Editorial
ആന്റിറാബീസ് വാക്‌സീന്റെ ഫലപ്രാപ്തിയില്‍ സന്ദേഹം
സംസ്ഥാനത്ത് തെരുവുനായകളെ പ്രതിരോധിക്കാന്‍ ഫലപ്രദമായി നടപടിയില്ല. കടിയേറ്റാല്‍ ഫലപ്രദമായ ചികിത്സയുമില്ല. സഹികെട്ട് ആരെങ്കിലും നായയെ കൊന്നാല്‍ ജയിലിന്റെ അഴിയെണ്ണേണ്ടിയും വരും.

സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ ഏക ആശ്രയമായ റാബീന്‍ വാക്സീനേഷനില്‍ പ്രതീക്ഷ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വാക്സീനെടുത്തിട്ടും പേ വിഷബാധയേല്‍ക്കുന്ന സംഭവങ്ങള്‍ നിരന്തരം റിപോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊല്ലം വിളക്കുടി സ്വദേശി ഏഴ് വയസ്സുകാരി നിയ ഫൈസല്‍ ഇന്നലെ കാലത്ത് മരിച്ചു. ഏപ്രില്‍ എട്ടിനാണ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ കുട്ടിയെ തെരുവുനായ അക്രമിച്ചതും കൈമുട്ടിന് കടിച്ചതും. ഉടനെ തന്നെ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയി വാക്സീനെടുത്തു. ഏപ്രില്‍ 11നും 15നുമായി രണ്ടാമത്തെയും മൂന്നാമത്തെയും വാക്സീനുകളും എടുത്തു. പ്രതിരോധ നടപടികള്‍ കൃത്യമായി സ്വീകരിച്ചിട്ടും കുട്ടിക്ക് പേ വിഷബാധയേല്‍ക്കുകയായിരുന്നു.
ഒരാഴ്ച മുമ്പാണ് വാക്സീന്‍ എടുത്ത മലപ്പുറം പെരുവള്ളൂര്‍ കാക്കത്തൊടി സ്വദേശി ആറ് വയസ്സുകാരി സിയ ഫാരിസ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കടയിലേക്ക് സാധനം വാങ്ങാന്‍ പോകുന്ന വഴിയാണ് തെരുവുനായ കുട്ടിയുടെ കാലിലും മുഖത്തും കടിച്ചത്. ഏപ്രില്‍ ഒമ്പതിന് പത്തനംതിട്ട പുല്ലാട്ട് സ്വദേശി ഭാഗ്യലക്ഷ്മി എന്ന പതിമൂന്ന് വയസ്സുകാരി വാക്സീനെടുത്തിട്ടും പേയിളകി മരിച്ചു. റാബീസ് വൈറസ് തലച്ചോറിനെയാണ് ബാധിക്കുകയെന്നും സിയ ഫാരിസിന് തലക്ക് കടിയേറ്റതിനാലാണ് മരിച്ചതെന്നുമായിരുന്നു ചികിത്സിച്ച ഡോക്ടര്‍മാരുടെ വിശദീകരണം. എന്നാല്‍ കാലിന് കടിയേറ്റ മറ്റു രണ്ട് പേര്‍ക്കുമെങ്ങനെയാണ് പേ വിഷബാധ മൂര്‍ച്ഛിച്ചത്?
വാക്സീന്‍ ഫലപ്രദമാകും മുമ്പേ വൈറസ് തലച്ചോറിനെ ബാധിച്ചതാകാം കുട്ടികളുടെ മരണത്തിനു കാരണമെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. ഓരോ മരണങ്ങള്‍ക്കും ഓരോ ന്യായങ്ങള്‍ നിരത്തിവെക്കാനുണ്ടാകും അധികൃതര്‍ക്ക്. ഇതുകൊണ്ട് പേ വിഷബാധയേറ്റ് മരിക്കുന്നവരുടെ ഉറ്റവര്‍ക്കും കുടുംബത്തിനുമേല്‍ക്കുന്ന ആഘാതവും സങ്കടവും ലഘൂകരിക്കാനാകുമോ? പൊതുദര്‍ശനത്തിന് വെക്കാതെയും ഉറ്റവരെയും കൂട്ടുകാരെയും അവസാനമായി ഒരു നോക്ക് കാണാന്‍ അനുവദിക്കാതെയുമാണ് നിയ മോളെ ആലഞ്ചേരി മസ്ജിദ് ഖബര്‍സ്ഥാനില്‍ ഇന്നലെ ഖബറടക്കിയത്. എത്രമാത്രം ദുഃഖവും സങ്കടവും അനുഭവപ്പെടുന്നുണ്ടാകും ആ കുടുംബത്തിന്? സംസ്ഥാനത്ത് തെരുവുനായകളെ പ്രതിരോധിക്കാന്‍ ഫലപ്രദമായ നടപടിയില്ല. കടിയേറ്റാല്‍ ഫലപ്രദമായ ചികിത്സയുമില്ല. സഹികെട്ട് ആരെങ്കിലും നായയെ കൊന്നാല്‍ ജയിലിന്റെ അഴിയെണ്ണേണ്ടിയും വരും.
