Connect with us

Kerala

കേരളത്തിലെ ബി ജെ പി നേതാക്കളെ ഓഡിറ്റിംഗിനു വിധേയമാക്കാന്‍ ആര്‍ എസ് എസ്

Published

|

Last Updated

കോഴിക്കോട് | കേരളത്തിലെ ബി ജെ പി നേതാക്കളെ ആര്‍ എസ് എസ് നേതൃത്വത്തില്‍ സംഘടനാപരമായ ഓഡിറ്റിംഗിനു വിധേയമാക്കും. കൊച്ചിയില്‍ നടന്ന ആര്‍ എസ് എസ് -ബി ജെ പി നേതൃയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. കേന്ദ്രമന്ത്രി വി മുരളീധരന്‍, ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, സംഘടനാ സെക്രട്ടറി എം ഗണേഷ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളും ആര്‍ എസ് എസ് നേതാക്കളുമാണ് യോഗത്തില്‍ പങ്കെടുത്തത്.
പ്രത്യേക വരുമാനമൊന്നുമില്ലാത്ത പലരും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായ ശേഷം സമ്പന്നമായ ജീവിതമാണ് നയിക്കുന്നത്. ഇതെങ്ങനെ സാധിക്കുന്നു എന്ന കാര്യത്തില്‍ അന്വേഷണം വേണം. പലര്‍ക്കും സംഘടനാ പ്രവര്‍ത്തനം എന്നത് ഗ്രൂപ്പ് പ്രവര്‍ത്തനമാണ്. ഇതെല്ലാം സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളാണ് സംഘടനാ പരമായ ഓഡിറ്റിംഗിന് ആര്‍ എസ് എസിനെ പ്രേരിപ്പിച്ചത്.

പാര്‍ട്ടിയില്‍ എല്ലാ നേതാക്കളുടെയും പ്രവര്‍ത്തനങ്ങള്‍, കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഉണ്ടായ സാമ്പത്തിക അവസ്ഥ എന്നിവ വിലയിരുത്തണമെന്ന ആര്‍ എസ് എസ് നിര്‍ദേശം ബി ജെ പി നേതാക്കള്‍ക്ക് അംഗീകരിക്കേണ്ടിവന്നു.
കേരളത്തില്‍ പാര്‍ട്ടിയുടെ മുഖം നഷ്ടപ്പെട്ട കുഴല്‍പ്പണ വിവാദത്തെ തുടര്‍ന്ന് സംഘ്പരിവാര്‍ സംഘടനകള്‍ കൂട്ടമായി ആര്‍ എസ് എസ് നേതൃത്വത്തിന് ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. കേരളത്തില്‍ തിരഞ്ഞെടുപ്പ് എന്നാല്‍ ബി ജെ പിയിലെ ചില നേതാക്കള്‍ക്ക് പണം സ്വരൂപിക്കാനുള്ള വഴിമാത്രമാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍ എസ് എസ് നേരിട്ട് ഇടപെടാന്‍ തയാറാവുന്നത്. തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിനേക്കാള്‍ താത്പര്യം ഫണ്ട് വിഹിതം വെപ്പിലാണെന്ന് മുന്‍കാലങ്ങളിലെ തിരഞ്ഞെടുപ്പുകളുടെ അനുഭവങ്ങളെല്ലാം വിലയിരുത്തിയാണ് ആര്‍ എസ് എസ് ആരോപണം ഉന്നയിച്ചത്.

