Connect with us

Eranakulam

മാനസയും രാഖിലും പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാമിലൂടെ; ഒരിക്കല്‍ പോലീസ് ഇടപെട്ട് തര്‍ക്കം പരിഹരിച്ചു

Published

|

Last Updated

കോതമംഗലം | കോതമംഗലം നെല്ലിക്കുഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി മാനസയെ വെടിവെച്ച് കൊലപ്പെടുത്തി കാമുകന്‍ രാഖില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ഇരുവരും തമ്മില്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് പല കള്ളത്തരങ്ങളും പറഞ്ഞ് രാഖില്‍ മാനസയുമായി അടുത്ത സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഒരുവര്‍ഷത്തോളമായി ഈ സൗഹൃദം തുടര്‍ന്നുവരുന്നതിനിടെയുണ്ടായ തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്.

എന്നാല്‍ താന്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്ന് മനസ്സിലായ മാനസ രാഖിലുമായുള്ള സൗഹൃദത്തില്‍ നിന്ന് പിന്‍മാറാന്‍ ശ്രമിച്ചത് രാഖിലിനെ ചൊടിപ്പിച്ചിരുന്നു. ഇല്ലാകഥകള്‍ പറഞ്ഞ് തന്നെ രാഖില്‍ പറ്റിക്കുകയായരിന്നുവെന്ന് വ്യക്തമായ മാനസ കഴിഞ്ഞ മാസം 25ന് വീട്ടില്‍ വന്നപ്പോള്‍ വിവരം അച്ഛനെ അറിയിച്ചിരുന്നു. രാഖില്‍ തന്നെ ശല്യം ചെയ്യുന്നുവെന്ന് മാനസ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പിതാവ് പോലീസില്‍ വിവരമറിയിക്കുകയും മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തി പ്രശ്‌നം പരിഹരിക്കുകയും ചെയ്തിരുന്നതാണ്.

രാഖിലിന്റെയും മാനസയുടെയും പിതാവിനെ വിളിച്ചുവരുത്തി പോലീസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. താന്‍ ഇനി മാനസയെ പിന്തുടരില്ലെന്നും ശല്യം ചെയ്യില്ലെന്നും രാഖില്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പോലീസ് രമ്യമായി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

[irp]

എന്നാല്‍ മാനസ തന്നെ കൈയൊഴിഞ്ഞുവെന്ന് വ്യക്തമായതോടെ രാഖിലിന്റെ മനസ്സില്‍ പക ഉരുണ്ടുകൂടിയതായി വേണം മനസ്സിലാക്കാന്‍. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ കഴിഞ്ഞ അടുത്ത ദിവസം തന്നെ രാഖില്‍ മാനസയുടെ താമസസ്ഥലത്തിന് തൊട്ടടുത്ത് മുറിയെടുക്കുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് മാനസയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയത്.