Connect with us

Kerala

ശബരിമല കൊടിമര നിര്‍മാണ ക്രമക്കേട്: സ്വര്‍ണത്തിന്റെ കണക്കില്‍ വീഴ്ചയില്ലെന്ന് അജയ് തറയില്‍

ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ശബരിമലയില്‍ അറ്റകുറ്റപ്പണി നടത്തിയത്.

Published

|

Last Updated

കൊച്ചി| ശബരിമല കൊടിമര നിര്‍മാണ ക്രമക്കേടില്‍ മറുപടിയുമായി ദേവസ്വം ബോര്‍ഡ് മുന്‍ അംഗം അജയ് തറയില്‍. ഭക്തരില്‍ നിന്ന് സ്വീകരിച്ച സ്വര്‍ണത്തിന്റെ കണക്കില്‍ വീഴ്ചയില്ല. 412 ഗ്രാം സ്വര്‍ണം അധിക സംഭാവനയായി ലഭിച്ചുവെന്നും അജയ് തറയില്‍ പറഞ്ഞു. 412 ഗ്രാമിന് അപ്പുറത്തേക്ക് ഏത് ഭക്തനാണ് സ്വര്‍ണം സമര്‍പ്പിച്ചത്. സാങ്കേതിക പ്രശ്നം പറഞ്ഞുകൊണ്ട് വലിയ പ്രശ്നമുണ്ടാക്കുന്നു. രസീത് നല്‍കിയില്ലെന്നാണ് പറയുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും മെമ്പര്‍മാര്‍ക്കും രസീത് കൊടുക്കലാണോ പണിയെന്ന് അജയ് തറയില്‍ ചോദിച്ചു. എസ്ഐടി തന്നെയാണ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചത്.

ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് അറ്റകുറ്റപ്പണി നടത്തിയതെന്നും കൃത്യമായ കണക്ക് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അജയ് തറയില്‍ വ്യക്തമാക്കി. തന്നെയും ചോദ്യം ചെയ്യുമെന്ന് ഒരു സിപിഎം നേതാവ് മുന്നറിയിപ്പ് നല്‍കി. അറസ്റ്റിനെ ഭയക്കുന്നില്ലെന്നും രാഷ്ട്രീയ നീക്കം ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

9.161 കിലോ സ്വര്‍ണമാണ് ഫീനിക്സ് ഗ്രൂപ്പിന്റെ സ്പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചത്. പമ്പയില്‍വെച്ചാണ് സ്വര്‍ണം പൂശല്‍ പ്രക്രിയ നടന്നത്. തിരുവാഭരണ കമ്മീഷണര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിക്ക് കൊടുത്ത കണക്കാണിത്. സ്വര്‍ണക്കൊള്ള നടത്തിയവരുടെ ഇടയില്‍ ക്രിസ്റ്റല്‍ ക്ലിയറായി ജീവിക്കുന്നു എന്ന് തെളിയിക്കാനുള്ള അവസരമാണിത്. സിപിഐഎം നേതാക്കള്‍ സ്വര്‍ണക്കൊള്ളക്കാരെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. അപ്പോഴാണ് യുഡിഎഫുകാരുമുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നത്. അത് ഹൈക്കോടതി അനുവദിക്കില്ലെന്ന് തന്നെയാണ് വിശ്വാസമെന്നും അജയ് തറയില്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പുതുയുഗ ജാഥ എറണാകുളത്തേക്ക് വരുമ്പോള്‍ തന്നെ ചോദ്യം ചെയ്യാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ഇട്ടിരിക്കുന്നതെന്ന് ഒരു സിപിഐഎം നേതാവാണ് തന്നെ അറിയിച്ചത്. ജാഥ തുടങ്ങിയ ദിവസം അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തു. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് ചെയ്യുന്നതെന്നും അജയ് തറയില്‍ ആരോപിച്ചു.

 

Latest