Connect with us

Kerala

ശബരിമല യുവതി പ്രവേശം:; ദേവസ്വത്തിന്റെ നിലപാട് മാറ്റത്തില്‍ സര്‍ക്കാര്‍ ഇടപെടലില്ല: മന്ത്രി വി എന്‍ വാസവന്‍

സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അധികാരം ബോര്‍ഡിനുണ്ടെന്നും ഒരു തീരുമാനമെടുക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  ശബരിമല യുവതീപ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍നിലപാട് തിരുത്തിയതില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് ദേവസ്വംമന്ത്രി വി എന്‍ വാസവന്‍. സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അധികാരം ബോര്‍ഡിനുണ്ടെന്നും ഒരു തീരുമാനമെടുക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.മാര്‍ച്ച് 14ന് കേസ് പരിഗണിക്കും മുന്‍പ് തന്നെ മന്ത്രിസഭാ യോഗം ചേര്‍ന്ന് സര്‍ക്കാര്‍ നിലപാട് തീരുമാനിക്കും. ഇത് സുപ്രീംകോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

യുവതീപ്രവേശന വിധിയെ എതിര്‍ക്കാനും ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണമെന്നുമുള്ള നിലപാട് സുപ്രീംകോടതിയില്‍ സ്വീകരിക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.

യുവതീപ്രവേശന വിധി പുനഃപരിശോധിക്കേണ്ട ആവശ്യമില്ല എന്നായിരുന്നു സുപ്രീം കോടതി ഹരജി പരിഗണിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് നിലപാട്. എന്നാല്‍ അതില്‍നിന്ന് മലക്കംമറിയുന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.

മാര്‍ച്ച് 15നകം ബന്ധപ്പെട്ട കക്ഷികളോടെല്ലാം വിഷയത്തിലുള്ള നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വംബോര്‍ഡ് യോഗംചേര്‍ന്നത്. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്ന നിലപാട് സ്വീകരിച്ചാല്‍ മതിയെന്ന് തിങ്കളാഴ്ച ചേര്‍ന്ന ദേവസ്വംബോര്‍ഡ് യോഗം തീരുമാനിക്കുകയായിരുന്നു.ദേവസ്വം ബോര്‍ഡ് ഒരിക്കലും യുവതി പ്രവേശനത്തെ അനുകൂലിച്ചിട്ടില്ല. വ്യക്തികള്‍ അനുകൂലിച്ചിട്ടുണ്ടാകാമെന്നും 2020ലേത് അഭിഭാഷകന്റെ നിലപാടണെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ യോഗത്തിന് ശേഷം പ്രതികരിച്ചത്‌

Latest