Connect with us

THODUPUZHA MURDER

ഭാര്യയെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന ഭര്‍ത്താവ് പിടിയില്‍

ഇടുക്കി കാഞ്ചിയാറില്‍ പ്രീപ്രൈമറി അധ്യാപികയായ അനുമോളെ കൊലപ്പെടുത്തിയ ഭര്‍ത്താവ് വിജേഷാണ് പിടിയിലായത്

Published

|

Last Updated

തൊടുപുഴ | ഭാര്യയെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ച കേസില്‍ ഒഴിവിലായിരുന്ന ഭര്‍ത്താവ് പിടിയില്‍.
ഇടുക്കി കാഞ്ചിയാറില്‍ പ്രീപ്രൈമറി അധ്യാപികയായ അനുമോളെ കൊലപ്പെടുത്തിയ ഭര്‍ത്താവ് വിജേഷാണ് കുമളിക്കു സമീപം തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍ നിന്നു പിടിയിലായത്.

അനുമോളെ കൊലപ്പെടുത്തിയശേഷം ഇയാള്‍ ഒളിവില്‍ പോയി എന്നാണു കരുതുന്നത്. ചൊവ്വാഴ്ച രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കട്ടിലിനടിയില്‍ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കു ക്ഷതമേറ്റു രക്തം വാര്‍ന്നാണു മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

വിജേഷിനെ ഈ മാസം 21 മുതല്‍ കാണാനില്ലായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ കുമളി അട്ടപ്പള്ളത്തിനു സമീപം തമിഴ്നാട് അതിര്‍ത്തിയിലെ വനത്തില്‍ നിന്നു പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടിയത്.

കാഞ്ചിയാര്‍ പള്ളിക്കവല ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയായിരുന്നു അനുമോള്‍. 17ന് സ്‌കൂളിലെത്തിയ യുവതി പിറ്റേദിവസം നടക്കാനിരിക്കുന്ന സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയാണ് വീട്ടിലേക്കു മടങ്ങിയത്.

എന്നാല്‍ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അനുമോള്‍ സ്‌കൂളിലെത്തിയില്ല. മകള്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെന്ന് അനുമോളുടെ മാതാപിതാക്കളെ വിജേഷ് ഫോണില്‍ വിളിച്ചറിയിച്ചു. വിവരമറിഞ്ഞ് ദമ്പതികള്‍ വീട്ടിലെത്തിയെങ്കിലും കിടപ്പുമുറിയിലേക്ക് വിജേഷ് കയറ്റിയില്ല. തുടര്‍ന്ന് മാതാപിതാക്കളായ പീരുമേട് പാമ്പനാര്‍ പാമ്പാക്കട ജോണ്‍, ഫിലോമിന എന്നിവര്‍ കട്ടപ്പന പോലീസില്‍ അനുമോളെ കാണാനില്ലെന്നു പരാതി നല്‍കി.

സ്റ്റേഷനിലെത്തി കേസന്വേഷണത്തിന്റെ പുരോഗതി തിരക്കിയശേഷം അനുമോളുടെ മാതാപിതാക്കളും സഹോദരന്‍ അലക്സും ചൊവ്വാഴ്ച വൈകിട്ട് ആറോടെ പേഴുംകണ്ടത്തെ വീട്ടില്‍ എത്തി. പൂട്ടിയ വീടു തള്ളിത്തുറന്ന് അകത്തുകയറിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടു. കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ കമ്പിളിപുതപ്പ് മാറ്റിയപ്പോഴാണ് മൃതദേഹം കണ്ടത്.

 

 

Latest