Connect with us

Editors Pick

ശ്രദ്ധ മോഡൽ കൊല: കാമുകിയുടെ മൃതദേഹം മുൻസീറ്റിൽ വെച്ച് അയാൾ ഡൽഹി നഗരത്തിൽ കാറോടിച്ചത് 40 കിലോമീറ്റർ

കാറിൽവെച്ച് മൊബൈൽ ഡാറ്റ കേബിൾ കൊണ്ട് കഴുത്ത് ഞെരിച്ച് കാമുകിയെ കൊലപ്പെടുത്തിയതെന്നും ശേഷം മൃതദേഹവുമായി ചുറ്റിക്കറങ്ങുകയും ഒടുവിൽ തന്റെ ധാബയിലെ ഫ്രിഡ്ജിൽ മൃതദേഹം ഒളിപ്പിക്കുകയും ചെയ്തുവെന്നും പ്രതിയുടെ വെളിപ്പെടുത്തൽ

Published

|

Last Updated

ന്യൂഡൽഹി | ഡൽഹിയിൽ ശ്രദ്ധ വാക്കർ മോഡൽ കൊലക്കേസിൽ പ്രതിയുടെ കൂടുതൽ വെടിപ്പെടുത്തൽ. കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുൻ സീറ്റിൽ വെച്ച് 40 കിലോമീറ്ററോളം ഡൽഹിയിൽ ചുറ്റിക്കറങ്ങിയതായി പ്രതി പോലീസിനോട് വെളിപ്പെടുത്തി. കാറിൽവെച്ച് മൊബൈൽ ഡാറ്റ കേബിൾ കൊണ്ട് കഴുത്ത് ഞെരിച്ച് കാമുകിയെ കൊലപ്പെടുത്തിയതെന്നും ശേഷം മൃതദേഹവുമായി ചുറ്റിക്കറങ്ങുകയും ഒടുവിൽ തന്റെ ധാബയിലെ ഫ്രിഡ്ജിൽ മൃതദേഹം ഒളിപ്പിക്കുകയും ചെയ്തുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ഡൽഹിയിലെ ബാബ ഹരിദാസ് നഗറിലെ നിക്കി യാദവ് എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. നിക്കിയുടെ കാമുകൻ സാഹിൽ ഗെലോട്ടിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

2018 ലാണ് ഡൽഹിയിലെ നജഫ്ഗഡിലെ മിത്രോൺ ഗ്രാമത്തിലെ താമസക്കാരനായ സാഹിലും, ഹരിയാനയിലെ ജജ്ജർ നിവാസിയായ നിക്കി യാദവും തമ്മിൽ സൗഹൃദത്തിലാകുന്നത്. ഉത്തം നഗറിലെ ഒരു കോച്ചിംഗ് കേന്ദ്രത്തിലായിരുന്നു ഇരുവരും ഉണ്ടായിരുന്നത്. ക്രമേണ അവരുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. തുടർന്ന് ഇരുവരും ലിവ് ഇൻ ടുഗതർ ബന്ധത്തിൽ ജീവിക്കാൻ തുടങ്ങി. ജീവിതം നല്ലനിലയിൽ മുന്നോട്ടുപോയി. ഒരുമിച്ച് ജീവിക്കാനും മരിക്കാനും പ്രതിഞ്ജയെടുത്താണ് ഇരുവരും ജീവിത തുടങ്ങിയത്. എന്നാൽ കഴിഞ്ഞ വർഷം സാഹിലിന്റെ കുടുംബാംഗങ്ങൾ വിവാഹത്തിന് സമ്മർദം ചെലുത്താൻ തുടങ്ങിയതോടെ ഇരുവർക്കുമിടയിൽ പ്രശ്‌നം തുടങ്ങുകയായിരുന്നു.

നിക്കിയും സാഹിലും തമ്മിൽ ലിവിൽ ടുഗതർ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. സാഹിൽ മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചത് നിക്കി അറിഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. വീട്ടുകാരുടെ ഇഷ്ടപ്രകാരം വിവാഹം കഴിക്കാൻ സാഹിൽ സമ്മതിച്ചു. ഫെബ്രുവരി 10 ന് വിവാഹം നടത്താനായിരുന്നു തീരുമാനം. ഇതറിഞ്ഞ ഉടൻ നിക്കി തകർന്നു. ഇതേച്ചൊല്ലി നിക്കിയും സാഹിലുമായി വഴക്ക് പതിവായി. ഇതോടെ നിക്കിയെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന ചിന്തയായി ഇയാൾക്ക്. പിന്നീട് ഇതിനായി ഇയാൾ കരുക്കൾ നീക്കി. വിവാഹത്തലേന്ന് നിക്കിയുടെ ഫ്ളാറ്റിലെത്തിയ സാഹിൽ നിക്കിയെ കാർ സവാരിക്ക് ക്ഷണിച്ചു.

കാറിൽവെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. മറ്റൊരു വിവാഹം കഴിക്കരുതെന്നും നമുക്ക് ഗോവയിലേക്ക് പോകാമെന്നും നിക്കി സാഹിലിനോട് പറഞ്ഞു. എന്നാൽ അവൾക്കൊപ്പം പോകാൻ സാഹിൽ തയ്യാറായില്ല. വഴക്ക് തുടർന്നതോടെ നിക്കിയെ കാറിനുള്ളിൽ വച്ച് കൊല്ലാൻ സാഹിൽ തീരുമാനിക്കുകയായിരുന്നു. പിന്നീട് ഡാറ്റ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് സാഹിൽ നിക്കിയെ കൊലപ്പെടുത്തി. കശ്മീരി ഗേറ്റ് ഐഎസ്ബിടിക്ക് സമീപം വെച്ചായിരുന്നു സംഭവം. പിന്നീട് മൃതദേഹം എന്തു ചെയ്യണമെന്ന് അറിയാതെ കൊഡ്രൈവർ സീറ്റിൽ മൃതദേഹം വെച്ച് ഇയാൾ ഡൽഹി നഗരത്തിലൂടെ കിലോമീറ്ററുകളോളം കാറിൽ സഞ്ചരിച്ചു. ഒടുവിൽ മൃതദേഹം തന്റെ ധാബയിലെ ഫ്രിഡ്ജിൽ സൂക്ഷിച്ച് വെച്ച് ഇയാൾ വീട്ടിലേക്ക് മടങ്ങി.

ഫെബ്രുവരി 10ന് മുൻ നിശ്ചയിച്ച പ്രകാരം സാഹിൽ വിവാഹം കഴിച്ചു. തന്റെ രഹസ്യം പുറത്തുവരില്ലെന്നായിരുന്നു ഇയാൾ കരുതിയത്. നാല് ദിവസത്തോളം വിവരം ആരും അറിഞ്ഞിരുന്നില്ല. ഇതിനിടെ, നിക്കിയുടെ ഫോൺ വിവരങ്ങൾ ഇല്ലാതിരുന്നതിനെ തുടർന്ന് അവളുടെ വീട്ടുകാർ പോലീസിൽ വിവരമറിയിച്ചു. നിക്കിയുടെ ഫോൺ നിരീച്ചപ്പോൾ ധാബയുടെ സ്ഥാനം കണ്ടെത്തി. തുടർന്ന് പോലീസ് അവിടെയെത്തി മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഒരു പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ധാബയിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാഹിൽ അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ അയാൾ കുറ്റം സമ്മതിച്ചു. ഐപിസി 302, 201 വകുപ്പുകൾ പ്രകാരമാണ് ബാബ ഹരിദാസ് നഗർ പോലീസ് കേസെടുത്തിരിക്കുന്നത്.