Connect with us

National

ബലാത്സംഗ കേസ്: പ്രതി എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ അലക്കിക്കൊടുക്കണമെന്ന് കോടതി ഉത്തരവ്

ആറുമാസത്തേക്ക് സൗജന്യമായി വസ്ത്രങ്ങള്‍ അലക്കുന്നതിനു പുറമെ പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യവും പ്രതി കോടതിയില്‍ കെട്ടിവെക്കണം.

Published

|

Last Updated

ബിഹാര്‍| ബലാത്സംഗ കേസില്‍ വിചിത്രമായ വിധി നടത്തി ബിഹാറിലെ മധുബനി കോടതി. ഗ്രാമത്തിലെ ഒരു യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്ന കേസില്‍ കുറ്റാരോപിതനായ യുവാവിന് കഴിഞ്ഞ ദിവസം ജാമ്യം നല്‍കിക്കൊണ്ട് ഉത്തരവായിരുന്നു. ഈ ജാമ്യത്തിലെ ഒരു വ്യവസ്ഥയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അടുത്ത ആറുമാസക്കാലത്തേക്ക് അയാള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവതി ഉള്‍പ്പടെ ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ സൗജന്യമായി അലക്കിത്തേച്ച് നല്‍കുമെന്ന ഉറപ്പിന്മേലാണ് അലക്കു തൊഴിലാളിയായ യുവാവിന് മധുബനി കോടതി ജാമ്യം അനുവദിച്ചത്.

ഝാന്‍ഝര്‍പൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജ് അവിനാശ് കുമാറാണ് ഈ വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചത്. ലാലന്‍ കുമാര്‍ സാഫി എന്ന തന്റെ കക്ഷി ഇരുപതുവയസ്സു മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരനാണെന്നും ഇത്തവണത്തേക്ക് ക്ഷമിക്കണം എന്നും കുറ്റാരോപിതന്റെ അഭിഭാഷകന്‍ കോടതിയോട് അപേക്ഷിച്ചു. ചെയ്തുപോയ തെറ്റിനുള്ള പ്രായശ്ചിത്തമായി ധോബി എന്ന നിലയ്ക്ക് സമൂഹത്തിന് ഗുണം ചെയ്യുന്ന എന്തിനും തന്റെ കക്ഷി തയ്യാറാണെന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചപ്പോഴാണ് ജഡ്ജ് അവിനാശ് കുമാര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ആറുമാസത്തേക്ക് സൗജന്യമായി വസ്ത്രങ്ങള്‍ അലക്കുന്നതിനു പുറമെ പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യവും പ്രതി കോടതിയില്‍ കെട്ടിവെക്കണം. ആറുമാസം സൗജന്യ സേവനം നടത്തിക്കഴിഞ്ഞാല്‍ കോടതിയില്‍ ഗ്രാമമുഖ്യന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. ഇതിനു മുമ്പും ജഡ്ജ് അവിനാശ് കുമാര്‍ ഇത്തരത്തിലുള്ള വിചിത്ര വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്