Connect with us

cover story

അക്ഷരപുത്രി

അക്ഷരങ്ങൾ അറിവിന്റെ വിഹായസ്സിലേക്കുള്ള വാതായനമാണ്. അത് പകർന്നു നൽകുന്നവരുടെ ജീവിതം മഹത്തരമാണ്. ശാരീരിക വെല്ലുവിളികൾക്കിടയിലും പ്രതിസന്ധിയുടെ ജീവിത ഗർത്തങ്ങൾ മറികടന്ന് അക്ഷരലോകത്തേക്ക് നിരവധിയാളുകളെ വഴിനടത്തിയ റാബിയയുടെ ചക്രക്കസേര ഏവരുടെയും മനസ്സിലൂടെ മുന്നോട്ട് തന്നെ ഗമിച്ചുകൊണ്ടിരിക്കും;അവർ പകർന്ന ആ അക്ഷരവെളിച്ചം അണയാതെ ജ്വലിച്ചുകൊണ്ടിരിക്കും; തീർച്ച.

Published

|

Last Updated

“നിന്റെ കാലുകളിലൊന്ന് നഷ്ടമാകുമ്പോള്‍ നീ ഒരു കാലില്‍ നില്‍ക്കണം, കാലുകള്‍ രണ്ടും നഷ്ടമാകുമ്പോള്‍ കൈകളാകണം കരുത്ത്. കൈകളും വിധി കൊണ്ടുപോകുകയാണെങ്കില്‍ നീ നിന്റെ ബുദ്ധിയുടെ കരുത്തില്‍ മുന്നേറണം’ വിട വാങ്ങിയ അക്ഷര പുത്രി റാബിയയുടെ വാക്കുകളാണിത്. ഇനി ആ നാമം ഓർമയാണ്. ജീവിതത്തിലെ ഏത് പരീക്ഷണങ്ങളെയും നേരിടാനുള്ള പാഠങ്ങൾ നൽകുന്ന തുറന്നുവെച്ച പുസ്തകമായിരുന്നു പത്മശ്രീ കെ വി റാബിയ.

നിരന്തരമായി വന്ന പരീക്ഷണങ്ങൾ തന്നെ പിടികൂടിയപ്പോഴും അതിനെയെല്ലാം തന്റെ അപാരമായ മനോധൈര്യംകൊണ്ടും ഇച്ഛാശക്തി കൊണ്ടും അതിജയിച്ചവരായിരുന്നു ഇവർ. വിധി നൽകിയ ശാരീരികമായ എല്ലാ പരിമിതികളെയും ആത്മധൈര്യവും കൈവിടാത്ത വിശ്വാസവും കൊണ്ട് ചെറുത്ത് തോൽപ്പിച്ച് സാമൂഹിക സേവനത്തിലൂടെയും സ്ത്രീകളെ സഹായിക്കുന്നതിലൂടെയും മുന്നേറിയ റാബിയ ഈ പേരിലൂടെ തന്നെ വിശ്രുതയാകുകയായിരുന്നു.

രാജ്യത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ പുരസ്കാരം മൂന്ന് വർഷം മുമ്പ് തന്നെ തേടി എത്തിയപ്പോഴും റാബിയയുടെ പ്രതികരണം “എല്ലാം പടച്ചവന്റെ അനുഗ്രഹം ‘ എന്നായിരുന്നു. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിലെ ആരാരുമറിയാത്ത വെള്ളിലക്കാട് എന്ന ചെറിയ തുരുത്തിനെ തന്റെ ചക്രക്കസേരയോടൊപ്പം ഉരുട്ടി ലോക പ്രശസ്തമാക്കിയ അക്ഷര പുത്രി ഇനി ഓർമകളിൽ തിളക്കമുള്ള നക്ഷത്രമാകും. തുടരെ തുടരെ തേടിയെത്തിയ പ്രതിസന്ധികളിൽ തളരാതെ ജീവിതമുന്നേറ്റം നടത്തുകയായിരുന്നു ഇവർ.

