Connect with us

jayasurya

നെല്ലിന്റെ സംഭരണവില നൽകാത്ത കേന്ദ്ര സർക്കാറിനെ ജയസൂര്യ വിമർശിക്കാത്തത് ഭീരുത്വമെന്ന് എ ഐ വൈ എഫ്

'വസ്തുതകൾ മനസ്സിലാക്കാതെ സിനിമയിലെ പോലെ കൈയടി കിട്ടാൻ എന്തും വിളിച്ച് പറയുന്നത് ശരിയല്ല'.

Published

|

Last Updated

തിരുവനന്തപുരം | നെല്ല് സംഭരണത്തിന് കർഷകർക്ക് പണം നൽകുന്നില്ലെന്ന നടൻ ജയസൂര്യയുടെ പരാമർശം അപഹാസ്യമാണെന്ന് സി പി ഐ യുവജന വിഭാഗമായ എ ഐ വൈ എഫ്. സുഹൃത്തായ കൃഷ്ണപ്രസാദ് പറഞ്ഞത് കേട്ട് സർക്കാറിനെ വിമർശിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ജയസൂര്യ വസ്തുതകൾ പഠിക്കാതെയുള്ള പ്രസംഗമാണ് നടത്തിയത്. കേരള സർക്കാർ കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നത് രാജ്യത്തിന്റെ റേഷനിംഗ് സംവിധാനത്തിന് വേണ്ടിയാണ്. അതായത് കേന്ദ്രം സംസ്ഥാനങ്ങളിലെ റേഷൻ വിതരണത്തിന് നൽകേണ്ട അരിവിഹിതത്തിന് വേണ്ടി. ഇതിന്റെ പണം നൽകേണ്ടത് കേന്ദ്രമാണ്. 20.40 രൂപ കേന്ദ്രവും 7.80 രൂപ കേരളവും നൽകുന്നു. കേരളം നൽകുന്നത് പോലെ തുക നൽകുന്ന രീതി രാജ്യത്തെ മറ്റൊരു സംസ്ഥാനത്തുമില്ലെന്ന് എ ഐ വൈ എഫ് പ്രസ്താവനയിൽ അറിയിച്ചു.

കേന്ദ്ര സർക്കാർ ഇതുവരെ പണം നൽകാത്തത് കൊണ്ടാണ് സർക്കാർ ബേങ്ക് വായ്പയെടുത്ത് കർഷകർക്ക് പണം നൽകുന്നത്. കടമെടുക്കുന്ന തുകക്ക് പലിശ നൽകുന്നതും സംസ്ഥാന സർക്കാറാണ്. ഓണത്തിന് മുന്നേ കേരള സർക്കാർ കർഷകർക്ക് നൽകേണണ്ട വിഹിതം നൽകി കഴിഞ്ഞു. 7070.71 കോടിയാണ് കർഷകർക്ക് നൽകേണ്ടത്. ഇതിൽ 6,818 കോടിയും നൽകി കഴിഞ്ഞു. എസ് ബി ഐ, കാനറാ ബേങ്ക്, ഫെഡറൽ ബേങ്ക് എന്നിവ മുഖേനയുള്ള കൺസോർഷ്യം വഴി തുക നൽകാൻ മാസങ്ങൾക്ക് മുമ്പ് ഒപ്പ് വെച്ചുവെങ്കിലും എസ് ബി ഐ കുറ്റകരമായ അനാസ്ഥ കാട്ടിയത് മൂലമാണ് ബാക്കി തുക നൽകുന്നതിന് കാലതാമസമുണ്ടായത്.

അടുത്ത വർഷം മുതൽ കേന്ദ്രത്തിന്റെ പണത്തിന് കാത്ത് നിൽക്കാതെ കേരളം തന്നെ കർഷകർക്ക് നൽകാനുള്ള തുക നൽകാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് കഴിഞ്ഞെന്നും കേന്ദ്രം നൽകിയില്ലെങ്കിൽ നെല്ല് സംഭരിക്കുമ്പോൾ തന്നെ കർഷകന് പണം നൽകുമെന്നും മന്ത്രിമാർ വ്യക്തമാക്കിയിട്ടുണ്ട്. വസ്തുതകൾ മനസ്സിലാക്കാതെ സിനിമയിലെ പോലെ കൈയടി കിട്ടാൻ എന്തും വിളിച്ച് പറയുന്നത് ശരിയല്ല. നെല്ല് സംഭരണത്തിന് കേരളത്തിന്റെ വിഹിതം പൂർണമായും കർഷകർക്ക് നൽകി. ഇനി നൽകാനുള്ളത് കേന്ദ്ര വിഹിതമാണ്. പുതിയ സിനിമയുടെ പ്രമോഷനു വേണ്ടിയുള്ള മുതലക്കണ്ണീരാണ് കർഷക സ്നേഹമെന്ന പേരിൽ ജയസൂര്യ ഒഴുക്കുന്നതെന്നും എ ഐ വൈ എഫ് പറഞ്ഞു.

ഇതൊന്നും ജയസൂര്യ എന്ന സെലിബ്രിറ്റിയെ സംബന്ധിച്ച് അറിയേണ്ട കാര്യമായിരിക്കില്ല. പക്ഷെ കേരള ജനതക്ക് ഇതെല്ലാം അറിയാം. ജയസൂര്യ പ്രസംഗത്തിൽ പേരെടുത്തു പരാമർശിച്ച കൃഷ്ണ പ്രസാദിന് അടക്കം പണം ലഭിച്ചിട്ടുണ്ട്. ഇതാണ് വസ്തുത എന്നിരിക്കെ, സംസ്ഥാന സർക്കാറിനും ഇടതുപക്ഷത്തിനും എതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് വാർത്താ പ്രാധാന്യം നേടാനാണ് ജയസൂര്യ ശ്രമിച്ചത്. ജന ശ്രദ്ധ നേടാൻ, അഭിനയിക്കുന്ന സിനിമകൾ വൃത്തിയായി ചെയ്താൽ മതിയാകും. ജനകീയ സർക്കാറിനെ കരിവാരി തേച്ചു ശ്രദ്ധ നേടാൻ ശ്രമിക്കുന്ന തരത്തിലേക്ക് ജയസൂര്യ അധഃപതിക്കരുതായിരുന്നുവെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ പറഞ്ഞു.

Latest