Connect with us

Editorial

കർഷകരക്ഷക്ക് രാസവള വിലവർധന പിടിച്ചുകെട്ടണം

കേരളത്തിന്റെ കാര്‍ഷിക മേഖല അടിമുടി തകര്‍ച്ചയിലേക്ക് പോകാതിരിക്കാന്‍ വെട്ടിക്കുറച്ച വളം സബ്‌സിഡി പുനഃസ്ഥാപിക്കുന്നത് ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അടിയന്തര നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്.

Published

|

Last Updated

കാര്‍ഷിക മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്. കര്‍ഷകരുടെ ഉത്പാദനച്ചെലവിനെ താങ്ങിനിര്‍ത്തിയിരുന്ന രാസവളങ്ങളുടെയും കുമിള്‍നാശിനിയുടെയും സബ്സിഡിയിലെ വെട്ടിക്കുറവും വിലയില്‍ അടുത്തിടെയുണ്ടായ അനിയന്ത്രിതമായ വര്‍ധനവും സാധാരണക്കാരായ കര്‍ഷകരുടെ നട്ടെല്ലൊടിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനവും ഉത്പന്നങ്ങളുടെ വിലയിടിവും മൂലം നേരത്തേ തന്നെ ദുരിതത്തിലായിരുന്ന കര്‍ഷക സമൂഹത്തിന് ഇരുട്ടടിയാണ് ഈ വിലക്കയറ്റം.

കേരളത്തിലെ കര്‍ഷകര്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഫാക്ടംഫോസ്, പൊട്ടാഷ് തുടങ്ങിയ വളങ്ങളുടെ വിലയില്‍ വന്‍വര്‍ധനവാണ് അടുത്തിടെ ഉണ്ടായത്. ഫാക്ടംഫോസ് ചാക്കിന് 1,425ല്‍ നിന്ന് 2,300 രൂപയായും പൊട്ടാഷ് 1,800 രൂപയില്‍ നിന്ന് 2,200 രൂപയായും വര്‍ധിച്ചു. കോംപ്ലക്സ് വളങ്ങളുടെ വിലയും സമാന തോതില്‍ ഉയര്‍ന്നിട്ടുണ്ട്. നെല്‍കൃഷി, വാഴ, തെങ്ങ്, പച്ചക്കറി, കുരുമുളക്, റബ്ബര്‍ തുടങ്ങി മിക്ക വിളകള്‍ക്കും ജൈവ വളങ്ങള്‍ക്ക് പുറമെ രാസവളങ്ങള്‍ കൂടി ഉപയോഗിക്കുന്നവരാണ് കര്‍ഷകര്‍. കാര്‍ഷികച്ചെലവിന്റെ വലിയൊരു വിഹിതം വളപ്രയോഗത്തിനാണ് വിനിയോഗിക്കുന്നത്. അതേസമയം കര്‍ഷകന്റെ വരുമാനം ഉത്പാദനച്ചെലവിനനുസരിച്ച് ഉയരുന്നില്ല. വിളവെടുപ്പിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് ഉത്പാദനച്ചെലവ് നികത്താനാകുന്നില്ല. കര്‍ഷകര്‍ കടക്കെണിയിലേക്ക് വീഴുന്നുവെന്നതാണ് പരിണതി.

കേരളത്തിലെ നെല്‍കര്‍ഷകര്‍ക്ക് നിര്‍ണായകമാണ് ഇപ്പോഴത്തെ സമയം. കര്‍ഷകര്‍ മുണ്ടകന്‍ കൃഷിക്ക് തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍, നെല്‍വയലുകളില്‍ അടിസ്ഥാന വളമായി ഉപയോഗിക്കേണ്ട രാസവളങ്ങളുടെയും കുമിള്‍ നാശിനികളുടെയും വിലയിലുണ്ടായ വര്‍ധന അവരെ പ്രയാസത്തിലാക്കുന്നു. ഉത്പാദനച്ചെലവ് താങ്ങാനാകാതെ കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്ന കര്‍ഷകരുടെ എണ്ണം അടിക്കടി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നെല്‍കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി ഏകദേശം 39 ശതമാനത്തോളം കുറഞ്ഞത് ഈ വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.

നെല്‍കര്‍ഷകരെ പോലെ തന്നെ പച്ചക്കറി മേഖലയിലുള്ളവരെയും സാരമായി ബാധിച്ചിട്ടുണ്ട് ഉത്പാദനച്ചെലവിലെ ക്രമാതീതമായ വര്‍ധന. വളങ്ങളുടെയും കീടനാശിനികളുടെയും വിലക്കയറ്റം മൂലം തദ്ദേശീയമായി പച്ചക്കറികള്‍ വിളയിച്ചെടുക്കാന്‍ വലിയ തുക മുടക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. ഉത്പാദനച്ചെലവ് കൂടുമ്പോള്‍ ഉത്പന്നങ്ങളുടെ വിപണിവില വര്‍ധിപ്പിക്കാന്‍ കര്‍ഷകര്‍ സ്വാഭാവികമായും നിര്‍ബന്ധിതരാകും. അതേസമയം കുറഞ്ഞ ഉത്പാദനച്ചെലവില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ പച്ചക്കറികള്‍ കേരളത്തിലെ വിപണികളിലേക്ക് ഒഴുകിയെത്തുന്നതിനാല്‍, പിടിച്ചു നില്‍ക്കാനും മുതല്‍മുടക്ക് പോലും തിരിച്ചുപിടിക്കാനും സാധിക്കാതെ അവര്‍ കടക്കെണിയിലേക്കും സാമ്പത്തിക തകര്‍ച്ചയിലേക്കും കൂപ്പുകുത്തുന്നു. സംസ്ഥാനത്ത് പച്ചക്കറിയില്‍ സ്വയംപര്യാപ്തത കൈവരിക്കാനും നെല്‍കൃഷി വര്‍ധിപ്പിക്കാനുമുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയാണ്.

കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ ഘടന മറ്റു പ്രധാന കാര്‍ഷിക സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക, പഞ്ചാബ്, ഹരിയാന തുടങ്ങിയവയില്‍ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണ്. വിശാലമായ സമതല കാര്‍ഷിക ഭൂമികളും യന്ത്രവത്കരണത്തിന് അനുയോജ്യമായ കൃഷിരീതികളും മേല്‍സംസ്ഥാനങ്ങളുടെ സവിശേഷതയാണ്. വലിയ തോതില്‍ ഒരേവിള കൃഷി ചെയ്യാനും ഉത്പാദനച്ചെലവ് കുറയ്ക്കാനും വിപണിയുമായി നേരിട്ട് ബന്ധപ്പെടാനും അവിടങ്ങളിലെ കര്‍ഷകര്‍ക്ക് സൗകര്യമുണ്ട്. ഇതുവഴി ഉത്പാദനച്ചെലവിലെ വര്‍ധന നികത്താന്‍ അവര്‍ക്ക് സാധിക്കുന്നു.

കേരളത്തിന്റെ കാര്‍ഷിക മേഖല അടിമുടി തകര്‍ച്ചയിലേക്ക് പോകാതിരിക്കാന്‍ വെട്ടിക്കുറച്ച വളം സബ്സിഡി പുനഃസ്ഥാപിക്കുന്നത് ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അടിയന്തര നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്. 2026-27 വര്‍ഷത്തെ ബജറ്റില്‍ വളം സബ്സിഡിക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കിവെച്ചത് 1.71 ലക്ഷം കോടിയാണ്. തൊട്ടുമുമ്പത്തെ വര്‍ഷം 1.86 ലക്ഷം കോടിയായിരുന്നു. ഇത് പുനഃസ്ഥാപിക്കുന്നതോടൊപ്പം സബ്സിഡി തുക നേരിട്ട് കര്‍ഷകരുടെ ബേങ്ക് അക്കൗണ്ടിലേക്ക് കൃത്യസമയത്ത് എത്തിക്കാനുള്ള സംവിധാനവും വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കേന്ദ്രം സബ്സിഡി പുനഃസ്ഥാപിക്കുന്നതു വരെ സംസ്ഥാന സര്‍ക്കാര്‍ പ്രാദേശികമായി സബ്സിഡി അനുവദിക്കുകയോ ഫാക്ട് പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴി കുറഞ്ഞ നിരക്കില്‍ വളം വിതരണം ചെയ്യുകയോ വേണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നു. കൃത്രിമക്ഷാമം സൃഷ്ടിച്ച് വളങ്ങള്‍ക്ക് അമിത വില ഈടാക്കുന്ന കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും വേണം. കൂടാതെ ജൈവകൃഷിയും പ്രാദേശിക ജൈവവള ഉത്പാദനവും പ്രോത്സാഹിപ്പിക്കേണ്ടതുമുണ്ട്.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവുമാണ് രാസവളങ്ങളുടെ വില ഉയരാനുള്ള കാരണമായി പറയപ്പെടുന്നത്. ആഗോള വിപണിയിലെ ഗതിവിഗതികള്‍ ഇന്ത്യയെയും ബാധിക്കുക സ്വാഭാവികമാണ്. പക്ഷേ അതിന്റെ മുഴുവന്‍ ഭാരവും കര്‍ഷകന്റെ തലയില്‍ കെട്ടിവെക്കുന്നത് ശരിയല്ല. യുദ്ധങ്ങളും ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളും ആവര്‍ത്തിച്ചുകൊണ്ടിരിക്കും. അപ്പോഴെല്ലാം അതിന്റെ ഭാരം കര്‍ഷകര്‍ സഹിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാകരുത്. ഒരു സാധാരണ വ്യാപാര മേഖലയല്ല കാര്‍ഷികരംഗം. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പൊതുതാത്പര്യ മേഖലയാണത്. കര്‍ഷകനെ സംരക്ഷിക്കാതെ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്താനാകില്ല. കാര്‍ഷിക മേഖലക്ക് എപ്പോഴും സര്‍ക്കാറിന്റെ താങ്ങും സഹായവും ഉണ്ടാകേണ്ടതുണ്ട്.

 

Latest