Connect with us

International

ആദ്യ റൗണ്ടില്‍ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞില്ല; കറുത്ത പുകയുയര്‍ന്നു

ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി രണ്ടു റൗണ്ട് വീതം വോട്ടെടുപ്പ് നടക്കും

Published

|

Last Updated

വത്തിക്കാന്‍ സിറ്റി | മൂന്നില്‍ രണ്ട് ഭൂരിപക്ഷമായ 89 വോട്ട് ആര്‍ക്കും നേടാന്‍ കഴിയാത്തതിനെതുടര്‍ന്ന് കോണ്‍ക്ലേവിലെ ആദ്യ റൗണ്ടില്‍ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞില്ല. ഇതോടെ വത്തിക്കാന്‍ സിസ്റ്റീന്‍ ചാപ്പലില്‍ നിന്ന് കറുത്ത പുകയുയര്‍ന്നു.

കത്തോലിക്കാ സഭയുടെ 267 -ാം പോപ്പിനെ തെരഞ്ഞെടുക്കാനായി 133 കര്‍ദിനാള്‍മാര്‍ ആണ് സിസ്റ്റീന്‍ ചാപ്പലില്‍ സമ്മേളിച്ചത്. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി രണ്ടു റൗണ്ട് വീതം വോട്ടെടുപ്പ് നടക്കും. മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുന്ന കര്‍ദിനാള്‍ ആണ് പുതിയ മാര്‍പാപ്പയാകുക. ദിവ്യബലിക്ക് ശേഷമാണ് കര്‍ദിനാള്‍മാര്‍ സിസ്റ്റീന്‍ ചാപ്പലില്‍ എത്തിയത്. കറുത്ത പുക ഉയര്‍ന്നതോടെ ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ തീരുമാനമായില്ലെന്ന് വ്യക്തമായി.

മലയാളി കര്‍ദിനാള്‍മാരായ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ 28 -ാമതും, ജോര്‍ജ് കൂവക്കാട് 133 -ാമതായും കോണ്‍ക്ലേവിലുണ്ട്. ഇവരടക്കം നാല് കര്‍ദിനാള്‍മാര്‍ ഇന്ത്യയില്‍ നിന്ന് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്. ആഫ്രിക്കയില്‍ നിന്നോ ഏഷ്യയില്‍ നിന്നോ മാര്‍പാപ്പയുണ്ടാകുമോയെന്ന ആകാംക്ഷയില്‍ കൂടിയാണ് ലോകം. കഴിഞ്ഞ രണ്ട് കോണ്‍ക്ലേവിലും രണ്ടാം ദിവസം മാര്‍പാപ്പയെ തെരഞ്ഞെടുത്തിരുന്നു.

80 വയസ്സില്‍ താഴെ പ്രായമുള്ള കര്‍ദിനാള്‍മാരാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്ന ആള്‍ ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമിയായി വിശുദ്ധ പത്രോസിന്റെ സിംഹാനത്തിലേക്ക് ഉയര്‍ത്തപ്പെടും. ആര്‍ക്കെങ്കിലും നിശ്ചിത ഭൂരിപക്ഷം ലഭിക്കുന്നതുവരെ കോണ്‍ക്ലേവ് തുടരണമെന്നാണ് നിയമം. കോണ്‍ക്ലേവിനു മുന്നോടിയായി വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്.

 

Latest