Connect with us

medical negligence

ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക: പുതുക്കിയ പ്രതിപ്പട്ടിക നാളെ പോലീസ് കോടതിയില്‍ സമര്‍പ്പിക്കും

പോലീസ് നടപടിയെ ശക്തമായി നേരിടാനുള്ള തീരുമാനവുമായി മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം സി ടി എ

Published

|

Last Updated

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പുതുക്കിയ പ്രതിപ്പട്ടിക നാളെ പോലീസ് കോടതിയില്‍ സമര്‍പ്പിക്കും. ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരുമാണ് കേസില്‍ പ്രതികള്‍.

ആരോഗ്യപ്രവര്‍ത്തകരെ വിചാരണ ചെയ്യാന്‍ അനുമതിക്കായി അപേക്ഷ നല്‍കും. അനുമതി ലഭിച്ചതിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും.

പോലീസ് നടപടിയെ ശക്തമായി നേരിടാനുള്ള തീരുമാനവുമായി മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം സി ടി എയും രംഗത്തെത്തി.

നിയമ നടപടികളുമായി മുന്നോട്ട് പോകാമെന്ന് പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു. ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പ്രോസിക്യൂട്ടറാണ് നിയമോപദേശം നല്‍കിയത്. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരമെടുത്ത കേസില്‍ നടപടി തുടരാമെന്നാണ് നിയമോപദേശം. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാമെന്നും പോലീസിന് നിയമോപദേശം ലഭിച്ചു.

ഇതനുസരിച്ച് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസിന് കടക്കാം. രണ്ട് വര്‍ഷം വരെ തടവുലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തുക.
കേസില്‍ ഡോക്ടര്‍മാരെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കാനുള്ള പോലീസ് നീക്കത്തിനെതിരെ കെ ജി എം സി ടി എ രംഗത്തെത്തി. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണെന്നു സ്ഥാപിക്കാന്‍ പോലീസ് വ്യഗ്രത കാണിക്കുന്നുവെന്നും ഇതിന് എന്തു തെളിവാണു പോലീസിന്റെ കൈയിലുള്ളതെന്നുമാണ് കെ ജി എം സി ടി എ ചോദിക്കുന്നത്.
സാധാരണക്കാര്‍ക്ക് മെഡിക്കല്‍ കോളജിനോടുള്ള ഭയം സൃഷ്ടിക്കാനേ പോലീസ് നടപിട ഉപകരിക്കൂ എന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് അനുമതിയില്ലാതെ ഡോക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനാവില്ലെന്നും നടപടിക്രമം പാലിക്കാതെ പോലീസ് മുന്നോട്ട് പോയാല്‍ നോക്കിയിരിക്കില്ലെന്നും കെ ജി എംസി ടി എ് പ്രതികരിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രസവ ശസ്ത്രക്രിയക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് എന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ബോര്‍ഡ് തള്ളിയിരുന്നു.

 

Latest