Connect with us

Kerala

ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചു; മൂന്ന് ദിവസം ലക്ഷദ്വീപില്‍ തുടരണമെന്ന് പോലീസ്

Published

|

Last Updated

കവരത്തി | രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ആക്ടിവിസ്റ്റും ചലച്ചിത്രപ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കവരത്തി പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലായിരുന്നു ചോദ്യം ചെയ്യല്‍. മൂന്ന് ദിവസം കവരത്തിയില്‍ തുടരണമെന്നും ആവശ്യമെങ്കില്‍ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്നും പോലീസ് ഐഷ സുല്‍ത്താനയെ അറിയിച്ചു.

അഭിഭാഷകന് ഒപ്പമാണ് ഐഷ സുല്‍ത്താന ഇന്ന് വൈകിട്ട്
പോലീസിന് മുമ്പാകെ ഹാജരായത്. സേവ് ലക്ഷദ്വീപ് സമരത്തിന്റെ ഭാഗമായി നടത്തിയ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയതിനി പിറകെയാണ് സംവിധായികയും ആക്ടിവിസ്റ്റുമായ ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി പോലീസ് കേസെടുത്തത്. ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ സി അബ്ദുള്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് കേസ്.

വ്യാഴാഴ്ച ഐഷ സുല്‍ത്താനക്ക് കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ജൂണ്‍ 20നകം പൊലീസിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശിച്ച ശേഷമായിരുന്നു കോടതി ഐഷ സുല്‍ത്താനക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ഒരാഴ്ചത്തേക്കാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്നലെയാണ് ഐഷ അഭിഭാഷകനൊപ്പം കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലെത്തിയത്.

Latest