Connect with us

Kerala

അബ്ദുറഹീമിന്റെ മോചന ഹരജി റിയാദ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും; ഹരജി പരിഗണനക്കെടുക്കുന്നത് 13മത് തവണ

ഇന്ത്യന്‍ സമയം രാവിലെ 11.30 നാണ് കേസ് പരിഗണിക്കുക

Published

|

Last Updated

കോഴിക്കോട് |  സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹരജി റിയാദ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ത്യന്‍ സമയം രാവിലെ 11.30 നാണ് കേസ് പരിഗണിക്കുക. ഇത് 13മത് തവണയാണ് ഹരജി പരിഗണിക്കുന്നത്. വധശിക്ഷ കോടതി നേരത്തെ റദ്ദാക്കിയെങ്കിലും മോചന ഉത്തരവ് അനന്തമായി വൈകുകയാണ്.

സഊദി ബാലന്‍ മരിച്ച കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുറഹീമിന്റെ വധശിക്ഷ കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിന് കോടതി റദ്ദാക്കിയിരുന്നു. 34 കോടി രൂപ ദയാധനം സ്വീകരിച്ച് സഊദി കുടുംബം മാപ്പ് നല്‍കിയതോടെയാണ് കഴിഞ്ഞ ജൂലായ് രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയത്. തടവ് അടക്കമുള്ള ശിക്ഷകളിലും ഇളവ് ലഭിച്ചാല്‍ മാത്രമേ റഹീം ജയില്‍ മോചിതനാകൂ. കേസില്‍ 18 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് അബ്ദുല്‍ റഹീം.

2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി എംം സി വാനില്‍ യാത്ര ചെയ്യുകയായിരുന്ന സഊദി ബാലന്‍ അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ മറികടക്കാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു.

 

Latest