Connect with us

Kerala

വീട്ടുകാര്‍ വഴക്കു പറഞ്ഞതിന് വീട് വിട്ടിറങ്ങി; കൗമാരക്കാരനെ സുഹൃത്തുക്കള്‍ക്കൊപ്പം പോലീസ് കണ്ടെത്തി

അടൂര്‍ ജെ എഫ് എം കോടതിയില്‍ ഹാജരാക്കിയ കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചു.

Published

|

Last Updated

പന്തളം | വീട്ടില്‍ വഴക്കുപറഞ്ഞതിന്റെ പേരില്‍ വീടു വിട്ടിറങ്ങിയ കൗമാരക്കാരനും സുഹൃത്തുക്കളും പോലീസിന്റെ സ്നേഹവലയില്‍ കുടുങ്ങി. ബുധനാഴ്ച വൈകിട്ട് 5.30ന് പന്തളം സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇവര്‍ നാടുവിടാന്‍ തീരുമാനിച്ചുള്ള യാത്ര തുടങ്ങിയത്. പതിനഞ്ചുകാരനായ മകന്‍ കൂട്ടുകാര്‍ക്കൊപ്പം കുടശനാട്ടേക്കുള്ള ബസില്‍ കയറുന്നത് മാതാവ് കണ്ടിരുന്നു. ചോദിച്ചപ്പോള്‍ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്കു പോവുകയാണെന്നായിരുന്നു മറുപടി.

രാത്രിയായിട്ടും കുട്ടികള്‍ തിരിച്ചുവരാതിരുന്നപ്പോള്‍ വീട്ടുകാര്‍ പലയിടത്തും അന്വേഷിച്ചു. ഫലം കാണാതായതോടെ പന്തളം പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. സ്റ്റേഷനില്‍ പരാതി നല്‍കിയ വീട്ടമ്മ, മകനെ കഴിഞ്ഞ ദിവസം വഴക്ക് പറയേണ്ട സാഹചര്യം ഉണ്ടായെന്നും, ഇതുകാരണം സുഹൃത്തുക്കള്‍ക്കൊപ്പം നാടുവിട്ടതാണെന്ന് സംശയമുണ്ടെന്നും പോലീസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ രാത്രി തന്നെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മൂവരും കൂടി പോകാനുള്ള ഇടങ്ങളിലെല്ലാം പോലീസ് തിരഞ്ഞു. ബന്ധുക്കളുടെയും മറ്റ് സുഹൃത്തുക്കളുടെയും വീടുകളില്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കുട്ടികള്‍ ഫോണ്‍ ഓഫാക്കിയ നിലയിലായിരുന്നു.

എറണാകുളത്തേക്കു പോകാനായിരുന്നു മൂവരും ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ആവശ്യത്തിനുള്ള പണം കൈവശമില്ലാത്തതിനാല്‍ അതിനു സാധിച്ചില്ല. പണത്തിനായി ചില കൂട്ടുകാരെ സമീപിച്ചുവെങ്കിലും വിഫലമായി. ഇതിനിടയില്‍ ഇന്ന് രാവിലെ കൂട്ടത്തില്‍ ഒരാള്‍ ഫോണ്‍ ഓണാക്കി, പണത്തിനു വേണ്ടി ഒരു കൂട്ടുകാരന്റെ വീട്ടിലേക്ക് വിളിച്ചു. ഈ നമ്പറില്‍ നിന്നും തിരിച്ചുവിളിച്ച് പോലീസ് കാര്യങ്ങള്‍ മനസ്സിലാക്കി. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞു. പന്തളം കുരമ്പാലയില്‍ നിന്നും കുട്ടികളെ കണ്ടെത്തുകയും ചെയ്തു.

ഒരേ സ്‌കൂളില്‍ പഠിക്കുന്ന മൂവരും ഉറ്റ ചങ്ങാതിമാരാണ്. ഇവരില്‍ രണ്ടുപേര്‍ ബന്ധുക്കളുമാണ്. അടൂര്‍ ജെ എഫ് എം കോടതിയില്‍ ഹാജരാക്കിയ കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചു. പോലീസ് ഇന്‍സ്‌പെക്ടര്‍ ടി ഡി പ്രജീഷിന്റെ നിര്‍ദേശപ്രകാരം എസ് ഐ. അനീഷ് എബ്രഹാം, സി പി ഒമാരായ എസ് അന്‍വര്‍ഷാ, കെ അമീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.