Connect with us

National

തിരഞ്ഞെടുപ്പ് റാലിക്കിടെ ബിജെപി സ്ഥാനാര്‍ഥി പള്ളിക്ക് നേരെ സാങ്കല്‍പ്പിക അമ്പ് തൊടുത്തു; വന്‍ പ്രതിഷേധം

ബിജെപി സ്ഥാനാര്‍ഥി മാധവ് ലതയാണ് പ്രകോപനപരമായ ആംഗ്യം കാണിച്ചത്

Published

|

Last Updated

ഹൈദരാബാദ്  | തിരഞ്ഞെടുപ്പ് റാലിക്കിടെ പള്ളി ലക്ഷ്യമിട്ട് തെലങ്കാന ബിജെപി സ്ഥാനാര്‍ഥിയുടെ ആംഗ്യത്തിനെതിരെ വന്‍ വിമര്‍ശം.റാലിക്കിടെ സമീപത്തെ മുസ്ലിം പള്ളിക്ക് നേരെ സാങ്കല്‍പ്പികമായി അമ്പ് തൊടുക്കുന്ന ആംഗ്യമാണ് വലിയ പ്രതിഷേധത്തിനും വിമര്‍ശത്തിനും കാരണമായിരിക്കുന്നത്.

ഹൈദാബാദ് ലോക്‌സഭാ സീറ്റിലെ ബിജെപി സ്ഥാനാര്‍ഥി മാധവ് ലതയാണ് പ്രകോപനപരമായ ആംഗ്യം കാണിച്ചത്. ബുധനാഴ്ച നവമി റാലിക്കിടെയായിരുന്നു സംഭവം.
2004 മുതല്‍ ഒവൈസിയും 1989 മുതല്‍ അദ്ദേഹത്തിന്റെ പിതാവ് സുല്‍ത്താന്‍ സലാഹുദ്ദീന്‍ ഒവൈസിയും വിജയിച്ച് വരുന്ന ഹൈദരാബാദ് സീറ്റിലേക്കുള്ള പാര്‍ട്ടി സ്ഥാനാര്‍ഥിയാണ് മാധവ് ലത. അതേ സമയം വിവാദ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ക്ഷമാപണവുമായി മാധവ് ലത രംഗത്തെത്തി. ആരുടെയെങ്കിലും വികാരങ്ങള്‍ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും എന്നിരുന്നാലും, പ്രചരിപ്പിച്ച വീഡിയോ ‘അപൂര്‍ണ്ണമാണ്’ എന്നുമാണ് അവര്‍ അവകാശപ്പെട്ടത്.

 

വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു ക്ലിപ്പില്‍, കാവി വസ്ത്രം ധരിച്ച്, കഴുത്തില്‍ മഞ്ഞ പൂക്കളുടെ മാലയുമായി ലത പ്രചാരണത്തില്‍ പങ്കെടുത്തുകൊണ്ട് വരികയാണ്. സാങ്കല്‍പ്പികമായി ആവനാഴിയില്‍നിന്നും അമ്പെടുത്ത് വില്ലില്‍ കുലച്ചപോലെ ആംഗ്യം കാണിച്ച് പള്ളിയെ ലക്ഷ്യമിട്ട് തൊടുക്കുന്നതാണ് വീഡിയോവിലുള്ളത്.

 

 

Latest