Kerala
പി വി അന്‍വറിനെതിരായ മിച്ചഭൂമിക്കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും
ഭൂപരിഷ്‌കരണ നിയമത്തിന് വിരുദ്ധമായി പി വി അന്‍വറും കുടുംബവും അളവില്‍ കൂടുതല്‍ ഭൂമി കൈവശംവെച്ചെന്നാണ് പരാതി
കൊച്ചി | പി വി അന്‍വര്‍ എംഎല്‍എയും കുടുംബവും അനധികൃതായി മിച്ചഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഭൂമിയുടെ പരിശോധന പൂര്‍ത്തിയാക്കാത്തതിന് ഹൈക്കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച കണ്ണൂര്‍ സോണല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ നടപടി പൂര്‍ത്തീകരിക്കാന്‍ മൂന്നു മാസം കൂടി സമയം നല്‍കണമെന്ന് അപേക്ഷിച്ചിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഈ അപേക്ഷ അനുവദിച്ച കോടതി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഭൂപരിഷ്‌കരണ നിയമത്തിന് വിരുദ്ധമായി പി വി അന്‍വറും കുടുംബവും അളവില്‍ കൂടുതല്‍ ഭൂമി കൈവശംവെച്ചെന്നാണ് പരാതി. മലപ്പുറം ചേലേമ്പ്ര സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ വി ഷാജിയാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.
പി വി അന്‍വറും കുടുംബവും കൈവശംവയ്ക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി അഞ്ചുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന് 2022 ജനുവരിയിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞ് ഒരു വര്‍ഷത്തിലേറെ ആയിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഷാജി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.