Connect with us

Kerala

നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധം: സംസ്ഥാനത്ത് ഹര്‍ത്താല്‍ ശക്തം; പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു

രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിന്‍ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കുക, അഞ്ചരക്കണ്ടി ദന്തല്‍ കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.

Published

|

Last Updated

തിരുവനന്തപുരം| നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍. തിരുവനന്തപുരത്ത് അടക്കം പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. അടൂരില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുമ്പിലായി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. നെടുമങ്ങാടും കെഎസ്ആര്‍ടിസി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. ഇടുക്കിയിലെ പലയിടങ്ങളിലും തിരുവനന്തപുരത്തും, കണ്ണൂര്‍ പഴയങ്ങാടിയിലും വാഹനങ്ങള്‍ തടഞ്ഞു. അതേസമയം, ഇരുചക്ര വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്.

അതേസമയം, കോഴിക്കോട് ജില്ലയില്‍ സിറ്റി സര്‍വീസടക്കം സ്വകാര്യബസുകളും നിരത്തില്‍ ഓടുന്നുണ്ട്. ജില്ലയില്‍ ഇതുവരെ മറ്റു പ്രശ്‌നങ്ങളില്ല. തിരുവനന്തപുരത്ത് ആശുപത്രിയില്‍ പോകേണ്ട ഒരു സ്ത്രീയെ പോലീസ് ബസില്‍ നിന്ന് ഇറക്കി. ഇവരെ പോലീസ് ജീപ്പില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാവിലെ ആറു മണിക്കാണ് ഹര്‍ത്താല്‍ ആരംഭിച്ചത്. രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിന്‍ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കുക, അഞ്ചരക്കണ്ടി ദന്തല്‍ കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍. ജസ്റ്റിസ് ഫോര്‍ നിതിന്‍രാജ് ആക്ഷന്‍ കൗണ്‍സിലും ദലിത് ആദിവാസി സംഘടനകളുമാണ് ഹര്‍ത്താല്‍ നടത്തുന്നത്. ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും കടകള്‍ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നു.

 

 

Latest