Connect with us

Kerala

വയോധികയെ തലയ്ക്കടിച്ചു കൊന്ന കേസ്; പ്രതിയായ വീട്ടുവേലക്കാരിക്ക് ജീവപര്യന്തം തടവ്

ഝാര്‍ഖണ്ഡ് സഹേബ്ഗഞ്ച് ബര്‍മസിയ, ദോരായ്‌സന്തലി ബഡാബിച്കനി ചന്ദപഹഡിയയുടെ മകള്‍ സുശീല എന്ന് വിളിക്കുന്ന ബംഗാരിപഹഡി (29) നെയാണ് കോടതി ശിക്ഷിച്ചത്.

Published

|

Last Updated

പത്തനംതിട്ട | വയോധികയായ വീട്ടമ്മയെ കോടാലിക്കൈ കൊണ്ട് അടിച്ചുകൊന്ന കേസില്‍ വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം തടവും 5000 രൂപ പിഴയും. ഝാര്‍ഖണ്ഡ് സഹേബ്ഗഞ്ച് ബര്‍മസിയ, ദോരായ്‌സന്തലി ബഡാബിച്കനി ചന്ദപഹഡിയയുടെ മകള്‍ സുശീല എന്ന് വിളിക്കുന്ന ബംഗാരിപഹഡി (29) നെയാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് നാല് കോടതി ജഡ്ജി പി പി പൂജയുടേതാണ് വിധി. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിനതടവ് അനുഭവിക്കണം.

2018 ഡിസംബര്‍ 26ന് രാവിലെ 11.30 നും ഉച്ചക്ക് ഒന്നരയ്ക്കുമിടയിലാണ് സംഭവം. കോയിപ്രം പുല്ലാട് മുട്ടുമണ്‍ മേലത്തേതില്‍ പി എസ് ജോര്‍ജിന്റെ ഭാര്യ മറിയാമ്മ ജോര്‍ജ് (77) ആണ് യുവതിയുടെ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയിലിരിക്കെ കൊല്ലപ്പെട്ടത്. പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ പ്രകാശ് അന്വേഷണം പൂര്‍ത്തിയാക്കി 2019 മാര്‍ച്ച് 28ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മറിയാമ്മ നിരന്തരം വഴക്ക് പറയുന്നുവെന്ന വിരോധം കാരണം, പ്രതി വീടിന്റെ അടുക്കള ഭാഗത്ത് വച്ച് കോടാലിക്കൈ കൊണ്ട് തലയിലും കൈകാലുകളിലും മര്‍ദിച്ച് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയായിരുന്നു.

തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും തുടര്‍ന്ന്, ബിലീവേഴ്‌സ് ആശുപത്രിയിലും ചികിത്സയില്‍ കഴിഞ്ഞ മറിയാമ്മ പിന്നീട് മരണപ്പെടുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സന്ധ്യ ടി വാസു ഹാജരായി.