Connect with us

inspection in bevco outlets

'ഓപറേഷന്‍ മൂണ്‍ ലൈറ്റ്': ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ വിജിലന്‍സ് പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി

മദ്യക്കുപ്പി പൊട്ടിയ ഇനത്തില്‍ ലക്ഷങ്ങള്‍ ഉദ്യോഗസ്ഥര്‍ വീതിച്ചെടുക്കുന്നു

Published

|

Last Updated

പത്തനംതിട്ട | സംസ്ഥാന വ്യാപകമായി ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ ‘ഓപ്പറേഷന്‍ മൂണ്‍ ലൈറ്റ്’ എന്ന പേരില്‍  വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. പരിശോധന നടത്തിയ 78 ഔട്ട് ലെറ്റുകളില്‍ 70 ഔട്ട് ലെറ്റുകളിലും മദ്യം വിറ്റ തുകയും കൗണ്ടറിലെ തുകയും തമ്മില്‍ വ്യത്യാസം കാണ്ടെത്തി. യഥാര്‍ഥ തുകയേക്കാള്‍ കുറവാണ് കൗണ്ടറിലുള്ളത്. ചില ഔട്ട് ലെറ്റുകളില്‍ അധിക തുകയും  കണ്ടെത്തി.

ക്യാഷ് കൗണ്ടറില്‍ തുക കുറയാനുള്ള സാഹചര്യം വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനക്ക് വിജിലന്‍സ് വിധേയമാക്കും. കഴിഞ്ഞ ഒരു വര്‍ഷം ഓരോ ഔട്ട് ലെറ്റില്‍ നിന്നും വിറ്റഴിച്ച മദ്യത്തിന്റെ ബ്രാന്‍ഡ് പരിശോധിച്ചതില്‍ കാസര്‍കോട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലെ ചില ഔട്ട് ലെറ്റുകള്‍ വഴി ചില പ്രത്യേകതരം മദ്യം മാത്രം കൂടുതല്‍ വിറ്റഴിച്ചതായാണ് വ്യക്തമായത്. ഇതിന് പിന്നില്‍  ബെവ്‌കോ ഉദ്യോഗസ്ഥരെ പ്രസ്തുത മദ്യകമ്പനികളുടെ ഏജന്റുമാര്‍ സ്വാധീനിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. പാലക്കാട് ജില്ലയിലെ കാഞ്ഞിരം, കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കാസര്‍കോട്, തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറ എന്നീ ഔട്ട് ലെറ്റിലെ സ്റ്റോക്കുകളില്‍ മദ്യം കുറവുണ്ട്. മദ്യത്തിന്റെ സ്റ്റോക്ക്  വിവരം  പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിച്ചിട്ടില്ല.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് പൊട്ടിയ ഇനത്തില്‍ മാറ്റിയ മദ്യത്തിന്റെ അളവ് പരിശോധിച്ചതില്‍ പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ഔട്ട് ലെറ്റില്‍ 885 ബോട്ടിലുകളും കാസര്‍കോട് നീലേശ്വരം ഔട്ട് ലെറ്റില്‍ 881 ബോട്ടിലുകളും തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ ഔട്ട് ലെറ്റില്‍ 758 ബോട്ടിലുകളും കോഴിക്കോട് എരഞ്ഞിപ്പാലം ഔട്ട് ലെറ്റില്‍ 641 ബോട്ടിലുകളും കൊല്ലം കുരീപ്പുഴ ഔട്ട് ലെറ്റില്‍ 615 ബോട്ടിലുകളും തിരുവനന്തപുരം ഉള്ളൂര്‍ ഔട്ട് ലെറ്റില്‍ 600 ബോട്ടിലുകളും കാസര്‍കോട് കാഞ്ഞങ്ങാട് ഔട്ട് ലെറ്റില്‍ 488 ബോട്ടിലുകളും കാസര്‍കോട് ഔട്ട് ലെറ്റില്‍ 448 ബോട്ടിലുകളും ഇടുക്കി രാമനാട് ഔട്ട് ലെറ്റില്‍ 459 ബോട്ടിലുകളും മൂന്നാര്‍ ഔട്ട് ലെറ്റില്‍ 434 ബോട്ടിലുകളും കോഴിക്കോട് കുട്ടനെല്ലൂര്‍ ഔട്ട് ലെറ്റില്‍ 354 ബോട്ടിലുകളും മുണ്ടക്കയം ഔട്ട് ലെറ്റില്‍ 305 ബോട്ടിലുകളും പാലക്കാട് പാപമണി ഔട്ട് ലെറ്റില്‍ 310 ബോട്ടിലുകളും പൊട്ടിയ ഇനത്തില്‍ മാറ്റിയതായും പാലക്കാട് ജില്ലയിലെ കൊളപ്പുള്ളി ഔട്ട് ലെറ്റില്‍ 3,93,000 രൂപയുടെ മദ്യവും കോഴിക്കോട് ജില്ലയിലെ കാര്‍ക്കംകുളം ഔട്ട് ലെറ്റില്‍ 3,75,100 രൂപയുടെ മദ്യവും ആലപ്പുഴ അന്ധകാരനാഴി ഔട്ട് ലെറ്റില്‍ 2,87,000 രൂപയുടെ മദ്യവും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മദ്യകുപ്പി പൊട്ടിയ ഇനത്തില്‍ മാറ്റിവച്ചതായും വിജിലന്‍സ് കണ്ടെത്തി.

