Connect with us

Kerala

അയല്‍വാസിയുടെ ബന്ധു കടം വാങ്ങിയ പണവും സ്വര്‍ണവും തിരികെ നല്‍കിയില്ല; സ്വയം തീകൊളുത്തിയ സ്ത്രീ മരിച്ചു

കിടങ്ങന്നൂര്‍ വല്ലന രാജവിലാസം വീട്ടില്‍ പരേതനായ ത്യാഗരാജന്റെ ഭാര്യ രജനി (54) ആണ് ഞായറാഴ്ച രാവിലെ കളമശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരിച്ചത്.

Published

|

Last Updated

പത്തനംതിട്ട | അയല്‍വാസിയുടെ ബന്ധു കടം വാങ്ങിയ പണവും സ്വര്‍ണവും തിരികെ നല്‍കിയില്ലെന്നാരോപിച്ച് തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച സ്ത്രീ മരിച്ചു. കിടങ്ങന്നൂര്‍ വല്ലന രാജവിലാസം വീട്ടില്‍ പരേതനായ ത്യാഗരാജന്റെ ഭാര്യ രജനി (54) ആണ് ഞായറാഴ്ച രാവിലെ കളമശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരിച്ചത്.

അയല്‍വാസിയായ കുഞ്ഞുമോന്റെ ഇടയിലേ വീട്ടില്‍ സ്റ്റോഴ്സ് എന്ന കടയുടെ മുന്നില്‍ എത്തി ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി രജനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 80 ശതമാനം ഗുരുതരമായി പൊള്ളലേറ്റ ഇവരെ പ്രാഥമിക ചികിത്സ നല്‍കി കോട്ടയം മെഡിക്കല്‍ കോളജിലേക്കും തുടര്‍ന്ന് കളമശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു.

അയല്‍വാസിയായ കുഞ്ഞുമോന്റെ സഹോദരിയുടെ മരുമകന്‍ പെരിങ്ങാല സ്വദേശി സജീവ് രജനിയില്‍ നിന്നും മൂന്നു ലക്ഷം രൂപയും 35 പവന്‍ സ്വര്‍ണവും കടം വാങ്ങിയതായി പറയുന്നു. ഇത് തിരികെ ചോദിച്ചിട്ടും നല്‍കാതെ വന്നതോടെയാണ് രജനി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം. ഇക്കാര്യം രജനിയുടെ ആത്മഹത്യാ കുറിപ്പിലും സൂചിപ്പിച്ചിട്ടുണ്ട്.

സംഭവത്തില്‍ ആറന്മുള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സജീവ് നാട്ടിലില്ല എന്നാണ് പോലീസ് പറയുന്നത്. പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.