വർഷങ്ങൾക്ക് മുമ്പ് 116 രാഷ്ട്രങ്ങളിൽ നിന്ന് അന്താരാഷ്ട്ര അവാർഡിന് ഒരാളെ പരിഗണിച്ചപ്പോൾ റാബിയയെയാണ് തിരഞ്ഞെടുത്തത്. അന്ന് ഇതിന് അർഹയായതിനെക്കുറിച്ച് റാബിയ പറഞ്ഞതും ഒട്ടും അഹന്തയോ അഹങ്കാരമോ ഇല്ലാത്ത വാക്കുകളായിരുന്നു “ഇതിന് പിന്നിൽ പടച്ചവന്റെ നിശ്ചയം ‘ എന്നായിരുന്നു മറുപടി. പ്രശസ്തിയുടെ നെറുകെയിൽ എത്തിയിട്ടും താൻ പഠിച്ച മതമൂല്യങ്ങളും ധർമചിന്തയും കൈവിടാതെ സൂക്ഷിക്കുന്നതിൽ കണിശത പാലിച്ചു പോന്നു എന്നത് റാബിയയെ കുറിച്ച് എടുത്ത് പറയേണ്ടത് തന്നെ.

ഏത് വലിയ പുരസ്കാര സമർപ്പണ ചടങ്ങാണെങ്കിലും തന്റെ ജീവിത വഴിത്താരയിലെ തീക്ഷ്ണമായ പരീക്ഷണങ്ങളും അതിൽ താൻ കൈക്കൊണ്ട സമീപന രീതിയും റാബിയ പറയുമായിരുന്നു. മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിൽ നിന്ന് അവാർഡ് സ്വീകരിച്ചപ്പോൾ നടന്ന ചടങ്ങിൽ പ്രവാചകനായ ഹസ്റത്ത് ഇബ്റാഹീം നബി(അ)യുടെ ത്യാഗോജ്ജ്വലമായ ജീവിതവും അതിനെ നബി അതിജയിച്ച ചരിത്രവുമാണ് ഇവർ പറഞ്ഞിരുന്നത്. നബിദിനത്തിന് നാട്ടിലെ മദ്റസയിലെ നബിദിന ഘോഷയാത്ര തന്റെ വീടിന്റെ ഭാഗത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ട് സ്വദ്ർ ഉസ്താദിന് എഴുത്ത് കൊടുത്തയക്കുകയും തുടർന്ന് എല്ലാ വർഷവും നബിദിന ഘോഷയാത്ര അതിലൂടെ പോകുകയും ഘോഷയാത്രക്ക് റാബിയയുടെ വക സ്വീകരണം നൽകുകയും ചെയ്തിരുന്നു. റാബിയ എന്ന മൂന്നക്ഷരങ്ങൾക്ക് മറ്റൊരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. വിസ്മയങ്ങൾ നിറഞ്ഞതായിരുന്നു ഇവരുടെ ജീവിതം.

വിധി നൽകിയ ശാരീരിക വെല്ലുവിളികളെ പരീക്ഷണമായി കണ്ട് പഠിച്ചും അത് മറ്റുള്ളവരെ പഠിപ്പിച്ചും കനൽ വീഥികളിലൂടെ സഞ്ചരിച്ച റാബിയയെ തേടി ഉന്നതങ്ങളുടെ സോപാനങ്ങളാണ് എത്തിയത്. സ്കൂൾ പഠനകാലത്ത് തന്നെ കാലുകൾ തളർന്ന ഇവർ പഠനം നിർത്താതെ മുന്നേറി. സാക്ഷരതാ പ്രവർത്തനങ്ങളിൽ മുഴുകി. അതിനിടെയാണ് അർബുദം പിടികൂടിയത്. എന്നിട്ടും പകച്ചു നിൽക്കാതെ പ്രയാണം തുടർന്നു. രോഗത്തിൽ നിന്ന് മുക്തി നേടുന്നതിനിടെ വിധി സമ്മാനിച്ചത് വീഴ്ചയായിരുന്നു. ശരീരം അനക്കാനാകാതെ വാട്ടർ ബെഡിൽ മലർന്ന് കിടന്ന് മാസങ്ങൾ കഴിഞ്ഞു. അതിൽ നിന്നും പതിയെ പതിയെ കരകയറുന്നതിനിടെയാണ് പലവിധ രോഗങ്ങൾ അലട്ടുന്നത്.

അതോടൊപ്പം ഉറ്റവരുടെയും ഉടയവരുടെയും മരണങ്ങളും മനസ്സിനെ പിടിച്ചുലച്ചു. ഇങ്ങനെ തീർത്തും തീക്ഷ്ണമായ പരീക്ഷങ്ങൾ നിറഞ്ഞ ജീവിതമായിരുന്നു ഇവരുടേത്.
വലിയ നേട്ടങ്ങൾ ലഭിക്കുമ്പോൾ അമിതാഹ്ലാദവും പരീക്ഷണ ഘട്ടങ്ങളിൽ വിധിയെ പഴിക്കലും പാടില്ല എന്നതിൽ ഉറച്ചു വിശ്വസിച്ച് ജീവിതത്തെ നേരിട്ടു. ഉത്തമ സന്ദേശമായിരുന്നു ഇവരുടെ ജീവിതം. ശരീരം തളരുമ്പോഴും തളരാത്ത മനസ്സോടെ ആ സമയവും പുസ്തക വായനക്കായി വിനിയോഗിച്ച് അറിവും ചിന്തയും വളർത്തിയെടുക്കുകയാണ് ചെയ്തത്. റാബിയയുടെ ആത്മകഥ “സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട് ‘ എന്ന പുസ്തകം ആർക്കും ഊർജവും ആത്മവിശ്വാസവും പകരുന്നതാണ്.

അവാർഡുകളുടെയും പുരസ്കാരങ്ങളുടെയും പെരുമഴ തന്നെ ഇവരെ തേടി എത്തിയിട്ടുണ്ട്. ജെ സി ഐ ഇന്റർനാഷനൽ അവാർഡ് നേരിൽ സ്വീകരിക്കുന്നതിന് ജപ്പാനിൽ പോകുന്നതിനും അമേരിക്കൻ പ്രസിഡന്റിൽ നിന്ന് അവാർഡ് സ്വീകരിക്കുന്നതിനും അവസരമുണ്ടായെങ്കിലും ശാരീരിക പരിമിതിയും അസുഖവും കാരണം വിദേശയാത്രക്ക് സാധിക്കാതെ വന്നു. പിന്നീട് ആ അവാർഡുകൾ സംഘാടകർ റാബിയയുടെ വീട്ടിൽ എത്തി സമ്മാനിക്കുകയായിരുന്നു. നാഷനൽ യൂത്ത് അവാർഡ് ഡൽഹിയിൽ വെച്ച് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിൽ നിന്നാണ് ഏറ്റുവാങ്ങിയത്. മുൻ പ്രധാനമന്ത്രി എ ബി വാജ്പയിൽ നിന്നാണ് കണ്ണകി സ്ത്രീ ശാക്തീകരണ അവാർഡ് സ്വീകരിച്ചത്.

നെഹ്റു യുവകേന്ദ്ര അവാർഡ് (1992), നാഷനൽ യൂത്ത് അവാർഡ് (1993), സംസ്ഥാന സാക്ഷരതാ മിഷൻ അവാർഡ് (1993), ബജാജ് ട്രസ്റ്റ് അവാർഡ് (1995), രാമാശ്രമം അവാർഡ് (1996), കരുണാകര മേനോൻ സ്മാരക അവാർഡ് (1997), ജേസീസ് സോൺ അവാർഡ് (1998) , സി എൻ അഹമദ് മൗലവി അവാർഡ് (1998), ജൂനിയർ ചേംബർ ഇന്റർനാഷനൽ അവാർഡ് (2000), യു എൻ ഇന്റർനാഷനൽ അവാർഡ് (2000), കണ്ണകി സ്ത്രീ ശക്തി അവാർഡ് ഡൽഹി (2000), താഹിറാ അവാർഡ് കുവൈത്ത് (2000), ഐ എം എ അവാർഡ് (2002), ഭാസ്കർ ഫൗണ്ടേഷൻ അവാർഡ്, തിരുവനന്തപുരം യുവ കലാ സാഹിതി അവാർഡ് (2003), കേരള വികലാംഗ സോഷ്യൽ സംഘടനാ അവാർഡ് (2004), മുറി മറ്റത്തിൽ ബാവാ അവാർഡ് (2004), സ്റ്റാർ ഫ്രൻസ് ക്രിയേഷൻ സാഹിത്യ അവാർഡ് റിയാദ് (2006), നഹ്ദി മലയാളി അസോസിയേഷൻ അവാർഡ് ജിദ്ദ (2007)…. തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

