Connect with us

Articles

മരണം വിതക്കുന്ന വൈദ്യുതി തൂണുകള്‍

ബസുകളില്‍ യാത്ര ചെയ്യുന്നതിനിടെ വൈദ്യുതി തൂണില്‍ തലയിടിച്ചുള്ള മരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു

Published

|

Last Updated

കേരളത്തിന്റെ പാതയോരങ്ങളില്‍ അങ്ങോളമിങ്ങോളം തലയുയര്‍ത്തി നില്‍ക്കുന്ന വൈദ്യുതി തൂണുകള്‍ അക്ഷരാര്‍ഥത്തില്‍ മരണ ദൂതന്‍മാരാണ്. വാഹനയാത്രക്കാരും കാല്‍നട യാത്രക്കാരും അപകടത്തില്‍പ്പെടുന്നതിന് കാരണം റോഡിന്റെ ശോചനീയാവസ്ഥയും വാഹനങ്ങളുടെ അമിത വേഗവും മാത്രമല്ല.

റോഡിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വൈദ്യുതി തൂണുകള്‍ കൂടിയാണ്. ബസുകളില്‍ യാത്ര ചെയ്യുന്നതിനിടെ വൈദ്യുതി തൂണില്‍ തലയിടിച്ചുള്ള മരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. നിയന്ത്രണം വിട്ട് വാഹനങ്ങള്‍ റോഡരികിലെ വൈദ്യുതി തൂണില്‍ ഇടിക്കുന്നത് പതിവാകുന്നു. ശക്തമായ കാറ്റും മഴയുമുള്ളപ്പോള്‍ വൈദ്യുതി തൂണുകള്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് മുകളില്‍ വീണും അപകടം സംഭവിക്കുന്നു. മരങ്ങള്‍ വൈദ്യുതി ലൈനിലും തൂണിലും വീണും അപകടങ്ങളുണ്ടാകാറുണ്ട്. അപ്പോള്‍ വൈദ്യുതി തൂണുകള്‍ ഏത് സമയത്തും ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. അധികാരികളും പൊതുസമൂഹവും ശ്രദ്ധ പുലര്‍ത്തിയാല്‍ വൈദ്യുതി തൂണുകള്‍ മൂലമുള്ള അപകടങ്ങളും അപകട മരണങ്ങളും ഒരു പരിധിവരെ ഒഴിവാക്കാന്‍ സാധിക്കും.

വൈദ്യുതി തൂണുകളെ അപകടകരമായ സാഹചര്യങ്ങളില്‍ നിന്ന് സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുക എന്ന ലളിതമായ കര്‍മം നിര്‍വഹിക്കപ്പെട്ടാല്‍ പല അപകടങ്ങളും തടയാന്‍ സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇക്കഴിഞ്ഞ ഒക്ടോബര്‍ 18ന് വൈകുന്നേരം കാസര്‍കോട്-മധൂര്‍ റൂട്ടിലെ ബസ് യാത്രക്കിടെ പത്താം ക്ലാസ്സ് വിദ്യാര്‍ഥിയായ മന്‍വിത് റോഡരികിലെ ഇലക്ട്രിക് പോസ്റ്റില്‍ തലയിടിച്ച് മരിച്ച സംഭവം സൃഷ്ടിച്ച നടുക്കവും വേദനയും ആഴമേറിയതാണ്. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന മന്‍വിത് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാന്‍ കയറിയ സ്വകാര്യ ബസ് ദേശീയപാത വഴി കറന്തക്കാട്ട് നിന്ന് മധൂരിലേക്കുള്ള റോഡില്‍ കയറി ബട്ടംപാറയിലെത്തിയപ്പോള്‍ ബസിന്റെ ജനലിന് സമീപം യാത്ര ചെയ്യുകയായിരുന്ന കുട്ടിയുടെ തല റോഡരികിലെ വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മന്‍വിതിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇക്കഴിഞ്ഞ ജനുവരിയിലാണ് വയനാട് ജില്ലയില്‍ കല്‍പ്പറ്റയില്‍ കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന ആനപ്പാറ കുന്നത്തൊട്ടിയിലെ അസ്‌ലം എന്ന വിദ്യാര്‍ഥിയുടെ ഇടതുകൈ റോഡരികിലെ വൈദ്യുതി തൂണില്‍ ഇടിച്ച് അറ്റുപോയത്. ഒരു കുട്ടി ഛര്‍ദിക്കാനായി ബസിന് പുറത്തേക്ക് തല നീട്ടിയപ്പോള്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അതിദാരുണമായി മരണപ്പെട്ട സംഭവവും കേരളത്തിലുണ്ടായിട്ടുണ്ട്.

ഇലക്ട്രിക് പോസ്റ്റുകളില്‍ തലയിടിച്ച് മരിക്കുന്നവരില്‍ ഏറെയും കുട്ടികളാണ്. യാത്ര ചെയ്യുമ്പോള്‍ കുട്ടികള്‍ അറിയാതെ തലയും കൈയും വെളിയിലിടുന്നത് മാരകമായി പരുക്കേല്‍ക്കാനും ജീവഹാനി സംഭവിക്കാനും ഇടവരുത്തുന്നു. സ്വന്തം യാത്രക്കിടയിലാണെങ്കിലും അല്ലെങ്കിലും സ്വന്തം സുരക്ഷിതത്വത്തെക്കുറിച്ച് കുട്ടികള്‍ വേണ്ടത്ര ശ്രദ്ധാലുക്കളല്ല.

