Kerala
തിരുവനന്തപുരത്ത് ആറ് വിമാനങ്ങളുടെ വഴി മുടക്കി ആരോ പറത്തിവിട്ട പട്ടം; നാല് വിമാനങ്ങൾ വഴി തിരിച്ചു വിട്ടു
ഇതിനു പുറമേ വ്യോമയാന പരിശീലന കേന്ദ്രത്തില്‍ പരിശീലന പറക്കലും പട്ടം കാരണം മുടങ്ങി.

തിരുവനന്തപുരം | തിരുവനന്തപുരത്ത് ആറ് വിമാനങ്ങളുടെ വഴി മുടക്കി ആരോ പറത്തിവിട്ട പട്ടം. ഇന്നലെ വൈകീട്ട് മുട്ടത്തറ പൊന്ന പാലത്തിനടുത്തുള്ള റണ്‍വേയ്ക്കും വള്ളക്കടവ് സുലൈമാന്‍ തെരുവിനും ഇയ്ക്കുള്ള ഭാഗത്തായാണ് 200 അടി ഉയരത്തിലായി പട്ടം പറന്നത്.
എയര്‍പോര്‍ട്ട് ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്നു വിവരമറിയിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങള്‍ പെട്ടന്ന് ഏകോപിപ്പിച്ച് വിമാനങ്ങള്‍ വഴി തിരിച്ചുവിടുകയായിരുന്നു.4 വിമാനങ്ങള്‍ വഴി തിരിച്ചു വിടുകയും രണ്ട് വിമാനങ്ങള്‍ താത്കാലികമായി പിടിച്ചിടുകയും ചെയ്തു. ഇതിനു പുറമേ വ്യോമയാന പരിശീലന കേന്ദ്രത്തില്‍ പരിശീലന പറക്കലും പട്ടം കാരണം മുടങ്ങി.
4.20 നു മസ്‌കറ്റില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, പിന്നാലെ ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ, ഡല്‍ഹിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ, ബെംഗളൂരുവില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനങ്ങള്‍ക്കാണ് ഗോ എറൗണ്ട് സന്ദേശം എയര്‍ ട്രാഫിക്ക് കണ്‍ട്രോളില്‍ നിന്നും നല്‍കിയത്. വൈകീട്ടോടെ ഹൈദരാബാദിലേക്കു പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ബെംഗളൂരുവിലേക്ക് പോകേണ്ട ഇന്‍ഡിഗോ വിമാനങ്ങളാണ് പിടിച്ചിട്ടത്.
രണ്ട് മണിക്കൂറോളം പട്ടം ആകാശത്ത് പറന്നു.പിന്നീട് താനെ നിലംപതിക്കുകയായിരുന്നു.വട്ടമിട്ടു പറന്ന വിമാനങ്ങള്‍ ഇതിനു ശേഷം ഓള്‍ സെയ്ന്റ്‌സ് ഭാഗത്തെ റണ്‍വേയിലൂടെ ഇറക്കി. പിടിച്ചിട്ട വിമാനങ്ങള്‍ രാത്രിയോടെ പുറപ്പെടുകയും ചെയ്തു.