Connect with us

International

താലിബാനെതിരെ അഫ്ഗാന്‍ നേതാക്കള്‍ ഒന്നിച്ച് പോരാടണം: ജോ ബൈഡന്‍

Published

|

Last Updated

വാഷിങ്ടണ്‍ | താലിബാനെതിരെ അഫ്ഗാനിലെ നേതാക്കള്‍ ഒന്നിച്ച് പോരാടണമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. താലിബാനേക്കാള്‍ സൈനിക ബലം അഫ്ഗാന്‍ സൈന്യത്തിനുണ്ടെന്നും രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യണമെന്നും മാധ്യമങ്ങളോട് സംസാരിക്കവേ ബൈഡന്‍ പറഞ്ഞു. അഫ്ഗാനില്‍ നിന്ന് സൈനികരെ പിന്‍വലിച്ചതില്‍ ഖേദമില്ല. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഒരു ട്രില്ല്യണ്‍ ഡോളറാണ് അഫ്ഗാനില്‍ ചെലവാക്കിയത്. കൂടാതെ ആയിരക്കണക്കിന് സൈനികരെ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ഇനിയങ്ങോട്ട് അഫ്ഗാന് പൂര്‍ണ പിന്തുണ നല്‍കുകയാണ് ലക്ഷ്യമെന്നും ബൈഡന്‍ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാന്റെ 65 ശതമാനം പ്രദേശങ്ങളും താലിബാന്‍ നിയന്ത്രണത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ബഗ്ലാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ പുല്‍ ഇ ഖുംരി താലിബാന്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ ഏഴാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് താലിബാന്‍ തങ്ങളുടെ കീഴിലാക്കിയത്. അഫ്ഗാനില്‍ നിന്ന് അമേരിക്ക സൈന്യത്തെ പിന്‍വലിച്ചതോടെയാണ് താലിബാന്‍ ശക്തമായി പിടിമുറുക്കിയത്. ഐബാക് മേഖലയില്‍ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ ലക്ഷ്യം വെച്ചാണ് താലിബാന്‍ ഇപ്പോള്‍ നീങ്ങുന്നത്. ഈ മാസത്തോടെ യു എസ് സൈന്യത്തിന്റെ പിന്മാറ്റം പൂര്‍ണമാകും.

അഫ്ഗാനിസ്ഥാനിലെ ജനാധിപത്യം സംരക്ഷിക്കുന്നതാനായി പ്രസിഡന്റ് അശ്റഫ് ഗനി പ്രാദേശിക മിലിറ്റന്റ് ഗ്രൂപ്പുകളുടെ സഹായം തേടിയിരുന്നു. താലിബാനെ തടയണമെന്ന് പൗരന്മാരോട് അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. പല പ്രവിശ്യകളില്‍ നിന്നും ആളുകള്‍ തലസ്ഥാനമായ കാബൂളിലേക്ക് കുടിയേറിയിട്ടുണ്ടെന്നാണ് വിവരം. ഏകദേശം 60,000ത്തോളം കുടുംബങ്ങള്‍ പല പ്രവിശ്യകളില്‍ നിന്നുമായി താലിബാന്‍ ഭീഷണിയെ തുടര്‍ന്ന് നാടുവിട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

---- facebook comment plugin here -----

Latest