Kerala
നിർദിഷ്ട ആറന്മുള വിമാനത്താവളം പദ്ധതി പ്രദേശത്ത് ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ പദ്ധതിആരംഭിക്കാന്‍ നീക്കം; പിന്തുണച്ച് ഐടി വകുപ്പ്
സര്‍ക്കാര്‍ മിച്ചഭൂമിയായി കണ്ടെത്തിയ സ്ഥലത്തു പദ്ധതി വരുന്നതിനെ എതിര്‍ത്ത് കൃഷിമന്ത്രി പി പ്രസാദ് രംഗത്തെത്തിയിട്ടുണ്ട്

പത്തനംതിട്ട | നിര്‍ദിഷ്ട ആറന്മുള വിമാനത്താവളം പദ്ധതി പ്രദേശത്ത് ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്റര്‍ പദ്ധതി ആരംഭിക്കാനുള്ള നീക്കത്തെ പിന്തുണച്ച് ഐടി വകുപ്പ്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പിലെ കെഎസ്‌ഐടിഎല്‍ പദ്ധതിക്ക് പച്ചക്കൊടി നല്‍കിയിട്ടുണ്ട്. പദ്ധതി നടപ്പാക്കണമെങ്കില്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവുവേണമെന്നതിനാല്‍ ഇതിനായി ടേക്ക് ഓഫ് ടു ഫ്യൂച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് (ടിഒഎഫ്എല്‍) കന്പനി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇവര്‍ നല്‍കിയ അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലാണ്.
സര്‍ക്കാര്‍ മിച്ചഭൂമിയായി കണ്ടെത്തിയ സ്ഥലത്തു പദ്ധതി വരുന്നതിനെ എതിര്‍ത്ത് കൃഷിമന്ത്രി പി പ്രസാദ് രംഗത്തെത്തിയിട്ടുണ്ട്. ആറന്മുളയിലെ നിര്‍ദിഷ്ട 139 ഹെക്ടര്‍ ഭൂമിയില്‍ 122.87 ഹെക്ടര്‍ നിലമുണ്ടെന്നാണ് കണ്ടെത്തല്‍. നിലം നികത്തിയ സ്ഥലത്ത് ഇത്തരമൊരു പ്രോജക്ട് വരുന്നതിലെ ദുരൂഹത തുടക്കം മുതല്‍ കൃഷി മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. നെല്‍വയലും തണ്ണീര്‍ത്തടങ്ങളും നികത്തിയുള്ള പദ്ധതിയെ അനുകൂലിക്കില്ലെന്നതാണ് മന്ത്രിയുടെ നിലപാട്. മുന്പ് വിമാനത്താവള വിരുദ്ധ സമരത്തിലും മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു.
ഇലക്ട്രോണിക്‌സ് ക്ലസ്റ്റര്‍ ആരംഭിക്കാനുദ്ദേശിക്കുന്ന ഭൂമിയില്‍ നിലം നികത്തിയ ഭാഗമുണ്ടെന്നുള്ളത് ജില്ലാ കളക്ടര്‍ സര്‍ക്കാരിലേക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിമാനത്താവള പദ്ധതിയുടെ നടത്തിപ്പുകാരായി എത്തിയ കെജിഎസ് ഗ്രൂപ്പ് പേരു മാറ്റിയാണ് പുതിയ പദ്ധതിക്കുവേണ്ടി ടിഐഎഫ്എല്‍ എന്ന കന്പനി രൂപീകരിച്ചതെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടു വര്‍ഷം മുമ്പാണ് കെജിഎസ് എന്ന സ്ഥാപനം ടേക്ക് ഓഫ് ടു ഫ്യൂച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പുതിയ പേരില്‍ പദ്ധതിക്കായി ഐടി വകുപ്പില്‍ അപേക്ഷ സമര്‍പ്പിക്കുന്നത്. ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവു തേടി ഐടി വകുപ്പ് റവന്യു വകുപ്പിന് അപേക്ഷ കൈമാറി. റവന്യു വകുപ്പ് കൃഷി വകുപ്പിന്റെ പരിഗണനയ്ക്കായി കത്ത് സമര്‍പ്പിച്ചു. നിര്‍ദ്ദിഷ്ട പ്രദേശത്ത് 65 ഹെക്ടറില്‍ പുഞ്ചകൃഷി നടക്കുന്നുണ്ടെന്നും നെല്‍വയല്‍ നികത്തിയാല്‍ വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകുമെന്നും കാട്ടി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുമുണ്ട്.