പൊട്ടിയതായി കാണിച്ച് കൂട്ടിയിട്ട കുപ്പികള്‍ പകുതിയിലധികവും പ്ലാസ്റ്റിക് കുപ്പികള്‍ ആണെന്നും ചില ഔട്ട് ലെറ്റുകളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ പരിശോധിച്ചതില്‍ പൊട്ടിയതായി കണ്ടെത്തിയില്ലെന്നും വിജിലന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൊട്ടാത്ത മദ്യക്കുപ്പികള്‍ പൊട്ടിയ ഇനത്തില്‍ തെറ്റായി കാണിച്ച് ബില്ല് നല്‍കാതെ വിറ്റഴിച്ച് ഉദ്യോഗസ്ഥര്‍ പണം വീതിച്ചെടുക്കുന്നതായും വിജിലന്‍സ് പറയുന്നു. ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ മദ്യം വാങ്ങാന്‍ എത്തുന്നവരില്‍ നിന്നും യഥാര്‍ഥ വിലയേക്കാള്‍ കൂടുതല്‍ തുക ചില ഉദ്യോഗസ്ഥര്‍ ഈടാക്കുന്നതായും ചില ഔട്ട് ലെറ്റുകളില്‍ ബില്ല് നല്‍കാതെ അന്യസംസ്ഥാനക്കാരായ ഉപഭോക്താക്കള്‍ക്ക് മദ്യം വിൽക്കുന്നതായും കണ്ടെത്തി.

കുറഞ്ഞ വിലയിലുള്ള മദ്യം സ്റ്റോക്കുണ്ടെങ്കിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് വില കൂടിയ മദ്യം അടിച്ചേല്‍പ്പിക്കുന്നതായും പ്രത്യുപകാരമായി പ്രസ്തുത മദ്യകമ്പനികളുടെ ഏജന്റുമാരില്‍ നിന്ന് ചില ഉദ്യോഗസ്ഥര്‍ കമ്മീഷന്‍ കൈപ്പറ്റുന്നതായും കണ്ടെത്തി. മദ്യക്കുപ്പി പൊതിഞ്ഞ് നല്‍കുന്നതിനുള്ള കടലാസ് പല ഉദ്യോഗസ്ഥരും വാങ്ങാതെ, വാങ്ങിയതായി കാണിച്ച് പണം തിരിമറി നടത്തുന്നു. ഇടുക്കി ജില്ലയിലെ ഒരു ഔട്ട് ലെറ്റില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 23,032 രൂപയുടെ ന്യൂസ് പേപ്പര്‍ വാങ്ങി. എന്നാല്‍ വിജിലന്‍സ് പരിശോധിക്കാന്‍ എത്തിയ സമയം അവിടെ നിന്നും ന്യൂസ് പേപ്പറില്‍ പൊതിയാതെയാണ് മദ്യം നല്‍കുന്നതെന്നും കണ്ടെത്തി.

തിരുവനന്തപുരം ജില്ലയിലെ 11ഉം എറണാകുളം ജില്ലയിലെ 10ഉം  കോഴിക്കോട് ആറും കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലെ അഞ്ച് വീതവും തൃശ്ശൂര്‍, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലെ നാല് വീതവും ഉള്‍പ്പെടെ ആകെ 78 ബെവ്കോ ഔട്ട് ലെറ്റുകളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. മിന്നല്‍ പരിശോധനയില്‍ ചില ഷോപ്പ്  മാനേജര്‍മാര്‍ ബിവറേജ് കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ ദിവസവേതനത്തില്‍ ജോലിക്കാരെ നിയമിച്ചതായി കണ്ടെത്തി. എറണാകുളം, ഇടുക്കി ജില്ലകളില്‍ രണ്ട് പേര്‍ വീതവും കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ ഓരോ ആള്‍ വീതവും ഇപ്രകാരം ജോലി നോക്കുന്നത് വിജിലന്‍സ് കൈയോടെ പിടികൂടി. കണ്ണൂര്‍ ജില്ലയിലെ താഴെചൊവ്വ, താണെ എന്നീ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ കഴിഞ്ഞ ഒരു വര്‍ഷമായി എക്‌സൈസ് പരിശോധന നടത്തിയിട്ടില്ലയെന്നും വിജിലന്‍സ് കണ്ടെത്തി.

മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ അപാകതകളെപ്പറ്റി വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറി നല്‍കുമെന്നും വിജിലന്‍സ് ഡയറക്ടര്‍ ടി കെ വിനോദ് കുമാര്‍ അറിയിച്ചു. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ 1064 എന്ന ടോള്‍ ഫ്രീ നമ്പറിലോ 8592900900 എന്ന നമ്പറിലോ 9447789100 എന്ന വാട്‌സ് ആപ് നമ്പറിലോ അറിയിക്കണം.