Connect with us

Kerala

തിരുവനന്തപുരത്ത് ബീച്ചില്‍ വിദേശ വനിതക്ക് നേരെ അതിക്രമം; പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം

മുമ്പ് ഇതേ വ്യക്തിതന്നെ ബീച്ചിലെത്തിയ വിദേശവനിതകളെ ഭീഷണിപ്പെടുത്തിയിരുന്നു

Published

|

Last Updated

തിരുവനന്തപുരം |  തിരുവനന്തപുരം വര്‍ക്കല വെറ്റക്കട ബീച്ചില്‍ വിദേശ വനിതക്ക് നേരെ അതിക്രമം. ഇന്ന് രാവിലെ സര്‍ഫിങ് നടത്തുന്നതിനിടയില്‍ തീരത്ത് വിശ്രമിക്കുകയായിരുന്ന ഫ്രഞ്ച് യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. നാട്ടുകാരനായ ഒരാള്‍ പൊട്ടിയ ബിയര്‍ കുപ്പിയുമായി എത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. താന്‍ സ്വിം സ്യൂട്ട് ധരിച്ചിരുന്നത് കൊണ്ടാണ് ഇയാള്‍ പ്രശ്നമുണ്ടാക്കിയതെന്ന് യുവതി പറഞ്ഞു.
സ്ഥലത്ത് സര്‍ഫിങ്ങിനെത്തുന്ന വിദേശ വനിതകള്‍ക്ക് നേരെ സമാനമായ സംഭവങ്ങള്‍ മുമ്പും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മുമ്പ് ഇതേ വ്യക്തിതന്നെ ബീച്ചിലെത്തിയ വിദേശവനിതകളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളെ കുറിച്ച് വിദേശ വനിതകളും പ്രദേശത്ത് സര്‍ഫിങ് നടത്തുന്നവരും അയിരൂര്‍ പോലീസില്‍ അറിയിച്ചിട്ടും നടപടി എടുത്തില്ലെന്നും ആക്ഷേപമുണ്ട്. ഇന്നലെയുണ്ടായ സംഭവം അറിയിക്കാന്‍ വിളിച്ചെങ്കിലും പോലീസിനെ എത്തിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച വ്ളോഗറായ ഒരു യുവതി വിഷയം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെയും കേരള പോലീസിനെയും ഈ പോസ്റ്റില്‍ ടാഗ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഒരു മില്യണിലധികം ആളുകള്‍ വീഡിയോ കണ്ടിട്ടും അധികൃതരില്‍ യാതൊരു നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് വ്ളോഗറായ യുവതി പറയുന്നത്. അതേസമയം, പ്രശ്നമുണ്ടാക്കിയ ആള്‍ മാനസികരോഗിയാണെന്നാണ് പോലീസിന്റെ പ്രതികരണം. കഴിഞ്ഞയാഴ്ചയുണ്ടായ സംഭവത്തിന് പിന്നാലെ ഇയാളെ പോലീസ് പിടികൂടി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നെന്നും പോലീസ് പറയുന്നു.

 

Latest