Connect with us

Kerala

കാട്ടാക്കട ആക്രമണം: 'ഇത്തരം കളകളെ പറിച്ചു കളയാനാണ് സര്‍ക്കാര്‍ നിര്‍ദേശം'; പൊതുജനത്തോട് മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി എംഡി

മാനസിക വിഭ്രാന്തിയുള്ളവരാണ് കാട്ടാക്കടയില്‍ ആക്രമണം നടത്തിയത് .

Published

|

Last Updated

തിരുവനന്തപുരം |  കാട്ടാക്കട കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ ജീവനക്കാര്‍ മകള്‍ക്ക് മുന്നില്‍വെച്ച് പിതാവിനെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി എംഡി. മാനസിക വിഭ്രാന്തിയുള്ളവരാണ് കാട്ടാക്കടയില്‍ ആക്രമണം നടത്തിയത് .അത്തരക്കാരെ മാനേജ്‌മെന്റ് സംരക്ഷിക്കില്ല. ഇങ്ങനെയുള്ള കളകളെ പറിച്ചു കളയുക എന്നു തന്നെയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നും എംഡി ബിജു പ്രഭാകര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ബിജു പ്രഭാകറിന്റെ പ്രസ്താവന

തികച്ചും ദൗര്‍ഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവും അപലപനീയവും ഒരിക്കലും നീതീകരിക്കാനാകാത്തതുമായ സംഭവമാണ് 20.09.2022 ല്‍ കെഎസ്ആര്‍ടിസി കാട്ടാക്കട യൂണിറ്റില്‍ ഉണ്ടായത്. പ്രസ്തുത സംഭവത്തില്‍ അതീവമായി ഖേദിക്കുന്നു. ഇരുപത്തി ഏഴായിരത്തോളം ജീവനക്കാരുണ്ട് കെഎസ്ആര്‍ടിസി എന്ന മഹാ പ്രസ്ഥാനത്തില്‍. കുറേയേറെ വിഷയങ്ങള്‍ സാമ്പത്തികം, ഭരണം, സര്‍വീസ് ഓപ്പറേഷന്‍, മെയിന്റനന്‍സ്, അച്ചടക്കം, വിവരസാങ്കേതികം, ആസൂത്രണം, ആശയവിനിമയം. തുടങ്ങിയ മേഖലകളില്‍ കാലങ്ങളായി നിലനിന്നറ പോന്നിരുന്നു. കടുത്ത പ്രതിസന്ധികള്‍ക്കിടയിലും ഏറെക്കുറെ വിഷയങ്ങള്‍ പരിഹരിച്ച് ശരിയായ പാതയിലേക്കടുക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന അതിലേറെ ദുഃഖകരമായ ഒരനുഭവം കാട്ടാക്കട യൂണിറ്റില്‍ യാത്രാ കണ്‍സഷന്‍ പുതുക്കാനായി എത്തിയ വിദ്യാര്‍ത്ഥിനിക്കും പിതാവിനും നേരിടേണ്ടി വന്നിട്ടുള്ളത്.ഇത്തരത്തില്‍ ഒരു വൈഷമ്യം ആ പെണ്‍കുട്ടിക്കും പിതാവിനും പ്രസ്തുത കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നും നേരിടേണ്ടി വന്നതില്‍ ഈ സ്ഥാപനത്തിന്റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരില്‍ പൊതുസമൂഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ വളരെ ചുരുക്കം ചില മാനസ്സിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നം എന്ന് ഏവരും മനസ്സിലാക്കണം. അത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്‌മെന്റ് സംരക്ഷിക്കില്ല, വച്ചുപൊറുപ്പിക്കില്ല. ഇതുതന്നെയാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെയും ഗവണ്‍മെന്റിന്റെയും നിലപാട്. ഇങ്ങനെയുള്ള കളകളെ പറിച്ച് കളയുക എന്ന് തന്നെയാണ് ഗവണ്‍മെന്റ് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.ജീവനക്കാരെക്കുറിച്ച് ഇത്തരത്തിലുള്ള ഗൗരവതരമായ പരാതികള്‍ ഈ അടുത്ത കാലത്തായി തീരെയും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ഈ സംഭവത്തെ ഞാന്‍ അതീവ ഗൗരവത്തോടെ കാണുന്നു. വിഷയം ശരിയായ ദിശയില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായി നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കുന്നു. കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗം വരുന്ന നല്ലവരായ ജീവനക്കാരുണ്ട് എന്നുള്ള യാഥാര്‍ത്ഥ്യബോധം ഉണ്ടാകേണ്ടതാണ്, എന്നാല്‍ ഏത് സ്ഥാപനത്തിലും വളരെ ചുരുക്കം ചില പ്രശ്‌നക്കാര്‍ ഉണ്ടായേക്കാം, അവരെ തിരുത്തുവാനായി പരമാവധി ശ്രമിക്കുന്നുണ്ട്, തിരുത്തപ്പെട്ടില്ലെങ്കില്‍ ഈ സ്ഥാപനത്തില്‍ നിന്നും അത്തരത്തിലുള്ളവരെ നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി പുറത്താക്കുക തന്നെ ചെയ്യും എന്നതില്‍ യാതൊരു സംശയവും വേണ്ട. ഒറ്റപ്പെട്ട ഈ സംഭവത്തെ തെറ്റായി തന്നെ കണ്ട്, കെഎസ്ആര്‍ടിസിക്കും അതിലെ ജീവനക്കാര്‍ക്കും നിങ്ങള്‍ നാളിതുവരെ നല്‍കിവന്നിരുന്ന സ്‌നേഹവും സഹകരണവും ആത്മാര്‍ത്ഥതയും തുടര്‍ന്നും ഉണ്ടാകണമെന്ന് സ്‌നേഹത്തിന്റെ ഭാഷയില്‍ അഭ്യര്‍ത്ഥിക്കുന്നു

 

Latest