട ദിനങ്ങളിലായിരിക്കും. ആ അർഥത്തിലാണ് വിശുദ്ധ നോമ്പുകാലവും വലിയ പെരുന്നാളും ഓണവും വിഷുവും ക്രിസ്മസും ഒക്കെ സ്നേഹസമ്പർക്കത്തിന്റെ ദിനങ്ങളായി മാറുന്നത്. അത് മനുഷ്യന് മുമ്പിൽ മാനവികതയുടെയും മൂല്യവത്തായ ജീവിതത്തിന്റെയും അടയാളമായിത്തീരുന്നു. ആത്യന്തികമായി എല്ലാ മനുഷ്യരും നന്മയെയാണ് ആഗ്രഹിക്കുന്നത്. അതിനിടയിൽ വന്നുചേരുന്ന തിന്മയെ തിരുത്തുക എന്നതുകൂടി ഓരോ മനുഷ്യന്റെയും സാമൂഹിക ഉത്തരവാദിത്വമാണ്. ചിലർ അതിന് ഭൗതികമായും മറ്റു ചിലർ ആത്മീയമായും പരിഹാര വഴികൾ കണ്ടെത്തുന്നു.
അതിലേക്കുള്ള ദൈവിക വഴിയിലാണ് വലിയ പെരുന്നാളിന്റെ മഹത്തായ സന്ദേശം വിശ്വാസികൾക്ക് ആത്മസമർപ്പണത്തിന്റെ ശക്തി നൽകുന്നത്. കളങ്കമില്ലാത്ത വിശ്വാസം ഒരേ സമയം മനുഷ്യനെ വ്യക്തിപരമായ നവീകരണത്തിലേക്കും സാമൂഹിക മാറ്റത്തിനും പാകപ്പെടുത്തുന്നു. അത് വഴി താൻ ജീവിക്കുന്ന പരിസരങ്ങളെ ധാർമികമായും വിശ്വാസപരമായും കരുത്തുറ്റതാക്കുന്നു. അത് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുകയും പിന്നീട് അത് സമൂഹത്തിന്റെ മൊത്തം ഉണർവിനും പുരോഗതിക്കും മരുന്നായി മാറുന്നു. അവിടെ ദൈവ സങ്കൽപ്പം ഉദാത്തമായ മനുഷ്യത്വത്തെയും അതുവഴി രൂപപ്പെടുന്ന ധാർമികതയുടെയും അടയാളമാകുന്നു. ഇത് ലോകത്തെ ചെറുതും വലുതുമായ ദേശങ്ങളെയൊക്കെ ബാധിക്കുന്നതാണ്.
പ്രവാസ ജീവിതത്തിൽ സാംസ്കാരിക വിനിമയങ്ങളും വിശ്വാസപരമായ ജീവിതവും അങ്ങേയറ്റം വിനയത്തോടെയാണ് നിർവഹിക്കപ്പെടുന്നത്. ഒരാൾക്ക് മറ്റൊരാളുടെ വിശ്വാസത്തിലേക്ക് ഇടപെടാതെ സത്യവിശ്വാസികളായി ജീവിക്കാൻ കഴിയുന്നു.
അങ്ങനെയുള്ള ഒരിടത്ത് വലിയ പെരുന്നാൾ അതിന്റെ ആത്മീയ ചൈതന്യത്തിൽ നിലനിൽക്കുമ്പോഴും ഇതര മതസ്ഥർക്ക് സൗഹൃദത്തിന്റെയും സഹിഷ്ണുതയുടെയും അനുഭവമാണ് നൽകുന്നത്. എത്രയോ വർഷമായി വലിയ പെരുന്നാൾ ദിനത്തിൽ എന്നെ കാത്തിരിക്കുന്ന സുഹൃത്തുക്കൾ ഞങ്ങൾ ഒന്നിച്ചിരുന്ന് കുടുംബത്തോടെ ഭക്ഷണം കഴിക്കുക മാത്രമല്ല, അത് നൽകുന്ന മാനസികമായ ഊർജം അളന്നെടുക്കാൻ കഴിയാത്തതാണ്. 2004 മുതൽ 2017 വരെയുള്ള വർഷങ്ങളിൽ ആത്മമിത്രം റഫീഖ് മേമുണ്ടയും കുടുംബവും ഞങ്ങളെ കാത്തിരിക്കും. ഞങ്ങൾക്ക് എത്താൻ കഴിയാത്ത ദിവസങ്ങളിൽ പെരുന്നാൾ ബിരിയാണി ഞങ്ങളെ തേടി വീട്ടിലെത്തും. അവർ നാട്ടിലായതിനു ശേഷം മലപ്പുറത്തുകാരായ അസിയും ഷഹിയും ഞങ്ങളെ കാത്തിരിക്കും. എത്ര വൈകിയാലും ഒന്നിച്ച് ഭക്ഷണം കഴിക്കും. അന്നത്തെ ദിവസത്തിന്റെ പ്രത്യേകത ജീവിതത്തിൽ മറ്റെന്തൊക്കെ പ്രയാസങ്ങളും വിഷമങ്ങളും ഉണ്ടെങ്കിലും അതിനെക്കുറിച്ചൊന്നും ചർച്ച ചെയ്യില്ല. മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങൾ പരസ്പരം പങ്കുവെച്ച് ഏറെ നേരം ഇരിക്കും.