സംസ്ഥാനത്ത് ഉപയോഗിക്കുന്ന റാബീസ് മികച്ചതും ഗുണനിലവാരമുള്ളതും കേന്ദ്ര ഡ്രഗ്സ് ലാബ് രണ്ട് തവണ പരിശോധിച്ച് ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയതുമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ അവകാശവാദം. വാക്സീനെടുത്തവര്‍ക്കും പേ വിഷബാധയേല്‍ക്കുന്നതിന്റെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വാക്സീന്റെ ഗുണനിലവാരത്തെക്കുറിച്ച് ഇനിയും കൂടുതല്‍ പരിശോധന വേണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി അസ്സോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സ്വതന്ത്ര വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടത്. നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പ്രകാരം, മനുഷ്യര്‍ക്കുള്ള റാബീസ് വാക്സീന്‍ നിര്‍മാണം സങ്കീര്‍ണമായ പ്രക്രിയയാണ്. നിര്‍മാണത്തിനും പരിശോധനക്കും ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും സമയം വേണം. എന്നാല്‍ വാക്സീന്‍ നിര്‍മിച്ച് 15 ദിവസത്തിനകം തന്നെ കേരളത്തിലെത്തിയ സംഭവമുണ്ടായിട്ടുണ്ടെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹരജി പരിഗണിച്ച് വിദഗ്ധ പരിശോധനക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. വാക്സീന്റെ ഗുണനിലവാരത്തെക്കുറിച്ച് നിയമസഭയില്‍ പ്രതിപക്ഷവും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതടിസ്ഥാനത്തില്‍ വിദഗ്ധ പരിശോധനക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു. ഈ അന്വേഷണങ്ങളൊന്നും നടന്നിട്ടില്ല ഇതുവരെയും.
സൂര്യപ്രകാശം ഏല്‍ക്കാത്ത സ്ഥലത്ത് 2.8 ഡിഗ്രി സെല്‍ഷ്യല്‍സ് തണുപ്പില്‍ സൂക്ഷിക്കേണ്ട മരുന്നാണ് ആന്റിറാബീസ് വാക്സീന്‍. ഊഷ്മാവില്‍ ചെറിയ വ്യത്യാസം സംഭവിക്കുകയോ വൈദ്യുതി നിലക്കുകയോ ചെയ്താല്‍ അതിന്റെ ഗുണനിലവാരത്തെ ബാധിക്കും. വൈദ്യുതി നിലക്കാന്‍ സാധ്യതയുണ്ടെങ്കില്‍ ജനറേറ്ററിന്റെ സഹായത്തോടെ മരുന്ന് സൂക്ഷിച്ച ഫ്രിഡ്ജിന്റെയും ഫ്രീസറിന്റെയും തടസ്സമില്ലാത്ത പ്രവര്‍ത്തനം സാധ്യമാക്കേണ്ടതാണ്. ആശുപത്രികളില്‍ മതിയായ സംവിധാനങ്ങളോടെയും ആവശ്യമായ ഊഷ്മാവിലുമാണ് മരുന്ന് സൂക്ഷിക്കുന്നതെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. റാബീസ് കുത്തിവെപ്പിലും വേണം കടുത്ത ശ്രദ്ധയും ജാഗ്രതയും. പ്രത്യേക പരിശീലനം ലഭിച്ചവരാണ് കുത്തിവെപ്പ് എടുക്കേണ്ടത്. വേണ്ടത്ര പരിജ്ഞാനം ലഭിക്കാത്തവര്‍ കുത്തിവെച്ചാല്‍ ഫലപ്രദമാകണമെന്നില്ല. ഒരു വാക്സീന്‍ തുറന്നു കഴിഞ്ഞാല്‍ എട്ട് മണിക്കൂറിനകം അത് ഉപയോഗിച്ചു തീര്‍ക്കുകയും വേണം. ഇല്ലെങ്കില്‍ അത് ഫലശൂന്യമാകും.
ലോകത്തെ അതിമാരക രോഗങ്ങളിലൊന്നാണ് പേ വിഷബാധ. മൃഗങ്ങളില്‍ നിന്ന്, അവ കടിക്കുമ്പോഴോ മുറിവുകളുള്ള ശരീര ഭാഗങ്ങളില്‍ നക്കുമ്പോഴോ ആണ് മനുഷ്യരിലേക്ക് ഇത് പകരുന്നത്. മുറിവില്‍ നിന്ന് നാഡികള്‍ വഴി രോഗാണു തലച്ചോറില്‍ എത്തുമ്പോള്‍ രോഗം മൂര്‍ച്ഛിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണ പ്രകാരം റാബീസ് വൈറസ് ലോകത്ത് ഓരോ പത്ത് മിനുട്ടിലും ഒരാളുടെ ജീവനെടുക്കുന്നുണ്ട്. പ്രതിവര്‍ഷം ഏകദേശം 20,000 റാബീസ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് ഇന്ത്യയില്‍. ആഗോള തലത്തിലുള്ള റാബീസ് മരണങ്ങളുടെ 36 ശതമാനം വരുമിത്.
കടിയേറ്റ ഉടനെ മുറിവ് നന്നായി കഴുകുന്നത് അതിപ്രധാനമാണ്. മുറിവ് ചെറുതാണെങ്കിലും സോപ്പ് ഉപയോഗിച്ച് കഴുകുന്നതില്‍ വീഴ്ച വരുത്തരുത്. കൊഴുപ്പ് കൊണ്ട് നിര്‍മിതമായ റാബീസ് വൈറസിനെ സോപ്പിന്റെ തന്മാത്രകള്‍ കൊണ്ട് എളുപ്പം നിര്‍വീര്യമാക്കാനാകും.