ഒരു ദേശീയ പാര്‍ട്ടിയുടെ മൂന്നു നാമനിര്‍ദേശ പത്രിക തള്ളിപ്പോയി എന്നതു തന്നെ തിരഞ്ഞെടുപ്പിനെ എത്രമാത്രം ലാഘവത്തോടെയാണ് പാര്‍ട്ടി സമീപിച്ചത് എന്നതിനു തെളിവാണ്. നാമനിര്‍ദേശ പത്രിക തള്ളിയതോടെത്തന്നെ ബി ജെ പി അനുഭാവികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പാര്‍ട്ടിയോടുള്ള മതിപ്പും നഷ്ടമായി. തിരഞ്ഞെടുപ്പിനു ശേഷം ഉയര്‍ന്നുവന്ന കുഴല്‍പ്പണ വിവാദം നേരിടുന്നതില്‍ ദുര്‍ബലമായ പ്രതിരോധമാണ് പാര്‍ട്ടിക്ക് ഉയര്‍ത്താനായത്. കള്ളപ്പണം, ഹവാല ഇടപാട് തുടങ്ങിയവക്കെതിരെ രൂക്ഷമായ നിലപാടു സ്വീകരിക്കുന്ന പാര്‍ട്ടിയുടെ പ്രതിച്ഛായ ദേശീയ തലത്തില്‍ തന്നെ തകര്‍ക്കുന്ന നടപടികളാണ് കേരളത്തില്‍ ഉണ്ടായത്. പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ തീര്‍ത്തും അവഗണിച്ചുകൊണ്ടുള്ള കെ സുരേന്ദ്രന്‍-മുരളീധരന്‍ നേതൃത്വത്തിന്റെ പോക്കും തൃശൂരിലെ കുഴല്‍പ്പണം കൊള്ളയടിക്കലും തമ്മില്‍ ബന്ധമുണ്ടെന്നാണ് ആര്‍ എസ് എസ് സംശയിക്കുന്നത്.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായി. പ്രചാരണത്തിന് എത്തിയ പണം വിഹിതം വെക്കാന്‍ സഹകരിക്കുന്നവരെ പല മണ്ഡലങ്ങളിലും വിളിച്ചുണര്‍ത്തി സ്ഥാനാര്‍ഥിയാക്കിയതായും ആര്‍ എസ് എസ് ആരോപിക്കുന്നു. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളും കള്ളപ്പണ ഇടപാടുകളെ തുടര്‍ന്നുള്ള പ്രശ്നങ്ങളും കേരളത്തില്‍ പാര്‍ട്ടിക്ക് കനത്ത ആഘാതമുണ്ടാക്കി എന്ന കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍ പ്രകാരമാണ് ആര്‍ എസ് എസ് ഇടപെടല്‍ എന്നാണു വിവരം.

ബി ജെ പിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ഉടനെ പരിഹരിക്കണമെന്ന് നേരത്തെ പലവട്ടം ആര്‍ എസ് എസ് ആവശ്യപ്പെട്ടിരുന്നു. 2020 നവംബറില്‍ കൊച്ചിയിലെ ആര്‍ എസ് എസ് സംസ്ഥാന കാര്യാലയത്തിലേക്ക് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ഇക്കാര്യങ്ങളില്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കാനായി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പു പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് അസ്വാരസ്യങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തിലൊന്നും ഫലപ്രദമായ ഒരു നടപടിയുമുണ്ടായില്ല. കേന്ദ്രമന്ത്രി എന്ന നിലയില്‍ ദേശീയ നേതാക്കളുമായുള്ള ബന്ധമുപയോഗിച്ച് കേരളത്തില്‍ എന്തുമാവാമെന്ന നിലയിലാണ് പാര്‍ട്ടി നേതൃത്വം മുന്നോട്ടുപോയതെന്നും ആര്‍ എസ് എസ് വിലയിരുത്തുന്നു.

ശോഭാ സുരേന്ദ്രന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നു പിന്‍വാങ്ങിയതും ശോഭയ്ക്ക് പിന്തുണയുമായി കൂടുതല്‍ ആളുകള്‍ വന്നതും ജില്ലാടിസ്ഥാനത്തില്‍ അസംതൃപ്തര്‍ ഒന്നിക്കുന്നതും ശ്രദ്ധയില്‍ പെട്ടപ്പോഴായിരുന്നു കഴിഞ്ഞ വര്‍ഷം ആര്‍ എസ് എസ് ഇടപെടല്‍. ശോഭാ സുരേന്ദ്രന്‍, പി എം വേലായുധന്‍, കെ പി ശ്രീശന്‍ എന്നിവരെ കണ്ട് വിശദാംശങ്ങള്‍ ശേഖരിക്കാന്‍ ആര്‍ എസ് എസ് പ്രതിനിധികളെ നിശ്ചയിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ആദ്യമായാണ് ആര്‍ എസ് എസ്, ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കളുമായി സംയുക്ത യോഗം ചേരുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest