Connect with us

National

പുകവലിക്കുന്നത് തുറിച്ചു നോക്കി, പിന്നാലെ വാക്കേറ്റം ; യുവാവിനെ യുവതി കുത്തിക്കൊന്നു

കേസില്‍ 24കാരി അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കടയ്ക്ക് മുന്നില്‍ നിന്ന് പുകവലിക്കുമ്പോള്‍ തുറിച്ചുനോക്കിയയാളെ യുവതി കൊലപ്പെടുത്തി. 28കാരനായ രഞ്ജിത് റാത്തോഡാണ് കൊല്ലപ്പെട്ടത്. കേസില്‍ 24കാരി അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

24കാരി ജയശ്രീ പണ്ഡാരി, ഇവരുടെ സുഹൃത്തുക്കളായ സവിത സയ്റ, അകാശ് ദിനേഷ് റാവത് എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാത്രി നാഗ്പൂരിലെ മഹാലക്ഷ്മി നഗറിലെ ഒരു പാന്‍ ഷോപ്പിന് മുമ്പില്‍ നിന്ന് പുകവലിക്കുകയായിരുന്ന ജയശ്രീയെ രഞ്ജിത് തുറിച്ച് നോക്കിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സ്ഥലത്തെ സിസിടിവി ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇരുവരും മോശം വാക്കുകള്‍ ഉപയോഗിക്കുന്നതും വാക്ക്തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.

ഇതിനിടെ ജയശ്രീ രണ്ടു സുഹൃത്തുക്കളെ വിളിച്ചു വരുത്തി. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രഞ്ജിത്തിനെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ആക്രമത്തിനിടെ രഞ്ജിത്തിന് മാരകമായി കുത്തേല്‍ക്കുകയായിരുന്നു. ജയശ്രീയാണ് കത്തി ഉപയോഗിച്ച് ഒന്നിലധികം തവണ രഞ്ജിത്തിനെ കുത്തിയതെന്ന് പോലീസ് പറഞ്ഞു. കത്തി ഉപയോഗിച്ച് രഞ്ജിത്തിനെ കുത്തിപ്പരുക്കേല്‍പ്പിക്കുന്നത് സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ പോലീസ് അന്വേഷണത്തില്‍ പിടിയിലാവുകയായിരുന്നു.

 

Latest