അത്രയൊന്നും പ്രശസ്തയാകാത്ത കാലത്ത് അന്നത്തെ മലപ്പുറം ജില്ലാ കലക്ടർ കുരുവിള ജോൺ റാബിയയെ സന്ദർശിച്ചിരുന്നു. വീട്ടിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥ നേരിൽ മനസ്സിലാക്കിയ കലക്ടർ റോഡ് അനുവദിച്ചു. റോഡിന് റാബിയ റോഡ് എന്ന പേരിടണമെന്ന് കലക്ടർ താത്പര്യം പ്രകടിപ്പിച്ചു. എന്നാൽ അതിന് റാബിയ സമ്മതിച്ചില്ല. സാക്ഷരതയുടെ പേരിലുള്ള റോഡായതിനാൽ “അക്ഷര റോഡ് ‘ എന്ന് നാമകരണം ചെയ്യണമെന്ന റാബിയയുടെ ആവശ്യം കലക്ടർ അംഗീകരിക്കുകയായിരുന്നു. സാക്ഷരതാ പ്രവർത്തനത്തിലൂടെ സാമൂഹിക സേവനത്തിന് തുടക്കം കുറിച്ച ഇവർ അംഗപരിമിതർക്കായി തുടങ്ങിയതാണ് “ചലനം’. സ്ത്രീകൾക്കായി വിവിധ കുടിൽ വ്യവസായ സംരംഭങ്ങൾ തുടങ്ങി.

തയ്യൽ, കുട നിർമാണം, പബ്ലിക്കേഷൻ, പാഴ് വസ്തുക്കളിൽ നിന്ന് കരകൗശല വസ്തുക്കൾ നിർമിക്കുക, വിവിധ വിഷയങ്ങളിൽ ട്യുഷൻ തുടങ്ങിയവയിലൂടെ സ്ത്രീകളെ സഹായിക്കാൻ വർഷങ്ങൾക്ക് മുമ്പ് റാബിയ തുടങ്ങിയ വിപ്ലവാത്മകമായ സംരംഭങ്ങളാണ് ഇവരെ പിന്നീട് ലോകം മുഴുക്കെ ഉയർത്തിയത്. പ്രമുഖ പണ്ഡിതനായിരുന്ന മർഹൂം ടി ടി അബ്ദുല്ലക്കുട്ടി മുസ്്ലിയാരുടെ (ചേറൂർ) ബന്ധുവാണ് റാബിയയുടെ പിതാവ്. പിതാവ് മരിച്ചപ്പോൾ അവരുടെ വസ്വിയ്യത്ത് പ്രകാരം ജനാസ നിസ്കാരത്തിന് നേതൃത്വം നൽകിയിരുന്നതും ടി ടി ഉസ്താദ് തന്നെയായിരുന്നു. തിരൂരങ്ങാടിയിലെ ചരിത്ര പ്രസിദ്ധമായ നടുവിലെ പള്ളി ഖബർസ്ഥാനിലാണ് ഇവരെ മറവ് ചെയ്തിട്ടുള്ളത്. അക്ഷരങ്ങൾ അറിവിന്റെ വിഹായസ്സിലേക്കുള്ള പാതയാണ്. അത് പകർന്നു നൽകുന്നവരുടെ ജീവിതം മഹത്തരമാണ്.

ശാരീരിക വെല്ലുവിളികൾക്കിടയിലും പ്രതിസന്ധിയുടെ ജീവിത ഗർത്തങ്ങൾ മറികടന്ന് അക്ഷരലോകത്തേക്ക് നിരവധിയാളുകളെ വഴിനടത്തിയ റാബിയയുടെ ചക്രക്കസേര ഏവരുടെയും മനസ്സിലൂടെ മുന്നോട്ട് ഗമിച്ചുകൊണ്ടു തന്നെ നിൽക്കും; അവർ പകർന്ന ആ അക്ഷരവെളിച്ചം അണയാതെ ജ്വലിച്ചുകൊണ്ടിരിക്കും, തീർച്ച.

Latest