Connect with us

National

മണിപ്പൂര്‍ സംഭവത്തില്‍ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

കൊലപാതകം, കൂട്ടബലാത്സംഗം, ബലാല്‍ക്കാരമായ അപമാനിക്കല്‍, ക്രിമിനല്‍ ആക്രമണം എന്നീ കുറ്റങ്ങളാണ് സിബിഐ എഫ്ഐആറില്‍ ചുമത്തിയിരിക്കുന്നത്.

Published

|

Last Updated

ഇംഫാല്‍| മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തിക്കുകയും ലൈംഗികാതിക്രമത്തിന് വിധേയരാക്കുകയും ചെയ്ത സംഭവത്തില്‍ സിബിഐ അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്തു. സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജൂലൈ 27 നാണ് കേന്ദ്രസര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറിയത്. മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ മെയ് 4 ന് നടന്ന സംഭവത്തിന്റെ വീഡിയോ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. സംഭവം രാജ്യവ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതോടെയാണ് കേന്ദ്രസര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.

കൊലപാതകം, കൂട്ടബലാത്സംഗം, ബലാല്‍ക്കാരമായ അപമാനിക്കല്‍, ക്രിമിനല്‍ ആക്രമണം എന്നീ കുറ്റങ്ങളാണ് സിബിഐ എഫ്ഐആറില്‍ ചുമത്തിയിരിക്കുന്നത്. ഫോറന്‍സിക് വിദഗ്ധരെ കൂടാതെ, കേസന്വേഷണത്തിനായി വനിതാ ഉദ്യോഗസ്ഥരെ കൂടി അയക്കുമെന്ന് സിബിഐ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നിലവില്‍ ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണും കണ്ടെടുത്തു.

സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തതോടെ പ്രതികളെ കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്യും. മണിപ്പൂരില്‍ വൈറലായ വീഡിയോയെ കുറിച്ച് സിബിഐ അന്വേഷിക്കുമെന്ന് വ്യാഴാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയെ അറിയിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളോട് സീറോ ടോളറന്‍സ് പോളിസിയാണ് തങ്ങള്‍ക്കുള്ളതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മണിപ്പൂര്‍ സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമാണ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചതെന്നും കേസിന്റെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്താന്‍ നിര്‍ദേശിക്കണമെന്നും കേന്ദ്രം അഭ്യര്‍ത്ഥിച്ചു.