Articles
നിയമപാലകരുടെ അനീതിക്കെതിരെ ന്യായാധിപന്‍ വടിയെടുക്കുമ്പോള്‍

ഇന്ത്യയില്‍ മനുഷ്യാവകാശങ്ങള്‍ക്കുള്ള ഏറ്റവും വലിയ വെല്ലുവിളി ഉയരുന്നത് പോലീസ് സ്‌റ്റേഷനുകളില്‍ നിന്നാണെന്ന് മറ്റാരെങ്കിലുമാണ് പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ അവരുടെ സ്ഥാനം അഴികള്‍ക്കുള്ളിലാകുമായിരുന്നു. എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ തലപ്പത്തിരിക്കുന്ന ചീഫ് ജസ്റ്റിസ് തന്നെയാകുമ്പോള്‍ അതിനു കഴിയില്ലല്ലോ. ഡല്‍ഹിയില്‍ നിയമ സഹായങ്ങള്‍ നല്‍കാനുള്ള വേദിയുടെ ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഇത് പറഞ്ഞത്. ഇന്ന് നിലവിലുള്ള ദേശദ്രോഹ നിയമം ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്തിനു ചേര്‍ന്നതല്ല എന്ന് കോടതിയില്‍ തുറന്നു പറഞ്ഞ വ്യക്തിയാണ് ജസ്റ്റിസ് രമണ. ആ തെറ്റായ നിയമം ഉപയോഗിച്ച് നിരവധി പേര്‍ വിചാരണ പോലുമില്ലാതെ തടവില്‍ കഴിയുന്നു. മനുഷ്യാവകാശങ്ങള്‍ക്കു മാത്രമല്ല അഭിമാനബോധത്തിനും ക്ഷതം ഏല്‍പ്പിക്കുന്നവയാണ് നമ്മുടെ പോലീസ് സ്റ്റേഷനുകള്‍. സമീപ കാലത്തെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ളവര്‍ക്ക് പോലും മൂന്നാം മുറ നേരിടേണ്ടി വരുന്നതായി കാണുന്നു എന്നും അദ്ദേഹം പറയുന്നു. അറസ്റ്റ് ചെയ്യപ്പെട്ടതോ മറ്റേതെങ്കിലും രീതിയില്‍ തടഞ്ഞു വെക്കപ്പെട്ടതോ ആയവര്‍ക്ക് വേണ്ടി ശരിയായ രീതിയില്‍ നിയമ സഹായം ലഭ്യമാക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് തന്നെ ഭരണഘടന എന്തൊക്കെ ഉറപ്പ് നല്‍കിയാലും കസ്റ്റഡിയിലെ പീഡനങ്ങളും മറ്റു അതിക്രമങ്ങളും തുടരുന്നു. പോലീസിന്റെ പിടിയില്‍ അകപ്പെട്ട ആദ്യ മണിക്കൂറുകള്‍ ആകും പ്രതിയുടെയും കേസിന്റെ തന്നെയും വിധി നിര്‍ണയിക്കുക. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധാലുക്കളാകണം എന്ന് തന്റെ സഹ ജഡ്ജിമാരെ അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
സമൂഹത്തില്‍ അധികാരമില്ലാത്ത ദുര്‍ബലരും പ്രാന്തവത്കൃതരുമായവര്‍ക്ക് നീതി ഉറപ്പാക്കാനുള്ള സംവിധാനം പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കാന്‍ കഴിയണം. തങ്ങള്‍ ഈ നീതിന്യായ സംവിധാനത്തിനകത്താണ് എന്നവര്‍ക്കു ബോധ്യപ്പെടണം. ഏറെക്കാലമായി അവര്‍ സ്വയം കരുതുന്നത് തങ്ങള്‍ ഇതിനു പുറത്താണ് എന്നാണ്. നീതിന്യായ സംവിധാനത്തിലെ ചതിക്കുഴികള്‍ക്കു നേരേ കണ്ണാടി പിടിക്കുകയായിരുന്നു അദ്ദേഹം. ഈ സംവിധാനങ്ങള്‍ ഇന്ന് ഏറെ കാലം ആവശ്യമായ ദീര്‍ഘ നടപടികള്‍ ഉള്ളതും പണച്ചെലവുള്ളതുമായ ഒന്നാണ്. ദുര്‍ബലരെയും പ്രാന്തവത്കൃതരെയും കോടതിയില്‍ പോകുന്നതിനെ ഇത് നിരുത്സാഹപ്പെടുത്തുന്നു.
