Connect with us

Kerala

ദളിത് യുവതി ബിന്ദുവിനെ അപമാനിച്ച സംഭവം; പേരൂര്‍ക്കട എസ് ഐയെ സസ്പെന്‍ഡ് ചെയ്ത നടപടി സ്വാഗതാര്‍ഹമെന്ന് പി കെ ശ്രീമതി

ബിന്ദുവിനെ അപമാനിച്ച മറ്റു പോലീസുകാര്‍ക്കെതിരേയും അന്വേഷണം വേണമെന്ന് പി കെ ശ്രീമതി

Published

|

Last Updated

തിരുവനന്തപുരം | പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവതി ബിന്ദുവിനെ അപമാനിച്ച സംഭവത്തില്‍ പേരൂര്‍ക്കട എസ് ഐ പ്രസാദിനെ സസ്പെന്‍ഡ് ചെയ്ത നടപടി സ്വാഗതാര്‍ഹമെന്നു സി പി എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി.

ബിന്ദുവിനെ അപമാനിച്ച മറ്റു പോലീസുകാര്‍ക്കെതിരേയും അന്വേഷണം വേണമെന്ന് പി കെ ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് പോലീസുകാര്‍ കള്ളക്കേസില്‍ കുടുക്കി അപമാനിച്ചെന്നാരോപിച്ച് ആര്‍ ബിന്ദു രംഗത്ത് വന്നത്. കള്ളക്കേസില്‍ പോലീസ് പ്രതിയാക്കിയതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാന്‍ പോയപ്പോള്‍ അവഗണന നേരിട്ടതായും ബിന്ദു പറഞ്ഞിരുന്നു. പരാതി വായിച്ചുപോലും നോക്കാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി പരാതി മേശപ്പുറത്തേക്കിടുകയായിരുന്നുവെന്ന് ബിന്ദു പറഞ്ഞു.

സ്വര്‍ണമാല മോഷ്ടിച്ചെന്നാരോപിച്ച് അമ്പലമുക്ക് സ്വദേശികളായ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് വീട്ടുജോലി ചെയ്ത് ഉപജീവനം നടത്തുന്ന ബിന്ദുവിനെ പേരൂര്‍ക്കട പോലീസ് കസ്റ്റഡിയില്‍ എടുത്തത്. 20 മണിക്കൂറോളം പോലീസ് ബിന്ദുവിനെ ചോദ്യം ചെയ്തു. സ്ത്രീകളെ രാത്രി സ്റ്റേഷനില്‍ വിളിച്ചുകൊണ്ടുപോയി ചോദ്യം ചെയ്യരുതെന്ന നിയമം നിലനില്‍ക്കെയായിരുന്നു രാത്രി പോലീസിന്റെ ക്രൂരത. ഒടുവില്‍ മോഷണം പോയെന്ന് പരാതി ലഭിച്ച 18 ഗ്രാം തൂക്കംവരുന്ന സ്വര്‍ണമാല പരാതിക്കാരായ ഗള്‍ഫുകാരുടെ വീട്ടില്‍നിന്നുതന്നെ കണ്ടെത്തി. ഇക്കാര്യം ബിന്ദുവിനെ അറിയിക്കുകപോലും ചെയ്യാതെ സ്റ്റേഷനില്‍നിന്ന് പറഞ്ഞുവിട്ടെന്നാണ് ആരോപണം.

 

Latest