Connect with us

Kerala

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപക അക്രമം; നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു, പോലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തി

കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം  | ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലയിടത്തും അക്രമം . കെ എസ് ആര്‍ ടി സി വാഹനങ്ങളടക്കമുള്ള വാഹനങ്ങള്‍ കല്ലേറില്‍ തകര്‍ന്നു.

കോഴിക്കോട്,വയനാട്,തിരുവനന്തപുരം,ആലപ്പുഴ,പത്തനംതിട്ട ,കൊല്ലം ,തൃശൂര്‍ ,കണ്ണൂര്‍ എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ക്ക് നേരെ അക്രമമുണ്ടായത്. . കോഴിക്കോട് മൂന്നിടത്ത് കല്ലേറുണ്ടായി. രണ്ടിടങ്ങളില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ കല്ലേറ് ഉണ്ടായി. ബെംഗളുരുവിനു പോകുന്ന ബസിന് നേരേയും സിവില്‍ സ്റ്റേഷന് സമീപത്ത് വച്ച് മറ്റൊരു കെ എസ് ആര്‍ ടി സി ബസിനു നേരെയുമാണ് കല്ലേറുണ്ടായത്.സിവില്‍ സ്റ്റേഷനു സമീപത്തെ കല്ലേറില്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് താമരശ്ശേരിയില്‍ ലോറിക്ക് നേരെ കല്ലേറ് ഉണ്ടായി.

കണ്ണൂരില്‍ രണ്ടിടങ്ങളില്‍ കല്ലേറ് ഉണ്ടായി . ഉളിയില്‍ കെ എസ് ആര്‍ ടി സി ബസിന് നേരെ കല്ലേറ്.ഡ്രൈവര്‍ ധര്‍മ്മടം സ്വദേശി രതീഷിന് പരുക്കേറ്റു . ഇവിടെ ഒരു കാറും എറിഞ്ഞ് തകര്‍ത്തു. വളപട്ടണം പാലത്തിന് സമീപം കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ് ഉണ്ടായി. മൂകാംബികയിലേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് ഏഴരയോടെ കല്ലേറ് ഉണ്ടായത് .സംഭവത്തില്‍ 15 വയസുകാരിക്ക് പരുക്കേറ്റു. കണ്ണൂര്‍ ഉളിയില്‍ നരയന്‍പാറയില്‍ വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു . പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്

തിരുവനന്തപുരത്ത് മൂന്നിടത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി . കാരക്കോണത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസ്സിന് നേരെയാണ് ആദ്യം കല്ലേറ് ഉണ്ടായത് . ബൈക്കില്‍ വന്ന രണ്ടുപേര്‍ കല്ലെറിയുകയായിരുന്നു. തിരുവനന്തപുരം കല്ലറ – മൈലമൂട് സുമതി വളവില്‍ കെ എസ് ആര്‍ ടി സി ബസിനു നേരെ കല്ലേറുണ്ടായി . കാട്ടാക്കട അഞ്ചുതെങ്ങ് മൂഡില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്. അരുമാനൂരില്‍ നിന്ന് പൂവാറിലേക്ക് പോയ ബസ്സിന് നേരെയാണ് ആക്രമണം ഉണ്ടായത്.തിരുവനന്തപുരം കുമരി ചന്തയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം. ഒരു കാറും ഒരു ഓട്ടോറിക്ഷയും സമരാനുകൂലികള്‍ എറിഞ്ഞു തകര്‍ത്തു.

പെരുമ്പാവൂര്‍ മാറംപിള്ളിയിലും കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ് ഉണ്ടായി . എറണാകും പകലോമറ്റത്തു കെ എസ് ആര്‍ ടി സി ബസിനു നേരെ കല്ലേറ് ബസിന്റെ ചില്ല് തകര്‍ത്തു.ആലുവയിലും കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്.

ആലപ്പുഴ വളഞ്ഞവഴിയില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് ഉണ്ടായി . രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍, ടാങ്കര്‍ ലോറി, ട്രെയിലര്‍ ലോറി എന്നിവയുടെ ചില്ല് തകര്‍ന്നു. കല്ലെറിഞ്ഞവര്‍ ബൈക്കില്‍ രക്ഷപെട്ടു .

കൊല്ലം തട്ടാമലയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറിഞ്ഞു . ചില്ല് തകര്‍ന്നു . കൊല്ലത്ത് അയത്തിലും കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ് ഉണ്ടായി

വയനാട് പനമരം ആറാം മൈല്‍ മുക്കത്ത് ഹര്‍ത്താലനുകൂലികള്‍ കെ എസ് ആര്‍ ടി സി ബസിന്റെ ചില്ലെറിഞ്ഞു തകര്‍ത്തു. മാനന്തവാടിയില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസിനാണ് കല്ലേറുണ്ടായത്

വടക്കാഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറ് . വടക്കാഞ്ചേരി ഗുരുവായൂര്‍ ബസ്സിന് നേരെയാണ് കല്ലേറ് ഉണ്ടായത് . ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ചു എത്തിയ രണ്ടു പേരാണ് കല്ലെറിഞ്ഞത്.

കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പോലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തി. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ആന്റണി, സിപിഒ നിഖില്‍ എന്നിവര്‍ക്കു പരുക്കേറ്റു. യാത്രക്കാരെ അസഭ്യം പറയുന്നതു തടയാന്‍ ശ്രമിച്ചപ്പോഴാണ് ആക്രമണമുണ്ടായത്

കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. . രാവിലെ ആറിന് തുടങ്ങി വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

രാജ്യ വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും കഴിഞ്ഞ ദിവസം നടന്ന എന്‍ ഐ എ റെയ്ഡില്‍ പ്രതിഷേധിച്ചാണ് കേരളത്തില്‍ ഹര്‍ത്താല്‍ . 150ലധികം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് 11 സംസ്ഥാനങ്ങളില്‍ നിന്നായി എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഇതുവരെ 45 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

 

Latest