Connect with us

Kerala

ഗുരുതര വെളിപ്പെടുത്തലുകളുമായി സ്വപ്‌ന സുരേഷ്; കോടതിയില്‍ രഹസ്യമൊഴി നല്‍കി

മുഖ്യമന്ത്രിയുടെ ദുബൈ സന്ദര്‍ശനത്തിനിടെ ഒരു പെട്ടി കറന്‍സി കടത്തിയെന്ന് ആരോപണം

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസില്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി അടക്കമുള്ളവരുമായുള്ള ബന്ധങ്ങള്‍ വെളിപ്പെടുത്തിയതായാണ് വിവരം. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ തനിക്ക് ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് വ്യക്തമാക്കി സ്വ്പന സുരേഷ് കോടതിയില്‍ അപേക്ഷ നല്‍കിയത് അനുസരിച്ചാണ് എറണാകുളം സിജെഎം കോടതിയാണ് സ്വപ്‌നയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.

അതിനിടെ, മുഖ്യമന്ത്രിയുടെ ദുബൈ സന്ദര്‍ശനത്തിനിടെ ഒരു പെട്ടി കറന്‍സി കടത്തിയെന്ന ഗുരുതര വെളിപ്പെടുത്തലും സ്വപ്‌ന സുരേഷ് നടത്തി. രഹസ്യമൊഴി നല്‍കിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ഈ വെളിപ്പെടുത്തല്‍.

2016ല്‍ മുഖ്യമന്ത്രി ദുബൈ സന്ദര്‍ശിച്ചപ്പോള്‍ ശിവശങ്കര്‍ തന്നെ ബന്ധപ്പെടുകയും എയര്‍പോര്‍ട്ടില്‍ പ്രോട്ടോകോള്‍ അറേഞ്ച്‌മെന്റുകള്‍ നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് എല്ലാ കാര്യങ്ങളും ചെയ്തുനല്‍കി. പിന്നീട് മുഖ്യമന്ത്രി ഒരു ബാഗ് തിരുവനന്തപുരത്ത് മറന്നുവെച്ചെന്നും അത് അടിയന്തരമായി ദുബൈയില്‍ എത്തിക്കണമെന്നും ആവശ്യപെട്ട് ശിവശങ്കര്‍ തന്നെ വീണ്ടും ബന്ധപ്പെട്ടു. തുടര്‍ന്ന് ഒരു നയതന്ത്ര ഉദ്യോഗസ്ഥനെ അയച്ച പാഴ്‌സല്‍ കോണ്‍സുലേറ്റില്‍ എത്തിച്ചു. പാഴ്‌സല്‍ കോണ്‍സുലേറ്റില്‍ വെച്ച് സ്‌കാനറില്‍ ഇട്ട് പരിശോധിച്ചപ്പോള്‍ അതില്‍ കറന്‍സിയാണെന്ന് ബോധ്യപ്പെട്ടെന്നും സ്വപ്‌ന വെളിപ്പെടുത്തി. മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകൾ, നളിനി നെറ്റോ എന്നിവർക്ക് കാര്യങ്ങൾ അറിയാമെന്നും സ്വപ്ന പറഞ്ഞു.

ഇതുകൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് യുഎഇ കോണ്‍സുല്‍ ജനറല്‍ സാധനങ്ങള്‍ അയച്ചുനല്‍കിയെന്നും സ്വപ്‌ന വെളിപ്പെടുത്തി. ഭാരം കൂടിയ പാത്രങ്ങളായിരുന്നു ഇതില്‍ ഉണ്ടായിരുന്നതെന്നും സ്വപ്‌ന പറയുന്നു. കോടതിയുടെ വിലക്കുള്ളതിനാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും സ്വപ്‌ന വ്യക്തമാക്കി.

അറസ്റ്റിലായ ശേഷം കേന്ദ്ര അന്വേഷണ ഏജൻസികളായ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവർ സ്വപ്നയുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തിയിരുന്നു. അന്നൊന്നും സ്വപ്ന ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല.

 

Latest