Connect with us

political crisis in maharashtra

മഹാരാഷ്ട്രയില്‍ ബി ജെ പിക്കൊപ്പം ചേര്‍ന്ന് പുതിയ സര്‍ക്കാറിന് ഷിന്‍ഡെ

50 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്ന് ഷിന്‍ഡെ; അടിയന്തര പാര്‍ട്ടി യോഗം വിളിച്ച് ഉദ്ദവ്‌

Published

|

Last Updated

മുംബൈ |  മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഗാഡി സര്‍ക്കാറിനെ വീഴ്ത്തി പുതിയ സര്‍ക്കാറുണ്ടാക്കാന്‍ വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ നീക്കം ശക്തമാക്കി. തന്നെ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവാക്കി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും ഷിന്‍ഡെ കത്തയച്ചു.  ഭാരത് ഗോഗേവാലയെ ചീഫ് വിപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

40 ശിവസേന എം എല്‍ എമാരുടേയും പത്ത് സ്വതന്ത്രരുടേയുമടക്കം 50 എം എല്‍ എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് ഷന്‍ഡെ വ്യക്തമാക്കി. ഉദ്ദവ് താക്കറെക്കൊപ്പമുള്ളര്‍ ന്യൂനപക്ഷമായെന്നും ഷിന്‍ഡെ പറഞ്ഞു. ശിവസേനയുടെ ഔദ്യോഗിക ചിഹ്നത്തിനായി ഷിന്‍ഡെ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചേക്കും.

അതേ സമയം കൂടുതല്‍ എം എല്‍ എമാര്‍ ഷിന്‍ഡെ ക്യാമ്പിലേക്ക് പോകുന്നതിനിടെ ഉദ്ദവ് താക്കറെ ശിവസേന ജില്ലാ ഭാരവാഹികളുടെ അടിയന്തര യോഗം വിളിച്ചു. പ്രവര്‍ത്തകരെ ഇറക്കി ഷിന്‍ഡെക്കും വിമതര്‍ക്കുമെതിരെ പ്രതിരോധം തീര്‍ക്കുകയാണ് ഉദ്ദവ് ലക്ഷ്യമിടുന്നത്.   ഷിന്‍ഡെയേയും അദ്ദേഹത്തിന് ഒപ്പമുള്ള ഏതാനും എം എല്‍ എമാരേയും അയോഗ്യരാക്കാനും ഉദ്ദവിന് പദ്ധതിയുണ്ട്‌. ഇതിന് കോണ്‍ഗ്രസ്, എന്‍ സി പി കക്ഷികളുടെ പൂര്‍ണ പിന്തുണയുമുണ്ട്. സഭയില്‍ വിശ്വാസം തെളിയിക്കാനാകുമെന്ന് മഹാവികാസ് അഖാഡി സഖ്യം പ്രതീക്ഷിക്കുന്നുണ്ട്. വിമത ക്യാമ്പിലുള്ള ഇരുപതിലധികം എം എല്‍ എമാര്‍ തിരികെയെത്തുമെന്നാണ് ഉദ്ധവ് പക്ഷത്തിന്റെ കണക്കുകൂട്ടല്‍.

അതിനിടെ ഡല്‍ഹിയിലെത്തിയ മുന്‍മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസ് ഇന്ന് ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തും. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ, ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് ഔദ്യോഗികമായി തന്നെ ബി ജെപി ഷിന്‍ഡെയുടെയും വിമതരുടെയും പിന്തുണ തേടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.