പദ്ധതിക്കു സിപിഎം പിന്തുണ
സംസ്ഥാന സര്‍ക്കാര്‍ രണ്ട് ബജറ്റുകളില്‍ ആറന്മുള കേന്ദ്രീകരിച്ച് ഐടി പദ്ധതി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന ഐടി പാര്‍ക്കായിരിക്കുമെന്ന ധാരണ ആളുകള്‍ക്കുണ്ടായിരുന്നു. ഇതിനിടെയണ് പുതിയ കന്പനി അപേക്ഷയുമായി രംഗപ്രവേശം ചെയ്തത്.139 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്ക് ആവശ്യം എന്ന് അപേക്ഷയില്‍ പറയുന്നു. എന്നാല്‍ ഇതില്‍ 118.74 ഹെക്ടറും പണ്ട് വിമാനത്താവള പദ്ധതിക്കായി കണ്ടെത്തിയ വയലാണ്. കോഴഞ്ചേരി ചാരിറ്റബിള്‍ എഡ്യുക്കേഷന്‍ സൊസൈറ്റി ഉള്‍പ്പെടെയുള്ളവ കെജിഎസ് കന്പനിക്കു വിമാനത്താവളം ആവശ്യത്തിനായി നല്‍കിയ വസ്തു കോഴഞ്ചേരി താലൂക്കിലെ ആറന്മുള, കിടങ്ങന്നൂര്‍, മെഴുവേലി, മല്ലപ്പുഴശേരി വില്ലേജുകളിലാണ്. ഈ സ്ഥലം സ്വകാര്യ വ്യക്തി വാങ്ങിയതു നിയമപരമല്ലെന്നു കണ്ടെത്തുകയും പോക്കുവരവ് നടപടികള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് 118.74 ഹെക്ടര്‍ മിച്ചഭൂമിയായി കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു. 7.08 ഹെക്ടര്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തതാണ്.
5000 കോടിയുടെ നിക്ഷേപം, 1000 പേര്‍ക്ക് തൊഴില്‍
ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവുതേടി ഇലക്ട്രോണിക്‌സ് ക്ലസറ്ററിന് അനുമതി തേടിയിട്ടുള്ള പ്രദേശത്തിന്റെ 90 ശതമാനവും നിലമാണെന്ന് പറയുന്നു. നെല്‍വയലും തണ്ണീര്‍ത്തടവുമടങ്ങിയ പ്രദേശം നികത്തിയെടുത്താല്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കൃഷിവകുപ്പ് നല്‍കിയിരുന്നു. അനുമതി നല്‍കണമെങ്കില്‍ പ്രാദേശിക നിരീക്ഷണസമിതിയുടെ ശിപാര്‍ശയും വേണം.
എന്നാല്‍ വിമാനത്താവളം പോലെ പാടം നികത്തേണ്ട ആവശ്യമില്ലെന്ന് ഇലക്ട്രോണിക്‌സ് ക്ലസ്റ്റര്‍ കന്പനി വാദിക്കുന്നു. ഒരേക്കര്‍ സ്ഥലത്ത് പത്തു കോടി രൂപയുടെ നിക്ഷേപവും 20 പേര്‍ക്കു തൊഴിലും ഉറപ്പാക്കിയാല്‍ വയലും തണ്ണീര്‍ത്തടവും നികത്തുന്നതില്‍ ഇളവു നല്‍കാമെന്നു വ്യവസ്ഥയുണ്ട്. 1000 പേര്‍ക്കു തൊഴിലും 5000 കോടി നിക്ഷേപവുമാണ് ടിഒഎഫ്എല്‍ മുന്നോട്ടുവയ്ക്കുന്നത്.
ആറന്മുളയില്‍ പുതിയ പദ്ധതി പരിഗണനയില്‍ ഇല്ല
ആറന്മുളയില്‍ വിമാനത്താവളമല്ലാതെ മറ്റേതെങ്കിലും പദ്ധതി പരിഗണനയില്‍ ഇല്ലെന്ന് മൗണ്ട് സിയോന്‍ ഗ്രൂപ്പ് ചെയര്‍മാനും എഡ്യുക്കേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാനുമായ ഡോ.ഏബ്രഹാം കലമണ്ണില്‍ പറഞ്ഞു. എയറനോട്ടിക്കല്‍ എന്‍ജിനിയറിംഗ് പഠനത്തിനായുള്ള എയര്‍ സ്ട്രിപ്പ് സ്ഥാപിക്കാനാണ് ആറന്മുളയില്‍ സ്ഥലം വാങ്ങിയത്. പിന്നീട് ഇവിടെ വിമാനത്താവളം പദ്ധതി നിര്‍ദേശമുണ്ടായി. ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ നടത്തിയതാണ്. മറ്റാര്‍ക്കും ഭൂമി കൈമാറ്റം ചെയ്തിട്ടില്ലെന്നും മറ്റൊരു പദ്ധതി നിലവില്‍ ആലോചനയില്‍ ഇല്ലെന്നും ഏബ്രഹാം കലമണ്ണില്‍ വ്യക്തമാക്കി.