Connect with us

Ongoing News

ഇംഗ്ലീഷ് പടയെ എറിഞ്ഞിട്ട് ബുംറയും ഷമിയും; ആദ്യ ദിനം ഇന്ത്യയുടെത്

Published

|

Last Updated

നോട്ടിംഗ്ഹാം | ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യ ദിനം അവസാനിക്കുന്നതിന് മുമ്പ് 65.4 ഓവറിൽ ഇംഗ്ലണ്ട് 183 റണ്‍സിന് ആള്‍ ഔട്ടായി. നാല് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയുമാണ് ഇംഗ്ലണ്ട് നിരയെ ആദ്യം ദിനം തന്നെ കൂടാരം കയറ്റിയത്.

തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 21 റണ്‍സെടുത്തു. സ്റ്റംപെടുക്കുമ്പോള്‍ കെ എല്‍ രാഹുലും രോഹിത് ശര്‍മയുമാണ് ക്രീസില്‍. 13 ഓവറില്‍ ഇരുവരും ഒമ്പത് റണ്‍സ് വീതമെടുത്തു.

ടോസ് ലഭിച്ച ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 108 ബോളില്‍ 64 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ട് ആണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയില്‍ താരതമ്യേന തിളങ്ങിയത്. ജോണി ബെയര്‍സ്‌റ്റോ 29ഉം സാക് ക്രോളി 27ഉം ഡോം സിബ്ലി 18ഉം സാം കറന്‍ 27ഉം റണ്‍സെടുത്തു. ഓപണര്‍ റോറി ബേണ്‍സ്, ഡാന്‍ ലോറന്‍സ്, ജോസ് ബട്‌ലര്‍, ഒലീ റോബിന്‍സണ്‍ എന്നിവര്‍ സംപൂജ്യരായി.

20.4 ഓവറില്‍ 46 റണ്‍സും നാല് മെയ്ഡനുമായാണ് ബുംറ നാല് വിക്കറ്റ് വീഴ്ത്തിയത്. 17 ഓവര്‍ എറിഞ്ഞ ഷമിയാകട്ടെ 28 റണ്‍സാണ് വിട്ടുകൊടുത്തത്. രണ്ട് ഓവര്‍ റണ്‍സൊന്നും വിട്ടുകൊടുത്തുമില്ല. ശര്‍ദുല്‍ ഠാക്കൂര്‍ രണ്ടും മുഹമ്മദ് സിറാജ് ഒന്നും വിക്കറ്റ് വീഴ്ത്തി.