Kasargod
ജനകീയ പ്രക്ഷോഭത്തിൽ മുട്ടുമടക്കി; കുമ്പള-അരിക്കാടി ടോൾ ബൂത്തിലെ ടോൾ പിരിവ് നിർത്തലാക്കി കേന്ദ്രം
ബി ജെ പി നേതാക്കളുടെ ഇടപെടലാണ് തീരുമാനത്തിന് പിന്നിലെന്ന് കേന്ദ്രമന്ത്രി അവകാശപ്പെട്ടു.
കാസർകോട് | മഞ്ചേശ്വരം കുമ്പള-അരിക്കാടി ടോൾ ബൂത്തിലെ ടോൾ പിരിവ് കേന്ദ്ര സർക്കാർ സ്ഥിരമായി നിർത്തലാക്കി. കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി ഹർഷ് മൽഹോത്രയാണ് പ്രഖ്യാപനം നടത്തിയത്. വരും ദിവസങ്ങളിൽ ടോൾ പ്ലാസ പൂർണ്ണമായും പൊളിച്ചുനീക്കും.
ബി ജെ പി നേതാക്കളുടെ ഇടപെടലാണ് തീരുമാനത്തിന് പിന്നിലെന്ന് കേന്ദ്രമന്ത്രി അവകാശപ്പെട്ടു. രാജീവ് ചന്ദ്രശേഖർ, കെ സുരേന്ദ്രൻ തുടങ്ങിയവരുടെ ഇടപെടലുകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, കേന്ദ്രത്തിന്റെ പിൻമാറ്റം ജനകീയ സമരത്തിന്റെ വിജയമാണെന്ന് മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്റഫ് പ്രതികരിച്ചു. യു ഡി എഫും എൽ ഡി എഫും സംയുക്തമായി നടത്തിയ സമരവും നിയമപോരാട്ടവുമാണ് ടോൾ ഒഴിവാക്കാൻ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.
60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ പാടില്ലെന്ന നിയമം ലംഘിച്ചാണ് ഇവിടെ ടോൾ സ്ഥാപിച്ചിരുന്നത്. ഇതിനെതിരെ ജനുവരി മുതൽ ശക്തമായ ജനകീയ പ്രതിഷേധം നിലനിന്നിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുന്നേ ഇവിടെ പണമായി ടോൾ വാങ്ങുന്നത് നിർത്തിയിരുന്നു. രണ്ട് ദിവസം മുൻപ് ഫാസ്ടാഗ് ഉപയോഗിച്ച് ടോൾ പിരിക്കുന്നതും നിർത്തി.





