Connect with us

International

വിസ്മയിപ്പിച്ച് ഒരുമയുടെ ഉത്സവം; ഇനി പാരീസില്‍ സംഗമം

Published

|

Last Updated

ടോക്യോ | രണ്ടാഴ്ച ലോകത്തെ ആവേശക്കൊടുമുടിയിലേറ്റുകയും ത്രസിപ്പിക്കുകയും ചെയ്ത കായിക മാമാങ്കത്തിന് പ്രൗഢ സമാപനം. 17 രാപ്പകലുകള്‍ നീണ്ട മത്സരങ്ങള്‍ക്കാണ് ജപ്പാനിലെ ടോക്യോയില്‍ തിരശ്ശീല വീണത്. ഇനി കായിക പ്രതിഭകള്‍ സംഗമിക്കുക ഫ്രാന്‍സിലെ പാരീസില്‍. ജപ്പാന്റെ പരമ്പരാഗത കലാവിരുന്നായിരുന്നു സമാപന ചടങ്ങിന്റെ സവിശേഷത. 2024ലെ ഒളിമ്പിക്‌സിനായി. ഒളിമ്പിക്സിന്റെ തുടര്‍ച്ചയായ പാരാലിമ്പിക്സിന് ഈ മാസം 24-ന് ടോക്യോയില്‍ തുടക്കമാകും.

ഗുസ്തിയില്‍ വെങ്കല നേട്ടം സ്വന്തമാക്കിയ ബജ്റംഗ് പുനിയ സമാപന മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തി. മെഡല്‍ പട്ടികയില്‍ അമേരിക്ക ഒന്നാമതെത്തി. ചൈനയാണ് രണ്ടാം സ്ഥാനത്ത്. ആതിഥേയ രാഷ്ട്രമായ ജപ്പാനാണ് മൂന്നാമത്. ഇന്ത്യ 48ാം സ്ഥാനത്താണ്. ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഇന്ത്യ ഒരു സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കലവുമാണ് നേടിയത്. റിയോയില്‍ വെറും രണ്ടു മെഡലുകളുമായി 67-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അത്‌ലറ്റിക്‌സില്‍ ജാവലിന്‍ കൊടുങ്കാറ്റിന് സമാനം പായിച്ച് സ്വര്‍ണം നേടിയ ഹരിയാനക്കാരന്‍ നീരജ് ചോപ്ര രാജ്യത്തിന്റെ അഭിമാനത്തെ ഉന്നതിയിലെത്തിച്ചു.മീരാബായ് ചാനു, രവികുമാര്‍ ദഹിയ എന്നിവര്‍ വെള്ളി നേടിയപ്പോള്‍ പി വി സിന്ധു, ലവ്ലിന ബോര്‍ഗൊഹെയ്ന്‍, ബജ്റംഗ് പുനിയ എന്നിവരിലൂടെ വ്യക്തിഗത ഇനങ്ങളില്‍ ഇന്ത്യ വെങ്കലം നേടി. പുരുഷ ഹോക്കി ടീമും വെങ്കലം സമ്മാനിച്ചു.

ഒളിമ്പിക് ചരിത്രത്തില്‍ ആദ്യമായി ഇത്തവണ സമാപന ചടങ്ങിന്റെ ഭാഗമായുള്ള കൈമാറ്റ ചടങ്ങില്‍ അടുത്ത ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തിന്റെ ദേശീയ ഗാനം മുഴങ്ങി. ഫ്രാന്‍സിന്റെ നാഷണല്‍ ഓര്‍ക്കസ്ട്രയാണ് രാജ്യത്തിന്റെ ദേശീയ ഗാനം ആലപിച്ചത്. സ്‌ക്രീനിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കൂടുതല്‍ വേഗത്തില്‍, ഉയരത്തില്‍, കരുത്തോടെ എന്ന ഒളിമ്പിക് ആപ്തവാക്യത്തിനൊപ്പം ഒന്നിച്ച് എന്ന വാക്ക് കൂടി കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ഒളിമ്പിക് പതാക ടോക്യോ ഗവര്‍ണര്‍ കൊയ്കെ യുറിക്കോ ഐ ഒ സി പ്രസിഡന്റ് തോമസ് ബാച്ചിന് കൈമാറി. അദ്ദേഹം പതാക അടുത്ത ഒളിമ്പിക്സ് വേദിയായ പാരീസിന്റെ മേയര്‍ അന്ന ഹിഡാല്‍ഗോയ്ക്ക് കൈമാറിയതോടെ ചടങ്ങിന് സമാപനമായി. തുടര്‍ന്ന് 2020 ഒളിമ്പിക്‌സ് അവസാനിച്ചതായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

കൊവിഡ് തീര്‍ത്ത കടുത്ത പ്രതിസന്ധിക്കിടയിലും ഒളിമ്പിക്സ് ഗംഭീരമായി നടത്താന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ജപ്പാന്‍. 2020 ഒളിമ്പിക്സ് വേദിക്കായി നറുക്ക് വീണപ്പോള്‍ തന്നെ ജപ്പാന്‍ പ്രൗഢമായി നടത്താനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍, കൊവിഡ് മഹാമാരി എത്തിയതോടെ കാത്തിരിപ്പ് 2021ലേക്കു നീണ്ടു. കായിക വിരുന്ന് ഉപേക്ഷിക്കാന്‍ വരെ അധികൃതര്‍ ആലോചിച്ചെങ്കിലും നടത്താന്‍ ജപ്പാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. കൊവിഡിന്റെ ആശങ്കകള്‍ക്കിടയിലും കാണികളില്ലാതെയും എങ്ങനെ ഒളിമ്പിക്സ് ആവേശകരമാക്കാന്‍ കഴിയുമെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍, ജപ്പാന്റെ ഇച്ഛാശക്തി അതിനെയെല്ലാം മറികടന്നു. ഉദ്ഘാടന ചടങ്ങുകള്‍ ലളിതമാക്കിയും മത്സരങ്ങള്‍ ക്രമാനുസരണം തന്നെ നടത്തിയും രാജ്യം എല്ലാവരെയും വിസ്മയിപ്പിച്ചു.

Latest