ഈ പ്രസ്താവന വളരെ ശരിയാണ് എന്ന് ഒരിക്കലെങ്കിലും അതിന്റെ ഇടനാഴികകളില്‍ കൂടി സഞ്ചരിക്കേണ്ടി വരുന്ന ആര്‍ക്കും ബോധ്യമാകും. ഏറെ പ്രസിദ്ധമായ ഡികെ ബസു കേസിലും മറ്റുമായി ഒരു തടവു പുള്ളിയുടെ അവകാശങ്ങളെ പറ്റി സുപ്രീം കോടതി തന്നെ പലവട്ടം സര്‍ക്കാറുകളെ ഓര്‍മിപ്പിച്ചിട്ടുള്ളതാണ്. പത്ത് കല്‍പ്പനകള്‍ എന്ന പേരില്‍ എല്ലാ സ്റ്റേഷനുകളിലും അതെല്ലാം എഴുതിവെച്ചിട്ടും ഉണ്ടാകും. പക്ഷേ പ്രയോഗത്തില്‍ ഒന്നും ഉണ്ടാകില്ല. സമൂഹത്തില്‍ സ്വാധീനമില്ലാത്തവരെ എപ്പോള്‍ വേണമെങ്കിലും പോലീസിന് അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വെക്കാന്‍ കഴിയുന്ന നിരവധി കരിനിയമങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. ആ നിയമങ്ങള്‍ പ്രയോഗിക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളൊന്നും ഒരിക്കലും പാലിക്കപ്പെടാറില്ല. സമ്പത്തും ജാതിയും മതവുമെല്ലാം ആധിപത്യം ചെലുത്തുന്ന ഒരു സമൂഹത്തില്‍ ഇതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ് എന്ന ഭരണഘടനയുടെ പതിനാലാം അനുച്ഛേദമൊക്കെ ഒരു ഫലിതം മാത്രം.
അധികാരമുള്ളവരുടെ മുന്നില്‍ നീതിന്യായ സംവിധാനങ്ങള്‍ക്ക് പോലും നട്ടെല്ല് വളയുന്നതായി കാണാം. പോലീസ് സ്റ്റേഷനുകള്‍ ഭരിക്കുന്നത് ഐ പി സിയോ സി ആര്‍ പി സിയോ ഇന്ത്യന്‍ ഭരണഘടനയോ അല്ല. അതുകൊണ്ട് തന്നെ നിയമവാഴ്ചയുള്ള സമൂഹമാണ് എന്ന് ബോധ്യപ്പെടണമെങ്കില്‍ പോലീസ് സ്റ്റേഷനുകളില്‍ മനുഷ്യന്റെ അവകാശങ്ങളും അഭിമാനവും സംരക്ഷിക്കപ്പെടണം.
ഇത് ഇന്ന് സാധ്യമാകുന്നുണ്ടോ? പോലീസ് സ്റ്റേഷനുകളില്‍ ചെല്ലുന്ന അല്ലെങ്കില്‍ അവിടേക്കു പിടിച്ചു കൊണ്ടുപോകപ്പെടുന്ന മനുഷ്യരുടെ സാമൂഹിക നിലവാരമല്ലേ അയാള്‍ക്ക് അല്ലെങ്കില്‍ അവള്‍ക്ക് അവിടെ ലഭിക്കുന്ന പ്രതികരണം നിശ്ചയിക്കുന്നത്? ഇത് വളരെ പഴയ ചോദ്യം തന്നെയാണ്. കേരളത്തിലെങ്കിലും പോലീസില്‍ ഒട്ടനവധി ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെയൊക്കെ ലോകവീക്ഷണങ്ങള്‍ വളരെയേറെ മെച്ചപ്പെട്ടതുമാണ്. എങ്കിലും ചീഫ് ജസ്റ്റിസ് സൂചിപ്പിച്ച ചതിക്കുഴികള്‍ ഇവിടെയും ഉണ്ടെന്ന് നമ്മുടെ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ തന്നെ സ്റ്റേഷനുകളില്‍ വെച്ച് കൊല്ലപ്പെട്ട മഹാ ഭൂരിപക്ഷം പേരും ദളിതരായതെങ്ങനെ എന്നുള്ള സംശയം ന്യായമാണല്ലോ. വിചാരണത്തടവുകാരായി കഴിയുന്നവരില്‍ നല്ലൊരു പങ്കും