Connect with us

Kerala

കപ്പല്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം: ഹൈക്കോടതി

കൊച്ചി പുറങ്കടലില്‍ എം എസ് സി എല്‍സ 3 ചരക്കു കപ്പല്‍ മുങ്ങിയ അപകടത്തില്‍ മത്സ്യ സമ്പത്തില്‍ ഉണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണം

Published

|

Last Updated

കൊച്ചി | കേരള പുറങ്കടലില്‍ അറബിക്കടലില്‍ എം എസ് സി എല്‍സ 3 ചരക്കു കപ്പല്‍ മുങ്ങിയ അപകടത്തില്‍ കപ്പല്‍ കമ്പനിയില്‍ നിന്ന് നഷ്ട പരിഹാരം ഈടാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം.

മത്സ്യ സമ്പത്തില്‍ ഉണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണം. കപ്പലടക്കം അറസ്റ്റ് ചെയ്യേണ്ടതായിരുന്നെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കണ്ണൂര്‍ തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചതും ഹര്‍ജിയുടെ ഭാഗമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കേരള തീരത്ത് മുങ്ങിയ കപ്പല്‍ കമ്പനിക്ക് എതിരെ കേസിനില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. നഷ്ട പരിഹാരം മതിയെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. എം എസ് സി കമ്പനിക്ക് വിഴിഞ്ഞവുമായി നല്ല ബന്ധമായതിനാലാണ് ഈ തീരുമാനത്തിലേക്ക് സര്‍ക്കാറെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഷിപ്പിങ് ഡയറക്ടര്‍ ജനറലുമായുള്ള കൂട്ടിക്കാഴ്ചയിലാണ് തീരുമാനമെടുത്തത്.

എംഎസ്സി എല്‍സ 3 എന്ന ചരക്കുകപ്പലാണ് കൊച്ചി പുറംകടലില്‍ മുങ്ങിയത്. വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട ചരക്കുകപ്പല്‍ മെയ് 25നാണ് മുങ്ങിയത്. കടലിലേക്ക് വീണ കപ്പലിലെ കണ്ടെയ്നറുകള്‍ കൊല്ലം, ആലപ്പുഴ, തിരുവന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് അടിഞ്ഞത്. സംഭവത്തില്‍ അപകടകരമായ വസ്തുക്കളടങ്ങിയ നിരവധി കണ്ടെയ്നറുകള്‍ കടലില്‍ ഒഴുകിപ്പോയിരുന്നു. അപകടത്തെ സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. കപ്പല്‍ അപകടം ഗുരുതരമായ പാരിസ്ഥിതിക സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് കണക്കിലെടുത്താണ് ദുരന്തനിവാരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.

 

---- facebook comment plugin here -----

Latest