Connect with us

Kerala

കണ്ണൂരില്‍ വിവാഹാഘോഷത്തിനിടെ ബോംബേറില്‍ യുവാവ്  കൊല്ലപ്പെട്ട സംഭവം; നാല് പേര്‍ കസ്റ്റഡിയില്‍

ബോംബ് എറിഞ്ഞ മിഥുന്‍ ഒളിവിലാണ്.

Published

|

Last Updated

കണ്ണൂര്‍  | കണ്ണൂരില്‍ വിവാഹാഘോഷത്തിനിടെ ബോംബേറില്‍ യുവാവ്  കൊല്ലപ്പെട്ട സംഭവത്തില്‍ ബോംബ് ഉണ്ടാക്കിയ ആള്‍ ഉള്‍പ്പടെ നാല് പേര്‍ പോലീസ് പിടിയില്‍. റിജുല്‍ സികെ, സനീഷ്, അക്ഷയ്, പി ജിജില്‍ എന്നിവരാണ് കസ്റ്റഡിയിലായത്.അതേ സമയം ബോംബ് എറിഞ്ഞ മിഥുന്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

കസ്റ്റഡിയിലായ പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഏറുപടക്കം വാങ്ങി സ്ഫോടകവസ്തുക്കള്‍ ചേര്‍ത്താണ് പ്രതികള്‍ ബോംബ് ഉണ്ടാക്കിയത്.

തോട്ടടയിലെ സുനില്‍ കുമാറിന്റെ മകന്റെ സിന്ദൂരം എന്ന കല്യാണവീടിന് സമീപത്തെ റോഡിലായിരുന്നു സംഭവമുണ്ടായത്. കല്യാണവീട്ടില്‍ ശനിയാഴ്ച അര്‍ധ രാത്രി 12 ഓടെ ചെറുപ്പക്കാര്‍ പാട്ട് പാടിയതുമായി ബന്ധപ്പെട്ട തര്‍ക്കം കൈയാങ്കളിയിലും എത്തിയിരുന്നു.

ഏച്ചൂര്‍ ഭാഗത്തുനിന്ന് വന്ന യുവാക്കളും തദ്ദേശവാസികളായ യുവാക്കളും ചേരിതിരിഞ്ഞായിരുന്നു വാക്കേറ്റം. ഇതിനിടെ ചിലര്‍ക്ക് മര്‍ദനമേറ്റതായും പറയുന്നു. പ്രശ്‌നം പിന്നീട് നാട്ടുകാര്‍ ഇടപെട്ട് പരിഹരിച്ചിരുന്നു.

ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തില്‍വച്ചായിരുന്നു തോട്ടടയിലെ ഷമില്‍ രാജിന്റെ വിവാഹം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹസംഘം വരന്റെ വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടെയാണ് ബോംബേറുണ്ടായത്. സംഘാംഗം എറിഞ്ഞ നാടന്‍ബോംബ് ജിഷ്ണുവിന്റെ തലയില്‍ കൊള്ളുകയായിരുന്നു. സംഘം ആദ്യം എറിഞ്ഞ നാടന്‍ബോംബ് പൊട്ടിയില്ല. ഇത് എടുക്കാന്‍ പോകുമ്പോള്‍ രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്റെ തലയില്‍ വീണു.

സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജിഷ്ണുവിന്റെ തലയോട്ടി റോഡില്‍ ചിന്നി ചിതറിയ നിലയിലായിരുന്നു. സംഭവസ്ഥലത്തുനിന്ന് പൊട്ടാത്ത മറ്റൊരു ബോംബ് കൂടി കണ്ടെടുത്തിരുന്നു.

 

---- facebook comment plugin here -----

Latest