Connect with us

National

ലക്ഷദ്വീപിലെ ജര്‍മന്‍ പൗരന്റെ നീക്കങ്ങളില്‍ ദുരൂഹത; എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് എളമരം കരീം എംപി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ വിസാ നിയമങ്ങളും ലക്ഷദ്വീപിലെ എല്ലാ നിയന്ത്രണങ്ങളും കാറ്റില്‍പ്പറത്തി ബിജെപി സംസ്ഥാന നേതൃത്വത്തിന്റ സഹായത്തോടെ ദ്വീപില്‍ സൈ്വര്യവിഹാരം നടത്തുന്ന ജര്‍മന്‍ പൗരനായ റൂലന്‍ മോസ്ലെക്കെതിരെ എന്‍ ഐ എ അന്വേഷണം ആവശ്യപ്പെട്ട് സി പി എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി.

രാജ്യസുരക്ഷയില്‍ അതീവ പ്രാധാന്യമുള്ള ദ്വീപിലെ എന്‍ട്രി പെര്‍മിറ്റില്‍ കൃത്രിമം കാണിച്ച് രാജ്യത്തിന്റെ അന്താരാഷ്ട്ട്ര വിസ സംവിധാനത്തെ ആട്ടിമറിച്ച റൂലന്‍ മോസ്ലെ, അഗത്തി പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ കേരള ഹൈകോടതിയില്‍ നിന്നും നേടിയ മുന്‍കൂര്‍ ജാമ്യവ്യവസ്ഥകളും ആട്ടിമറിച്ചാണ് ദ്വീപില്‍ വിഹരിക്കുന്നത്. ബംഗാരം ദ്വീപില്‍ അദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍ ആയ ലക്ഷദ്വീപ് ബിജെപി പ്രസിഡന്റിന്റെ മകനുമായി ഈ വ്യക്തി ഇപ്പോഴും സൈ്വര്യവിരാഹം നടത്തുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ രാഷ്ട്രീയ ബന്ധം കാരണം ദ്വീപ് പോലീസ് തീര്‍ത്തും നിഷ്‌ക്രിയരായിരിക്കുകയാണെന്നും ആക്ഷേപമുണ്ട്.

കഴിഞ്ഞ വര്‍ഷം രാഷ്ട്രപതി ബംഗാരം ദ്വീപ് സന്ദര്‍ശിച്ചപ്പോഴും ഈ വ്യക്തിയുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു. വിസയോ പാസ്‌പോര്‍ട്ടോ പെര്‍മിറ്റോ ഇല്ലാതെ ഇദ്ദേഹം ബംഗാരം ദ്വീപില്‍ തങ്ങിയത് എങ്ങനെ എന്നതില്‍ വ്യക്തതയില്ല. അഗത്തി പോലീസ് ഒരുവര്‍ഷമായി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതുവരെ കോടതിയില്‍ ചാര്‍ജ് ഷീറ്റ് പോലും നല്‍കാതെ നീട്ടികൊണ്ട് പോകുകയാണ്. ഇതെല്ലാം ലക്ഷദ്വീപ് ബിജെപി നേതൃത്വത്തിന്റെ സഹായത്തോടെയാണ് എന്നാണ് ദ്വീപ് നിവാസികള്‍ സംശയിക്കുന്നത്.

അതിനാല്‍ രാജ്യരക്ഷയെത്തന്നെ ബാധിക്കുന്ന ഈ പ്രശ്‌നത്തില്‍ എത്രയും വേഗം എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിടണമെന്നും റൂലന്‍ മോസ്ലെയുടെ നിഗൂഢ നീക്കങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനോടൊപ്പം ഈ വ്യക്തിയെ സംരക്ഷിക്കുന്ന മുഴുവന്‍ ആളുകള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണം എന്നും കത്തില്‍ ആവശ്യപ്പെട്ടു.

Latest