Connect with us

Kerala

മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ജി സുധാകരന്‍ വീണ്ടും

മുഖ്യമന്ത്രി വളരെയേറെ നിലവാരമില്ലാതെ സംസാരിക്കുന്നു പിന്നെ അണികളുടെ കാര്യം പറയേണ്ടതുണ്ടോ?

Published

|

Last Updated

ആലപ്പുഴ | മുഖ്യമന്ത്രി നിലവാരമില്ലാതെ സംസാരിക്കുന്നതായി അമ്പലപ്പുഴയില്‍ യു ഡി എഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി ജി സുധാകരന്‍. സംസാരിക്കുമ്പോള്‍ സൂക്ഷിക്കണം ജനങ്ങള്‍ക്ക് ഹിതകരമായത് മാത്രം പറയണമെന്നും ജി സുധാകരന്‍ വിമര്‍ശിച്ചു. വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിക്കുകയായിരുന്നു ജി സുധാകരന്‍.

മുഖ്യമന്ത്രി വളരെയേറെ നിലവാരമില്ലാതെ സംസാരിക്കുന്നു പിന്നെ അണികളുടെ കാര്യം പറയേണ്ടതുണ്ടോ? സി പി എഎമ്മിന് സാംസ്‌കാരിക അധഃപതനം ഉണ്ടായിരിക്കുന്നു. വീട്ടില്‍ പോയി ചോദിക്കെന്നു പറയുന്നു, ചെറ്റയെന്നു വിളിക്കുന്നു. ഒരിക്കലും ഇതൊന്നും പാടില്ലായിരുന്നു. ഇതൊക്കെ കോളജില്‍ പോയി പഠിക്കണമെന്നില്ല, ജനങ്ങളില്‍ നിന്നാണ് പഠിക്കേണ്ടത്. സമ്പന്നരെന്ന് തെളിയിക്കുകയാണ് സി പിഎം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ അഞ്ച് വര്‍ഷം സുരക്ഷിതത്വമുണ്ടായില്ല. മണ്ണഞ്ചേരിയില്‍ ഹിന്ദുവിനെയും മുസ്ലീമിനെയും വെട്ടിനുറുക്കിക്കൊന്നു. രണ്ട് വിഭാഗം തീവ്രവാദികള്‍ക്ക് കൊലനടത്താന്‍ എം എല്‍ എ അന്തരീക്ഷം ഉണ്ടാക്കി കൊടുത്തു. അമ്പലപ്പുഴയിലെ എം എല്‍ എ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ആ എം എല്‍ എക്ക് ഇനി വോട്ട് കൊടുക്കില്ലെന്ന് തീരുമാനിക്കണം. ആലപ്പുഴയിലെ ഒന്നുമില്ലാതിരുന്ന രണ്ട് സി പി എം നേതാക്കള്‍ കോടീശ്വരന്മാരായി.

അവര്‍ രണ്ടുപേരും ഇന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥികളാണ്. സി പി എം നേതാക്കള്‍ പാവപ്പെട്ടവരെ കൊള്ളയടിച്ച് സുഖമായി ജീവിക്കുന്നുവെന്നും ജി സുധാകരന്‍ ആരോപിച്ചു. ഇത്തവണ ആലപ്പുഴയില്‍ എത്ര സീറ്റ് കിട്ടുമെന്ന് സി പി എമ്മിന് പിടിയില്ല. അമ്പലപ്പുഴ, കുട്ടനാട്, ചേര്‍ത്തല, അരൂര്‍ സീറ്റുകള്‍ സി പി എമ്മിന് നഷ്ടപ്പെടും. സജി ചെറിയാന്റെ കൈയ്യില്‍ ലക്ഷങ്ങളുള്ളത്‌കൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യുമെന്നും ജി സുധാകരന്‍ ആരോപിച്ചു .

 

---- facebook comment plugin here -----

Latest