Kerala
എഐ ക്യാമറ പിഴ 1000 കോടി കടന്നു; പിരിച്ചെടുത്തത് 365 കോടി മാത്രം
കുടിശ്ശിക തുക പിരിച്ചെടുക്കുന്നതിനായി സർക്കാർ ആംനെസ്റ്റി പദ്ധതി ഉൾപ്പെടെയുള്ള വിവിധ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല.
കൊച്ചി | സംസ്ഥാനത്തെ എഐ ക്യാമറകൾ (AI Traffic Camera) വഴി കണ്ടെത്തിയ ട്രാഫിക് നിയമലംഘനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് ചുമത്തിയ ആകെ പിഴത്തുക 1,000 കോടി കടന്നു. സേഫ് കേരള പദ്ധതിയുടെ (Safe Kerala Project) ഭാഗമായി സ്ഥാപിച്ച എഐ ക്യാമറകളിലൂടെ മൂന്ന് വർഷത്തിനിടയിൽ ഒന്നര കോടിയോളം നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 78 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്. മേയ് മാസം വരെ ആകെ പിഴത്തുക 922 കോടിയായിരുന്നു.
വലിയ തോതിൽ പിഴ ചുമത്തിയിട്ടുണ്ടെങ്കിലും ഇതിന്റെ ഭൂരിഭാഗവും ഇപ്പോഴും ഈടാക്കാനുണ്ട്. ഇതുവരെ വാഹന ഉടമകളിൽ നിന്ന് 365 കോടി രൂപ മാത്രമാണ് പിരിച്ചെടുക്കാനായത്. ബാക്കി വരുന്ന 635 കോടി രൂപയും കുടിശ്ശികയായി തുടരുകയാണ്. കുടിശ്ശിക തുക പിരിച്ചെടുക്കുന്നതിനായി സർക്കാർ ആംനെസ്റ്റി പദ്ധതി (Traffic Fine Amnesty) ഉൾപ്പെടെയുള്ള വിവിധ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല.
ക്യാമറകളെക്കുറിച്ചുള്ള ആദ്യകാല ഭയം കുറഞ്ഞതാണ് പലരും പിഴ അടക്കുന്നതിൽ വീഴ്ച വരുത്താൻ കാരണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം, വലിയ തോതിൽ പിഴ കുടിശ്ശിക നിലനിൽക്കുന്നുണ്ടെങ്കിലും എഐ ക്യാമറകൾ റോഡ് സുരക്ഷയിൽ (Road Safety) ശ്രദ്ധേയമായ മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ.
Content Highlights: Traffic fines detected by AI cameras in Kerala crossed Rs 1,000 crore. Out of this, only Rs 365 crore has been collected so far. Unpaid dues remain at Rs 635 crore.



