Malappuram
ഉപരിപഠന രംഗത്തെ അപര്യാപ്തത: നിയമസഭയിൽ ഇടപെടൽ ആവശ്യപ്പെട്ട് എം എൽ എമാർക്ക് നിവേദനം നൽകി എസ് എസ് എഫ്
കേവല സീറ്റുവർധന പഠനത്തിന് പ്രയോജനമാകില്ലെന്നും ബാച്ചുകളും പുതിയ സ്കൂളുകളും കോളജുകളും സർക്കാർ തലത്തിൽ സംവിധാനിച്ച് യോഗ്യത നേടിയ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിന് അവസരമൊരുക്കണമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. മലബാർ മേഖലയിൽ തന്നെ അപര്യാപ്തത നിലനിൽക്കുന്നുവെന്നതും മലപ്പുറം ജില്ലയിൽ മാത്രം ഈ വർഷം എസ് എസ് എൽ സി യോഗ്യത നേടിയ 75,554 വിദ്യാർഥികളിൽ 22,329 പേർക്ക് തുടർ പഠനത്തിന് അവസരമില്ല എന്നതും ആശങ്കാജനകമാണ്. ഹയർ സെക്കണ്ടറിയിൽ നിന്ന് തുടർ പഠന യോഗ്യത നേടിയവരുടെ സർക്കാർ തലത്തിലെ അവസരം ഇതിലും പരിതാപകരമാണ്.
വർഷങ്ങളായി എസ് എസ് എൽ സിയിലും ഹയർ സെക്കണ്ടറിയിലും മികച്ച വിജയം ഉണ്ടാവുമ്പോഴും സർക്കാർ തലത്തിൽ പഠന സംവിധാനങ്ങളൊരുക്കാത്തതിൽ സർക്കാർ സംവിധാനങ്ങളും ജനപ്രതിനിധികളും വീഴ്ചകൾ തുടരുന്നത് വിദ്യാർഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നത് നേരത്തേ തന്നെ എസ് എസ് എഫ് ശ്രദ്ധയിൽ കൊണ്ടു വന്നിരിന്നു. ശാശ്വത പരിഹാരങ്ങളുണ്ടാവുന്നതുവരെ ഇടപെടലുകൾ തുടരുമെന്ന് ഈസ്റ്റ് ജില്ല ഭാരവാഹികളായ സി കെ ശാക്കിർ സിദ്ധീഖി, കെ തജ്മൽ ഹുസൈൻ, ശമീൽ സഖാഫി, സി പി ഉസാമത്ത്, യൂസുഫലി സഖാഫി, ടി എം ശുഹൈബ് അറിയിച്ചു.