ദളിത് ആദിവാസി ന്യൂനപക്ഷ വിഭാഗക്കാരായത് ചില സൂചനകള്‍ നല്‍കുന്നില്ലേ? തൃശൂരില്‍ വിനായകന്‍ എന്ന യുവാവ് ചെയ്ത തെറ്റ് മുടി നീട്ടി വളര്‍ത്തി എന്നതാണ്. എറണാകുളത്തെ രാജേഷ് എന്ന യുവാവിനെ പോലീസ് തല്ലിക്കൊന്നത് ആള് മാറിയാണത്രേ. വാളയാറില്‍ രണ്ട് പെണ്‍കുട്ടികളുടെ കൊലപാതകത്തെ കേവലം ആത്മഹത്യ മാത്രമായി എഴുതിത്തള്ളിയത് നമ്മുടെ പോലീസ് സംവിധാനത്തിന്റെ യാഥാര്‍ഥ മുഖം തുറന്നു കാട്ടുന്നു. ആദ്യ കുട്ടി കൊല്ലപ്പെട്ട ആ രാത്രി ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളെ ഒരു രേഖ പോലുമില്ലാതെ വിട്ടുകൊടുത്തത് ആരുടെ നിര്‍ദേശ പ്രകാരമാണ് എന്ന ചോദ്യം പ്രസക്തമല്ലേ?
ഞാന്‍ വ്യക്തിപരമായ ചില അനുഭവങ്ങള്‍ പറയാം. ഇന്ത്യക്കു വെളിയില്‍ പല രാജ്യങ്ങളിലും സഞ്ചരിക്കുമ്പോള്‍ വഴിയോ മറ്റോ സംശയം വന്നാല്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കയറി സംശയ നിവാരണം നടത്താന്‍ ഒരു ഭയവും എനിക്കില്ല. പക്ഷേ ഇതല്ല നാട്ടിലെ സ്ഥിതി. സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തിയായിട്ട് കൂടി പോലീസ് സ്റ്റേഷനില്‍ പോകേണ്ടി വന്നാല്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സഹായം തേടാറുണ്ട്. ഭയം കൊണ്ടാണ്. അവിടെ ഇരിക്കുന്ന ആള്‍ എന്തെങ്കിലും കാര്യം പറഞ്ഞ് നമുക്കിട്ടു രണ്ട് അടി തന്നാല്‍ കൊള്ളുകയല്ലാതെ വഴിയില്ല. പിന്നീട് കോടതിയോ മാധ്യമങ്ങളോ പ്രശ്‌നം ഉയര്‍ത്തിയേക്കാം. പക്ഷേ എനിക്ക് കിട്ടിയത് കിട്ടി എന്ന് മാത്രം. നേരത്തേ പറഞ്ഞ വിനായകന്റെയോ ശ്രീജിത്തിന്റെയോ വാളയാറിലെയോ കേസുകളില്‍ നിയമം ലംഘിച്ച ഉദ്യോഗസ്ഥര്‍ക്ക് ഒരു കുഴപ്പവും ഉണ്ടായില്ല. അവരെല്ലാം സ്ഥാനക്കയറ്റത്തോടെ സര്‍വീസില്‍ തുടരുന്നു. വല്ലാതെ ജനശബ്ദമുയരുമ്പോള്‍ അത് തണുപ്പിക്കാന്‍ ഒരു സസ്പെന്‍ഷന്‍ ഉണ്ടാകും. മാസങ്ങള്‍ കഴിയുമ്പോള്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പളം വാങ്ങി അവര്‍ തിരിച്ചുവരും.
ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പ്രസ്താവന പ്രസക്തമാകുന്നത്. കോടതി പ്രസ്താവിച്ച വിധികള്‍ക്കു തന്നെ വില നല്‍കാത്തവര്‍ അദ്ദേഹത്തിന്റെ പ്രസ്താവന കണ്ട് ചിരി ഉള്ളിലടക്കി തുടരാനാണ് സാധ്യത. പലവട്ടം പോലീസ് സംവിധാനങ്ങളുടെ പരിഷ്‌കരണമൊക്കെ നടന്നിട്ടുണ്ട്. കടലാസിലെ റിപ്പോര്‍ട്ടുകള്‍ ആയി മാത്രം. ഇതിനും മറ്റൊരു ഗതി ഉണ്ടാകാന്‍ വഴിയില്ല.