Connect with us

Kerala

സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് യുവതിയെ ക്രൂരമര്‍ദനത്തിനിരയാക്കി

ഒളിവില്‍ കഴിയുന്ന ഭര്‍ത്താവിനെ പിടികൂടാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു

Published

|

Last Updated

വര്‍ക്കല | സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചതായി യുവതിയുടെ പരാതി. കല്ലിയൂര്‍ സ്വദേശിനിയാണ് ഭര്‍ത്താവ് അച്ചു ശ്രീകുമാറിനെതിരെ അയിരൂര്‍ പോലീസില്‍ പരാതി നല്‍കിയത്. അച്ചു 10 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചെന്നും മര്‍ദിച്ച് ലഹരിക്ക് അടിമയാക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.

ഭര്‍ത്താവില്‍ നിന്നുള്ള മര്‍ദനം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ യുവതി സ്വന്തം വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. തുടര്‍ന്ന് വീട് വിട്ട് ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ പ്രതി അടിവയറ്റില്‍ ചവിട്ടി ക്രൂരമായി അക്രമിച്ചെന്നും ലഹരി ഉപയോഗിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. കൂടാതെ ഇയാള്‍ യുവതിയുടെ പിതാവിനെ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് പറഞ്ഞ്‌ ഭീഷണിപ്പെടുത്തിയിരുന്നെന്നും പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് ഭര്‍ത്താവ് വീട്ടില്‍നിന്ന് പുറത്തുപോയ സമയത്ത് യുവതി ബന്ധുക്കളെ വിവരം അറിയിക്കുകയും ഇവരെത്തി യുവതിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.

ഭര്‍ത്താവ് അച്ചു ഒളിവിലാണ് . ഇയാളെ പിടികൂടാനായി പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിക്കെതിരെ എറണാകുളം,കല്ലമ്പലം,കടയ്ക്കാവൂര്‍,വര്‍ക്കല സ്‌റ്റേഷനുകളിലായി ഏഴ് ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി.