Connect with us

Kerala

മൗനമേ... നിറയും മൗനമേ..

Published

|

Last Updated

തിരുവനന്തപുരം | മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് കാല്പനികതയുടെ മധു പകര്‍ന്ന കവിയാണ് പൂവച്ചല്‍ ഖാദര്‍. മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങള്‍ എഴുതി മലയാള സിനിമയില്‍ അദ്ദേഹം സ്ഥിരപ്രതിഷ്ഠ നേടി.

1970-1980 കാലഘട്ടത്തിലാണ് ഖാദര്‍ സിനിമാലോകത്തെത്തുന്നത്. അക്കാലത്ത് അദ്ദേഹമെഴുതിയ പല പാട്ടുകളും സൂപ്പര്‍ ഹിറ്റായി. ചാമരത്തിലെ “നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍”, പാളങ്ങളിലെ “ഏതോ ജന്മ കല്പന”യിലും ദശരഥത്തിലെ “മന്ദാരചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ”…എന്നീ പാട്ടുകളും മലയാളികള്‍ ഇന്നും ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നവയാണ്.

കാറ്റുവിതച്ചവന്‍(1973) എന്ന സിനിമയിലൂടെയാണ് മുഴുനീള ചലച്ചിത്രഗാനവുമായ് പൂവച്ചല്‍ ഖാദര്‍ കടന്നുവരുന്നത്. അതൊരു ക്രിസ്തീയഭക്തി ഗാനമായിരുന്നു. ഇന്നും ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനയായി ഈ ഗാനം പാടാറുണ്ട്. സിനിമയുടെ മായികലോകത്ത് നിന്ന് തിരിയാന്‍ സമയമില്ലാത്ത കാലമുണ്ടായിരുന്നു ഖാദറിന്. ഒരു വര്‍ഷം 48 സിനിമകള്‍ക്കുവരെ അദ്ദേഹം പാട്ടെഴുതിയിട്ടുണ്ട്. ഒരു ദിവസം തന്നെ വിവിധ സ്റ്റുഡിയോകളില്‍ പോകേണ്ടിവരുന്ന അവസ്ഥ. ഒരിടത്ത് ചെന്ന് പല്ലവി എഴുതിക്കൊടുത്ത് മറ്റൊരിടത്ത്പോയി ചരണം എഴുതികൊടുക്കണം. ഈ തിരക്കിനിടയിലും പേനത്തുമ്പില്‍ നിന്ന് വശ്യമായ പ്രണയഗാനങ്ങളും പിറവികൊണ്ടു.

അദ്ദേഹമെഴുതിയ “ആദ്യ സമാഗമ ലജ്ജയില്‍ ആതിരാ താരകം കണ്ണടയ്ക്കുമ്പോള്‍” എന്ന പ്രണയഗാനം ആലപിച്ചത് യേശുദാസാണ്. പൂവച്ചലിന്റെ പ്രണയവരികള്‍ പാടി ഗാനലോകത്തെ യേശുദാസിന്റെ ഗ്രാഫും ഉയരുകയായിരുന്നു. സിനിമ ഒരിക്കലും തലക്കുപിടിക്കാതെ തെല്ലും അഹങ്കാരമില്ലാതെ എപ്പോഴും സാധാരണക്കാരനായി ജീവിക്കാനാണ് ഖാദര്‍ ആഗ്രഹിച്ചത്.

“മൗനമേ… നിറയും മൗനമേ..
ഇതിലേ പോകും കാറ്റില്‍
ഇവിടെ വിരിയും മലരില്‍”…

അങ്ങനെ തകരയിലൂടെ ഈ വരികള്‍ അനശ്വരമാക്കിയ പൂവച്ചല്‍ ഖാദര്‍ ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്ത നീണ്ട മൗനത്തിലേക്കാണ് ഇറങ്ങിപ്പോയത്.

Latest