ഞങ്ങളെ സംബന്ധിച്ച് നിരന്തരം കാണുന്നവരും കാര്യങ്ങൾ ചർച്ച ചെയ്യുന്നവരുമായതുകൊണ്ട് പല ദിനങ്ങളിൽ ഒരു വിശേഷപ്പെട്ട ദിനമായിട്ടാണ് ഇത്തരം ദിവസങ്ങൾ തീരാറുള്ളത്. എന്നാൽ ചിലർക്ക് അങ്ങനെയല്ല. അവർക്ക് എത്രയോ കാലമായി മനസ്സിൽ അടക്കിവെച്ച സന്തോഷങ്ങൾ പങ്കുവെക്കാനുള്ള ദിവസങ്ങളായിട്ടാണ് പെരുന്നാളും ഓണവും ക്രിസ്മസുമൊക്കെ മാറുന്നത്. കാരണം, പ്രവാസത്തിലെ പ്രത്യേക ജീവിത സാഹചര്യം എല്ലാവർക്കും എല്ലാ ആഘോഷത്തിലും അവധി ദിനങ്ങൾ ആയിരിക്കില്ല. അപൂർവം അങ്ങനെ കിട്ടുന്ന ദിവസങ്ങൾ അവരെ സംബന്ധിച്ച് മനസ്സിനും ശരീരത്തിനും നൽകുന്ന ആനന്ദമാകട്ടെ അപാരമാണ്. അത് മനുഷ്യർക്ക് പരമമായ ശാന്തിയാണ് സമ്മാനിക്കുക.
മനുഷ്യൻ മനുഷ്യത്വത്തിൽ നിന്ന് അതിവേഗം വ്യതിചലിക്കുന്ന കാലമാണിത്. അതിനു കാരണം, എന്താണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത വിധം മറ്റ് എന്തോ ഒന്ന് മനുഷ്യമനസ്സിൽ അധികാരം സ്ഥാപിച്ചു കഴിഞ്ഞു. ചിലപ്പോൾ അത് തനിക്ക് മുമ്പിലുള്ള മനുഷ്യരുടെ നന്മയെ പോലും തിരിച്ചറിയുന്നതിന് തടസ്സമാകുന്നു. അങ്ങനെ ദേശവും ഭാഷയും വിശ്വാസവും ഒക്കെ തന്നെ വിഭാഗീയതയുടെ അടയാളമായി മാറുമ്പോൾ അതിനെ മറികടക്കുക എളുപ്പമായ കാര്യമല്ല. എന്നാൽ ചില ദിനങ്ങൾ എല്ലാ വിഭിന്ന ചിന്താധാരകളെയും അപ്രശസ്തമാക്കുന്നതാണ്. അത് സത്യവിശ്വാസികൾക്ക് ആത്മചൈതന്യത്തിന്റെ ശക്തിയാൽ സംഭവിക്കുന്നതാണ്. അവിടെ മനുഷ്യന് മുമ്പിലെ ഒരു വൈജാത്യങ്ങളും പരസ്പരം ചേർത്തു പിടിക്കലിന് തടസ്സമായി നിൽക്കുന്നില്ല. ഇത് മഹത്തായ മാനവികതക്ക് നൽകുന്ന സന്ദേശം ചെറുതല്ല.
ഈ മാനവികതയാണ് ലോകത്തെ എല്ലാ മനുഷ്യരെയും ആത്യന്തികമായി നന്മയുള്ളവരാക്കി തീർക്കുന്നത്. ഇത്തരം അനുഭവം മലയാളിക്ക് സാധ്യമാകുന്നത് ഗൾഫ് രാജ്യങ്ങളിലാണ്. 200 ഓളം രാജ്യങ്ങളിലെ മനുഷ്യരുമായുള്ള സമ്പർക്കത്തിൽ അവർക്കിടയിലെ വ്യത്യസ്തതകളെ മാറ്റിനിർത്തുന്നത് മനുഷ്യൻ എന്ന സ്വത്വം മാത്രമാണ്. ആ സ്വത്വത്തിൽ പരസ്പരം തിരിച്ചറിയാനും ആലിംഗനം ചെയ്യാനും കഴിയുമ്പോഴാണ് നാമെല്ലാം ഒരേ സൃഷ്ടിപ്പിന്റെ ഭാഗമാണെന്ന അടിസ്ഥാന തിരിച്ചറിവിലേക്ക് എത്തിപ്പെടുന്നത്.
അങ്ങനെ എന്തൊക്കെയോ കാരണത്താൽ ഉള്ളിൽ അടഞ്ഞുകിടക്കുന്ന അസഹിഷ്ണുതയുടെ, ശത്രുതയുടെ കരിമ്പാറകളെ ഉടച്ചു കളയാൻ കഴിയുന്നു. പ്രവാസ ജീവിതത്തിൽ ഇത്തരം അനുഭവങ്ങൾ ഇല്ലാത്ത മനുഷ്യർ ചുരുക്കമായിരിക്കും. എല്ലാ പുണ്യ ദിനങ്ങളെയും അതിന്റെ ആന്തരികാർഥത്തിൽ സമ്പന്നമാക്കുന്നത് അത് നൽകുന്ന സന്ദേശം എത്രമാത്രം സമൂഹത്തിലെ മനുഷ്യരിലേക്ക് എത്തുന്നു എന്നിടത്താണ്. അറിവുള്ളവർ ആ സന്ദേശം മറ്റുള്ളവർക്ക് പകർന്നു നൽകുന്നു. അങ്ങനെ ഇരുണ്ട വഴികളിൽ വെളിച്ചത്തിന്റെ സന്ദേശവാഹകരായി നല്ല മനുഷ്യർ മാറുമ്പോൾ അതിന്റെ ഗുണഭോക്താക്കൾ ആ സമൂഹത്തിലെ എല്ലാവരുമാണ്. ആ അർഥത്തിൽ ഈ ബലിപെരുന്നാൾ ദിനവും മനുഷ്യ മനസ്സിനെ നന്മയും ശാന്തിയും ഉള്ളതായി മാറ്റുന്നു.