കേരളത്തിലുടനീളം റോഡരികുകളില്‍ അപകട ഭീഷണിയുയര്‍ത്തുന്ന വൈദ്യുതി പോസ്റ്റുകള്‍ നിരവധിയാണ്. മിക്ക ഭാഗങ്ങളിലും വീതി കുറഞ്ഞ റോഡുകളോട് തൊട്ടുരുമ്മിയാണ് വൈദ്യുതി പോസ്റ്റുകളുള്ളത്. ജാഗ്രത പാലിച്ചില്ലെങ്കില്‍ ഇത്തരം പോസ്റ്റുകളില്‍ വാഹനങ്ങള്‍ ഇടിക്കും. യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ തലയും കൈയും അപകടത്തിലാകും. ബസുകളില്‍ വന്‍ തിരക്ക് കാരണം വാതില്‍പ്പടിയില്‍ തൂങ്ങിപ്പിടിച്ച് യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് റോഡരികിലെ ഇലക്ട്രിക് പോസ്റ്റുകള്‍ വലിയ ഭീഷണി തന്നെയാണ്. അതിവേഗത്തില്‍ ബസുകള്‍ പോകുമ്പോള്‍ തല വെട്ടിച്ചില്ലെങ്കില്‍ ജീവന്‍ തന്നെ നഷ്ടപ്പെട്ടുവെന്ന് വരാം. റോഡുകളുടെ വീതി കൂട്ടുന്ന പ്രവൃത്തി നടത്തുമ്പോള്‍ പോലും വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടിയുണ്ടാകുന്നില്ല. വീതി കൂടിയ റോഡില്‍ പല ഭാഗത്തായും ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന വിധത്തിലുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ വ്യാപകമാണ്. മിക്ക പ്രദേശങ്ങളിലും 100 മീറ്ററിനുള്ളില്‍ തന്നെ റോഡിനോട് മുട്ടിയുരുമ്മി നിരവധി വൈദ്യുതി തൂണുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഉപയോഗശൂന്യമായ ടെലിഫോണ്‍ പോസ്റ്റുകള്‍ പോലും റോഡരികിലുള്ളതായി കാണാം. ദേശീയപാതാ വികസന പ്രവൃത്തികള്‍ പുരോഗമിക്കുമ്പോഴും സുഗമവും സുരക്ഷിതവുമായ വാഹന ഗതാഗതത്തിന് വിഘാതം സൃഷ്ടിച്ചുകൊണ്ട് നിരവധി ഇലക്ട്രിക് പോസ്റ്റുകള്‍ പാതയോരത്തുണ്ട്.

പല പോസ്റ്റുകളും മാറ്റി സ്ഥാപിച്ചെങ്കിലും അതിലുമേറെ പോസ്റ്റുകള്‍ ദേശീയപാതയോട് ചേര്‍ന്നുതന്നെ നില്‍ക്കുന്നു. ദേശീയപാതയോരത്തെ കുന്നിന്‍ ചെരിവുകളിലും ഏത് നിമിഷവും നിലംപതിക്കാവുന്ന വിധത്തില്‍ ചാഞ്ഞുനില്‍ക്കുന്ന പോസ്റ്റുകളുണ്ട്. ശക്തമായ കാറ്റ് വന്നാല്‍ മാത്രമല്ല കുന്നില്‍ നിന്ന് മണ്ണ് ഇടിഞ്ഞു തുടങ്ങിയാലും പോസ്റ്റുകള്‍ താഴേക്ക് പതിക്കും. താഴെ പോകുന്ന വാഹനങ്ങളിലേക്ക് ഇലക്ട്രിക് പോസ്റ്റ് വീണാല്‍ അത് വലിയൊരു ദുരന്തത്തിന് കാരണമായി തീരുകയും ചെയ്യും.

യാത്രാ സൗകര്യം വര്‍ധിപ്പിക്കുന്നതിനൊപ്പം യാത്രക്കാരുടെ ജീവന് സുരക്ഷ നല്‍കുകയെന്നതും അധികാര കേന്ദ്രങ്ങളുടെ ഏറ്റവും വലിയ ഉത്തരവാദിത്വമാണ്. റോഡിന്റെ വീതി കൂട്ടലും കുഴികള്‍ നികത്തലും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കലും കൊണ്ട് മാത്രം യാത്രാ സുരക്ഷിതത്വം പൂര്‍ണമാകില്ല. റോഡിന്റെ സമതലത്തിലും താഴ്ചയിലും ഉയരത്തിലുമുള്ള അപകടകരമായ സാഹചര്യങ്ങളെ കൂടി ഇല്ലാതാക്കണം. റോഡരികുകളിലെ അപകടകരമായ മരങ്ങള്‍ മുറിച്ചുനീക്കിയും വൈദ്യുതി തൂണുകള്‍ റോഡിന് സമീപത്ത് നിന്ന് മാറ്റി സ്ഥാപിച്ചും സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് ഉത്തരവാദിത്വമുണ്ട്.

Latest