Connect with us

Kerala

കാളികാവിലെ നരഭോജിക്കടുവയെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചു; സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്ക്

കടുവയെ ഇന്ന് ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റും. 21 ദിവസം ക്വാറന്റൈനില്‍ പാര്‍പ്പിക്കും.

Published

|

Last Updated

മലപ്പുറം| മലപ്പുറം കാളികാവില്‍ നിന്നും പിടികൂടിയ നരഭോജിക്കടുവയെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചു. ഇന്നലെ രാത്രി ഏറെ വൈകിയാണ് കടുവയെ എത്തിച്ചത്. കടുവയെ ഇന്ന് ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റും. 21 ദിവസം ക്വാറന്റൈനില്‍ പാര്‍പ്പിക്കും. ഇവിടേക്ക് സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്കുണ്ട്. ഇന്നലെ കടുവയെ അമരമ്പലത്തെ വനംവകുപ്പ് കേന്ദ്രത്തിലേക്ക് കൊണ്ട് പോയിരുന്നു. വിശദമായ ആരോഗ്യ പരിശോധനക്കുശേഷം തീരുമാനമെടുക്കുമെന്ന് വനംവകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു.

ഇന്നലെ രാവിലെയാണ് കാളികാവ് സുല്‍ത്താന എസ്റ്റേറ്റിലെ കെണിയില്‍ കടുവ കുടുങ്ങിയത്. കടുവയെ വാഹനത്തിലേക്ക് കയറ്റാന്‍ സമ്മതിക്കാതെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഇനി കാട്ടിലേക്ക് തുറന്നു വിടില്ല എന്ന് അധികൃതര്‍ ഉറപ്പു നല്‍കിയതോടെയാണ് നാട്ടുകാര്‍ കടുവയുടെ കൂട് വനംവകുപ്പിന്റെ വാഹനത്തിലേക്ക് കയറ്റാന്‍ സമ്മതിച്ചത്. അതേസമയം ഇത് 15 വയസ് പ്രായമായ കടുവയാണെന്നും വേട്ടപല്ലുകള്‍ വരെ നഷ്ടമായിട്ടുണ്ടെന്നുമാണ് വിവരം. സൈലന്റ് വാലി ഡാറ്റാ ബേസില്‍ പെട്ട കടുവയാണ് കൂട്ടില്‍ കുടുങ്ങിയിരിക്കുന്നത്.

മെയ് 15നാണ് കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയായ പാലത്തിങ്ങലിലെ കളപ്പറമ്പില്‍ ഗഫൂര്‍ അലിയെ (44 ) കടുവ ആക്രമിച്ച് കൊന്ന് തിന്നത്. സുഹൃത്തായ അബ്ദുല്‍ സമദ് കണ്ടുനില്‍ക്കേയാണ് കടുവ ഗഫൂറിനു മേല്‍ ചാടിവീണ് കഴുത്തിനു പിന്നില്‍ കടിച്ചുവീഴ്ത്തി വലിച്ചിഴച്ചു കൊണ്ടുപോയത്. ഇതോടെ കടുവക്കായി പ്രദേശത്ത് 20 അംഗങ്ങള്‍ വീതമുള്ള മൂന്ന് ആര്‍ആര്‍ട്ടി സംഘങ്ങളായി തെരച്ചില്‍ തുടരുകയും കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കുകയും ചെയ്തു. ദൗത്യത്തിന്റെ 53ാം ദിവസമാണ് കടുവ കൂട്ടില്‍ കുടുങ്ങിയത്.

 

---- facebook comment plugin here -----

Latest