National
ഓണഇളവ്: കേരളത്തിലെ സ്ഥിതി ഗുരുതരമാക്കുമെന്ന് കേന്ദ്ര സംഘം

ന്യൂഡല്‍ഹി | ഡെല്‍റ്റ വകഭേദത്തെ തുടര്‍ന്ന് കേരളത്തിലെ കൊവിഡ് സാഹചര്യം ആശങ്കപ്പെടുത്തുന്നതാാണെന്നും ഓണക്കാലത്ത് അനുവദിച്ച ഇളവുകള്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുമെന്നും കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട്. കേരളത്തിലെ രോഗ ബാധയില്‍ പെട്ടെന്നുണ്ടായ വളര്‍ച്ച പരിശോധിക്കാന്‍ കേന്ദ്രം നിയോഗിച്ച എട്ടംഗ വിദഗ്ദ സമിതിയാണ് കേരളത്തിലെ ലോക്ഡൗണ്‍ ഇളവുകള്‍ ഉള്‍പ്പെടെ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ എട്ട് ജില്ലകളിലെ സാഹചര്യങ്ങള്‍ പഠിച്ച ശേഷമാണ് ഇവരുടെ വിലയിരുത്തല്‍.
കണക്കുകള്‍ പ്രകാരം കേരളത്തിലെ 100 രോഗബാധിതര്‍ 112 പേര്‍ക്ക് രോഗം പകര്‍ന്നു നല്‍കുന്നുവെന്നാണ് ഇവര്‍ പറയുന്നത്. ടൂറിസം പുനരാരംഭിക്കുകയും, ഓണം ആഘോഷങ്ങളും കേരളത്തിന്റെ കൊവിഡ് സാഹചര്യത്തിന് ഗുരുതരമായ ഭീഷണിയാണെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ.സുജീത് കുമാര്‍ സിംഗ് എന്നിവരുള്‍പ്പെട്ട സംഘം മുന്നറിയിപ്പ് നല്‍കുന്നു.
കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചല്ല കേരളം കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിച്ചിരിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളും അല്ലാത്ത പ്രദേശങ്ങള്‍ക്കും ഇടയില്‍ ബഫര്‍ സോണ്‍ നിശ്ചയിച്ചിട്ടില്ല. കണ്ടെയ്ന്‍മെന്റ് സോണ്‍ നിശ്ചയിക്കുന്നതില്‍ കേരളം ഏഴ് ദിവസത്തെ രോഗബാധയാണ് കണക്കാക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതിന് 14 ദിവസത്തെ ഇടവേളയാണ് വേണ്ടിവരുന്നത്. ഐസിഎംആറിന്റെ ദേശീയ സെറോ സര്‍വേയില്‍ കണ്ടെത്തിയതുപോലെ കേരളത്തിലെ 55 ശതമാനം ജനസംഖ്യക്ക്് ഇപ്പോഴും കൊവിഡ് ബാധിച്ചിട്ടില്ല. കൊവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദമാണ് രോഗബാധയിടെ വന്‍ കുതിപ്പിന് മറ്റൊരു കാരണം. 88 മുതല്‍ 90 ശതമാനം വരെ കേസുകള്‍ ഡെല്‍റ്റ വകഭേദം മൂലമാണെന്നാണ് വിലയിരുത്തല്‍.
കേരളത്തില്‍ 80 ശതമാനം ആളുകളും ഹോം ഐസൊലേഷനില്‍ ഉള്ളതിനാല്‍ വീടുകള്‍ക്കുള്ളിലെ രോഗ പകര്‍ച്ച വളരെ കൂടുതലാണ്. അണുബാധകളുടെ ട്രാക്കിംഗും കണ്ടെത്തലും ഉള്‍പ്പെടെയുള്ള നടപടികള്‍ രോഗ പകര്‍ച്ച കുറക്കുന്നതില്‍ പ്രധാനമാണ്. സ്വാഭാവിക അണുബാധയിലൂടെ ജനങ്ങള്‍ക്ക് പ്രതിരോധശേഷി ആര്‍ജ്ജിക്കാനാവും എന്ന ധാരണ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും. കേസുകളുടെ എണ്ണത്തില്‍ അനിയന്ത്രിതമായ വര്‍ദ്ധനവിന് കാരണമാകുമെന്നും വിദഗ്ദ സംഘം റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.